പൊങ്കാല മഹോത്സവത്തിന് അനന്തപുരി ഒരുങ്ങി

ആറ്റുകാൽ പൊങ്കാല 25ന്, അടുപ്പ് വെട്ട് രാവിലെ 10.30ന്, നിവേദ്യം ഉച്ചയ്ക്ക് 2.30 ന്, കുത്തിയോട്ട വ്രതാരംഭം 19ന്
പൊങ്കാലയോടനുബന്ധിച്ച് ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്നവര്‍ക്ക് നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിലേക്കായുള്ള പോര്‍ട്ടല്‍ മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി വി. ശിവൻകുട്ടി, മേയർ ആര്യ രാജേന്ദ്രൻ തുടങ്ങിയവർ സമീപം.
പൊങ്കാലയോടനുബന്ധിച്ച് ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്നവര്‍ക്ക് നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിലേക്കായുള്ള പോര്‍ട്ടല്‍ മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി വി. ശിവൻകുട്ടി, മേയർ ആര്യ രാജേന്ദ്രൻ തുടങ്ങിയവർ സമീപം.

തിരുവനന്തപുരം: തലസ്ഥാനം ഇനി പൊങ്കാല മഹോത്സവ ലഹരിയിലേക്ക്. ഈ വർഷത്തെ പൊങ്കാല മഹോത്സവത്തിന് 17ന് തുടക്കമാകും. 25 നാണ് ചരിത്ര പ്രസിദ്ധമായ പൊങ്കാല. ഭക്തിനിര്‍ഭരമായ ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ. പൊങ്കാല ദിവസം രാവിലെ 10.30ന് പണ്ടാര അടുപ്പിലേക്ക് തീ പകരും. ഉച്ചയ്ക്ക് 2.30 നാണ് പൊങ്കാല നിവേദ്യം. അന്ന് രാത്രി ദേവിയുടെ പുറത്തെഴുന്നെള്ളത്ത് കഴിഞ്ഞ് 26 ന് രാത്രി 12.30 ന് കുരുതി തർപ്പണത്തോടുകൂടി ഉത്സവം സമാപിക്കും. പൊങ്കാല മഹോത്സവത്തിന്‍റെ നടത്തിപ്പിനായി 127 പേരടങ്ങുന്ന ഉത്സവകമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

ഉത്സവനാളുകളില്‍ ദിവസവും അന്നദാനം ഉണ്ടായിരിക്കും. കുത്തിയോട്ട നേർച്ചയ്ക്കായി 606 ബാലന്മാർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ഈ വർഷവും പണ്ടാര ഓട്ടം ഉണ്ടായിരിക്കും. അംബ, അംബിക, അംബാലിക വേദികളിലാണ് കലാപരിപാടികൾ നടക്കുന്നത്. പ്രധാന വേദിയിലെ കലാപരിപാടികളുടെ ഉദ്‌ഘാടനം 17 ന് വൈകിട്ട് 6 ന് നടി അനുശ്രീ നിർവഹിക്കും. ചടങ്ങിൽ സാഹിത്യകാരൻ ജോർജ് ഓണക്കൂറിന് ആറ്റുകാൽ അംബാ പുരസ്കാരം സമർപ്പിക്കും. പൊങ്കാല തത്സമയം ട്രസ്റ്റിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ www.attukal.org, ഔദ്യോഗിക ഫെയ്സ് ബുക്ക് പേജായ Attukal Bhagavathy Temple ൽ കൂടിയും സംപ്രേഷണം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പൊങ്കാലയ്ക്കായി വരുന്ന ഭക്തർക്ക് ആഹാരവും കുടിവെള്ളവും വിതരണം ചെയ്യുന്ന സംഘടനകളും റസിഡന്‍റ്സ് അസോസിയേഷനുകളും ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെയും അടുത്തുള്ള പൊലീസ് സ്റ്റേഷന്‍റെയും അനുമതി വാങ്ങണം. അന്നദാനവും ദാഹജല വിതരണവും നടത്തുന്ന സംഘടനകൾ പ്ലാസ്റ്റികിന്‍റെ ഉപയോഗം ഒഴിവാക്കണം. ഭക്തർ സ്റ്റീൽ പാത്രങ്ങൾ മാത്രം ഉപയോഗിക്കുക. അടുപ്പുകൾക്കായി പച്ചക്കട്ടകൾ, പ്ലാസ്‌റ്റിക് കവറുകൾ, ഒറ്റത്തവണ ഉപയോഗിക്കുന്ന പേപ്പർ കപ്പ്, പേപ്പർ പ്ലേറ്റ്, നിലവാരം കുറഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ എന്നിവ ഒഴിവാക്കണം. കോട്ടൺ വസ്ത്രങ്ങൾ മാത്രം ഉപയോഗിക്കണം. ക്ഷേത്രദർശനത്തിന് വരുമ്പോൾ സ്വർണാഭരണങ്ങളും വിലപിടിപ്പുള്ള സാധനങ്ങളും ഒഴിവാക്കുക.

