ന്യൂയോർക്ക്: ബോയിങ് സ്റ്റാർലൈനർ വിക്ഷേപണം മാറ്റിവെച്ചു. റോക്കറ്റിലെ ഓക്സിജൻ വാൽവിൽ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് വിക്ഷേപണം മാറ്റിയത്. വിക്ഷേപണത്തിന് രണ്ട് മണിക്കൂർ മുമ്പാണ് തകരാർ കണ്ടെത്തിയത്. ഇതോടെ പേടകത്തിൽ പ്രവേശിച്ച യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറയെയും തിരിച്ചിറക്കി.
ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിൽ നിന്ന് ചൊവ്വാഴ്ച രാവിലെ ഇന്ത്യൻ സമയം 8.34 നായിരുന്നു പേടകത്തിന്‍റെ വിക്ഷേപണം തീരുമാനിച്ചിരുന്നത്. പേടകത്തിലെ ഇന്ധനം ഒഴിപ്പിക്കൽ നടപടി ഉടൻ ഉണ്ടാകും. നിലവിൽ വിക്ഷേപണത്തിന്‍റെ പുതിയ തീയതി അറിയിച്ചിട്ടില്ല.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കായിരുന്നു (ISS) യാത്ര നിശ്ചയിച്ചിരുന്നത്. ഇന്ത്യൻ വംശജയായ സുനിത വില്യംസിന്‍റെ മൂന്നാമത്തെ ബഹിരാകാശ യാത്രയായിരുന്നു നടക്കേണ്ടിയിരുന്നത്. സ്വകാര്യ കമ്പനി നിർമിച്ച ബഹിരാകാശ പേടകം യുഎസ് ബഹിരാകാശ ഏജൻസിയായ നാസയുമായി സഹകരിച്ച് വാണിജ്യ യാത്രകൾക്കുള്ള തയാറെടുപ്പ് എന്ന നിലയിൽ കൂടിയാണ് ഈ യാത്രയ്ക്കു പദ്ധതിയിട്ടിരുന്നത്.