റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് നേരിട്ട് തീവണ്ടിപാത വരുന്നു; സാധ്യത റൂട്ട് പുറത്തുവിട്ട് ഉപപ്രധാനമന്ത്രി

റഷ്യയിൽ നിന്ന് തുർക്ക്മെനിസ്ഥാൻ, ഇറാൻ, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ എന്നിവിടങ്ങളിലൂടെ ഇന്ത്യയിലെത്തുന്ന പാതയാണ് സാധ്യതകളിലൊന്നായി പരിഗണിക്കുന്നത്
Representative image

പ്രതീകാത്മക ചിത്രം

Updated on

മോസ്കോ: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് നേരിട്ടുള്ള റെയ്ൽപാത വികസിപ്പിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാൻ‌ റഷ്യ. റഷ്യൻ ഉപപ്രധാനമന്ത്രി മരാത്ത് ഖുസ്നുലിൻ ആണ് ഇതുസംബന്ധിച്ച നിർദേശം മുന്നോട്ടുവച്ചത്. പദ്ധതി നടപ്പായാൽ റഷ്യയ്ക്കും ഇന്ത്യയ്ക്കും ഇടയിലെ കരമാർഗ ബന്ധം ശക്തിപ്പെടുത്താൻ സാധിക്കും.

റഷ്യയിൽ നിന്ന് തുർക്ക്മെനിസ്ഥാൻ, ഇറാൻ, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ എന്നിവിടങ്ങളിലൂടെ ഇന്ത്യയിലെത്തുന്ന പാതയാണ് സാധ്യതകളിലൊന്നായി പരിഗണിക്കുന്നത്. ഇന്ത്യയുമായി ബന്ധിപ്പിക്കാൻ കഴിയുന്ന ഏത് പാതയും റഷ്യ പരിഗണിക്കുമെന്ന് ഖുസ്നുലിൻ പറഞ്ഞു.

നിലവിൽ ഇത് നിർദേശം മാത്രമാണ്. റഷ്യയ്ക്കും ഇന്ത്യയ്ക്കുമിടയിൽ യാത്രക്കാരെ കൊണ്ടുപോകുന്ന നേരിട്ടുള്ള ട്രെയ്ൻ, അന്തിമ പാത, ടിക്കറ്റ് നിരക്ക്, സർവീസ് ആരംഭിക്കുന്ന തീയതി തുടങ്ങിയ കാര്യങ്ങളൊന്നും തീരുമാനിച്ചിട്ടില്ല.

പ്രധാനപ്പെട്ട കടൽമാർഗങ്ങളെ ആശ്രയിക്കുന്നതിലെ അപകടസാധ്യത കുറയ്ക്കുകയാണ് റഷ്യയുടെ നീക്കത്തിന് പിന്നിലെ പ്രധാന ലക്ഷ്യം. ബോസ്ഫറസ് കടലിടുക്കും ഹോർമുസ് കടലിടുക്കും ഉൾപ്പെടെയുള്ള തന്ത്രപ്രധാന ജലപാതകളിലെ പ്രതിസന്ധികൾ കണക്കിലെടുത്താണ് ബദൽ കരമാർഗങ്ങളെക്കുറിച്ച് റഷ്യ ആലോചിക്കുന്നത്.

ലോകത്തിലെ പ്രധാന എണ്ണ ഗതാഗതപാതകളിലൊന്നാണ് ഹോർമുസ് കടലിടുക്ക്. ആഗോള എണ്ണ വ്യാപാരത്തിന്‍റെ ഏകദേശം 25 ശതമാനവും എൽഎൻജി കയറ്റുമതിയുടെ 20 ശതമാനത്തോളവും ഈ കടലിടുക്ക് വഴിയാണ് നടക്കുന്നത്. അതിനാൽ ഹോർമുസിലോ ബോസ്ഫറസിലോ ഉണ്ടാകുന്ന പ്രതിസന്ധികൾ അന്താരാഷ്ട്ര ചരക്കുനീക്കത്തെ ബാധിക്കാനുള്ള സാധ്യതയുണ്ട്.

ഇന്ത്യയിലേക്ക് റെയ്ൽ ബന്ധം സാധ്യമായാൽ റഷ്യയ്ക്ക് ഇന്ത്യൻ മഹാസമുദ്ര മേഖലയിലേക്ക് ചരക്കുകൾ എത്തിക്കുന്നതിന് കടൽമാർഗത്തെ മാത്രം ആശ്രയിക്കേണ്ടിവരില്ല. അതേസമയം ഇന്ത്യയ്ക്കും റഷ്യയുമായും മധ്യ, ദക്ഷിണ ഏഷ്യയിലെ രാജ്യങ്ങളുമായും കരമാർഗ ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ഇത് സഹായിച്ചേക്കും.

പദ്ധതി യാഥാർഥ്യമാകുകയും ഇരു രാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള കരബന്ധം സ്ഥാപിക്കപ്പെടുകയും ചെയ്താൽ ഭാവിയിൽ വിനോദസഞ്ചാരികൾക്കും ഈ പാത പ്രയോജനപ്പെടുത്താനാകുമെന്നാണ് വിലയിരുത്തൽ. നിലവിൽ ആശയഘട്ടത്തിലുള്ള നിർദേശമാണെങ്കിലും ഇന്ത്യയിലേക്കുള്ള കരമാർഗ ബന്ധം വികസിപ്പിക്കാനുള്ള റഷ്യയുടെ താൽപര്യം തന്ത്രപ്രധാനമായ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.

logo
Metro Vaartha
www.metrovaartha.com