പൊതുവഴികളിൽ ഗതാഗത തടസം സൃഷ്‌ടിക്കും വിധവും നടപ്പാതയിൽ പാകിയിരിക്കുന്ന ടൈലുകൾക്ക് മുകളിലും പൊങ്കാല ഇടരുതെന്നും ഭാരവാഹികള്‍ അറിയിച്ചു.ക്ഷേത്രം ചെയർമാൻ എസ്. വേണുഗോപാൽ, പ്രസിഡന്‍റ് വി. ശോഭ, സെക്രട്ടറി കെ. ശരത്കുമാർ, വൈസ് പ്രസിഡന്‍റ് പി.കെ. കൃഷ്ണൻ നായർ, ജോയിന്‍റ് സെക്രട്ടറി അനുമോദ്, ട്രഷറർ ഗീതാകുമാരി, പൊങ്കാല മഹോത്സവം ജനറൽ കൺവീനർ കെ. ശിശുപാലൻ നായർ, ജോയിന്‍റ് ജനറൽ കൺവീനർ എ.എൽ. വിജയകുമാർ, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ ഡി.ചിത്രലേഖ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

പൊങ്കാല വെബ് പോര്‍ട്ടല്‍ ഉദ്ഘാടനം

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്നവര്‍ക്ക് നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിലേയ്ക്കായുള്ള പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ എം.ബി.രാജേഷ്, വി.ശിവന്‍കുട്ടി എന്നിവര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മേയര്‍ ആര്യ രാജേന്ദ്രന്‍, ഹെല്‍ത്ത് സ്റ്റാന്‍റിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഗായ്ത്രി ബാബു, നഗരസഭ സെക്രട്ടറി, ഹെല്‍ത്ത് ഓഫീസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.പൊങ്കാലയോടനുബന്ധിച്ച് വിവിധ സംഘടനകള്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍ അന്നദാന വിതരണം, കുടിവെള്ള വിതരണം എന്നിവ നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനുവേണ്ടിയുള്ള പോര്‍ട്ടലാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

ഇത്തരത്തില്‍ പൊങ്കാല ഉത്സവകാലത്ത് ഭക്ഷണം, കുടിവെള്ളം വിതരണം നടത്തുന്നവര്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് നഗരസഭ ഹെല്‍ത്ത് വിഭാഗത്തിന് ഉറപ്പുവരുത്തുന്നതിനായിട്ടാണ് ഇത്തരത്തില്‍ പോര്‍ട്ടല്‍ സംവിധാനം ഉണ്ടാക്കിയിട്ടുള്ളത്. നഗരസഭ വെബ് സൈറ്റായ സ്മാര്‍ട്ട് ട്രിവാന്‍ഡ്രം ആപ്പിലൂടെയോ, smarttvm.tmc.lsg.kerala.gov.in എന്ന ലിങ്ക് വഴിയോ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അനുവദിക്കുന്ന സര്‍ട്ടിഫിക്കറ്റ് അന്നദാനം, കുടിവെള്ള വിതരണം നടത്തുന്നിടത്ത് പ്രദര്‍ശിപ്പിക്കേണ്ടതുമാണ്. രജിസ്ട്രേഷന്‍ നടപടികള്‍ ഇന്നുമുതല്‍ ആരംഭിക്കുന്നതാണ്.

Trending

No stories found.

Latest News

No stories found.