കൊച്ചി: ചോറ്റാനിക്കര ദേവീ ക്ഷത്രത്തിൽ ഉത്സവം 18 മുതൽ 27 വരെ. പ്രസിദ്ധമായ ചോറ്റാനിക്കര മകം തൊഴൽ 24ന് ഉച്ചയ്ക്ക് രണ്ട് മണിക്ക്. 18ന് വൈകിട്ട് 5.30ന് കിഴക്കേ ചിറയിലേക്ക് ആറാട്ടെഴുന്നള്ളിപ്പോടെയാണ് ഉത്സവാഘോഷങ്ങൾക്ക് തുടക്കമാകുന്നത്. ആറാട്ടിന് ശേഷമാണ് ഉത്സവാഘോഷങ്ങൾക്ക് കൊടിയേറുക.
19 മുതൽ 23 വരെ രാവിലെ 5.30 മുതൽ പറ എഴുന്നള്ളിപ്പ്. ആറാട്ട് നടക്കുന്ന പ്രദേശത്തും ഇറക്കിപ്പൂജയുള്ള പ്രദേശങ്ങളിലും പറ നൽകി സ്വീകരിക്കും. ഏറ്റവുമധികം ഭക്തർ എത്തുന്ന മകം ദിനത്തിൽ രാവിലെ 5.30ന് ഓണക്കുറ്റിച്ചിറയിൽ ആറാട്ട് നടത്തും. തുടർന്ന് മകം എഴുന്നള്ളിപ്പും ചോറ്റാനിക്കര മുരളീധരൻ മാരാരുടെ പ്രമാണത്തിൽ പാണ്ടിമേളവും. ഒരു മണി മുതൽ ഉദയനാപുരം സി.എസ്. ഉദയകുമാറിന്‍റെ നേതൃത്വത്തിൽ നാദസ്വരകച്ചേരി.
ഉച്ചയ്ക്ക് രണ്ട് മണി മുതലാണ് മകം തൊഴൽ. രാത്രി 10.30 വരെ ഭക്തർക്ക് മകം തൊഴാനുള്ള അവസരമുണ്ടാകും. 11ന് മകം വിളക്കിനെഴുന്നള്ളിപ്പ്. പൂരം നാളായ 25ന് രാവിലെ 5.40ന് പറയ്ക്കെഴുന്നള്ളിപ്പ്. ഒൻപതിന് കിഴക്കേച്ചിറയിൽ ആറാട്ട്. രാത്രി 9.30ന് ഓണക്കുറ്റിച്ചിറ ഭഗവതി, തുളുവൻകുളങ്ങര വിഷ്ണു, എടാട്ട് ഭഗവതി, കർത്തക്കാട്ട് ഭഗവതി എന്നീ ക്ഷേത്രങ്ങളിൽ നിന്നുള്ള പൂരം എഴുന്നള്ളിപ്പ് ക്ഷേത്രത്തിന്‍റെ പടിഞ്ഞാറെ നടപ്പുരയിലെത്തും.11 മണിക്ക് മേൽക്കാവ് ഭഗവതി, അകത്തെ ശാസ്താവ്, കുഴിയേറ്റ് ശിവൻ എന്നിവരേയും ചേർത്ത് 7 ദേവീദേവന്മാരുടെ കൂട്ടിയെഴിന്നള്ളിപ്പ് നടക്കും. അതിന് ശേഷമാണ് കരിമരുന്ന് പ്രയോഗം.
26 ഉത്രം ആറാട്ട് ദിവസം രാവിലെ അഞ്ചിന് ആറാട്ടുബലി. ആറുമണിക്ക് മുരിയമംഗലം നരസിംഹ ക്ഷേത്രത്തിലേക്ക് ആറാട്ടിനായി എഴുന്നള്ളിപ്പ്, 10 മണിയോടെ ദേവി ക്ഷേത്രത്തിലേക്ക് തിരികെ എത്തിച്ചേരും. തുടർന്ന് കൊടിമരച്ചുവട്ടിൽ പറയും പ്രദക്ഷിണനവും നടക്കും.അന്ന് വൈകിട്ട് ആറു മണിക്ക് വലിയ കീഴ്ക്കാവിലേക്ക് എഴുന്നള്ളിപ്പ് നടക്കും. ഭക്തജനങ്ങൾക്ക് ഇതിന് ശേഷം ക്ഷേത്രത്തിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.