

പദവികളും പണവും വേണ്ട, സമാധാനം മതി; ജെൻ സികൾക്കിടയിൽ 'ആന്‍റി അംബീഷൻ' പ്രവണത വർധിക്കുന്നു!
തൊഴിലിലെ സ്ഥാനക്കയറ്റങ്ങൾ, സാമ്പത്തിക നേട്ടം, ബാങ്ക് ബാലൻസ് എന്നിവയിലൂന്നി വളർന്നു വരുന്ന ഒരു തലമുറയല്ല ഇന്നത്തേതെന്ന് റിപ്പോർട്ടുകൾ. കരിയറിന്‍റെ കുതിപ്പിനേക്കാളും സേവിങ്സിനേക്കാളും സ്വന്തം മാനിസികാരോഗ്യത്തിനാണ് പുതിയ തലമുറ പ്രാധാന്യം നൽകുന്നതെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ദേശീയ മാധ്യമം നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ലോകത്തെ തൊഴിൽ മേഖലകളിലുണ്ടാവുന്ന വലിയ മാറ്റമായാണ് വിദഗ്ധർ ഇതിനെ വിലയിരുത്തുന്നത്.
ജെൻ സികൾക്കിടയിൽ ആന്‍റി അംബീഷൻ എന്നൊരു പ്രവണത വർധിച്ചു വരുന്നതായാണ് പഠനങ്ങൾ പറയുന്നത്. അമിതമായ ജോലിഭാരവും 24 മണിക്കൂറും ജോലിയെക്കുറിച്ച് ചിന്തിച്ച് ജീവിതം തകർക്കുന്ന പരിപാടിയും ജെൻ സിക്കില്ല. തങ്ങളുടെ കഴിവിനെ കമ്പനിക്ക് വേണ്ടി മാത്രം ഹോമിക്കാൻ ജെൻസികൾ തയാറാല്ല. പ്രെമോഷനൊപ്പം വരുന്ന അമിത ഉത്തരവാദിത്വങ്ങൾ സന്തോഷം ഇല്ലലാതാക്കുമെന്ന് അവർ വിശ്വസിക്കുന്നു.
പഠനം അനുസരിച്ച് സർവേയിൽ പങ്കെടുത്ത 47 ശതമാനം യുവാക്കളും ഉയർന്ന പദവിയോ മനേജർ തസ്തികയോ ആഗ്രഹിക്കുന്നില്ല. ശമ്പളം കൂടുതലുണ്ടെങ്കിലും മാനസിക സമ്മർദങ്ങളേറിയ തസ്തികകൾ വേണ്ടെന്നാണ് നിലപാട്. 52 ശതമാനത്തോളം പേർ കരിയർ വളർച്ചയെക്കാൾ പ്രാധാന്യം വൈകാരിക സുരക്ഷിതത്വത്തിനും മാനസിക സന്തോഷത്തിനും പ്രാധാന്യം നൽകുന്നു. ഇവരിൽ 41 ശതമാനം പേർ തങ്ങളുടെ ഇഷ്ടത്തിനനുസരിച്ചുള്ള പ്രവർത്തി സമയവും സമാധാനവും ലങിക്കുമെങ്കിൽ കുറഞ്ഞ ശമ്പളത്തിനും ജോലി ചെയ്യാൻ തയാറാവുന്നുവെന്നാണ് പറയുന്നത്.
പുതു തലമുറയ്ക്കിടയിൽ ജോലി എന്നത് ജീവിതത്തിനെ ഒരു ഭാഗം മാത്രമാണെന്ന ചിന്താഗതിയാണുള്ളത്. അതിനു വേണ്ടി സ്വന്തം ആരോഗ്യവും കുടുംബവും കളയേണ്ടതില്ലെന്നും അവർ തീരുമാനിച്ചു. സ്വയം വളരാനും പുതിയ കാര്യങ്ങൾ പഠിക്കാനുമാണ് പുതു തലമുറ ശ്രമിക്കുന്നത്. ഐടി മേഖലയിലെ ജോലി സമ്മർദവും ഉറക്കമില്ലായ്മയുമെല്ലാം കാരണം ഇന്ത്യൻ കമ്പനികളിൽ വലിയ തോതിൽ ഇപ്പോൾ കൊഴിഞ്ഞുപോക്ക് നടക്കുന്നുണ്ട്.
ജോലിയിൽ നിന്ന് പൂർണമായും വിട്ടു നിൽക്കാതെ മാനസികമായി വിട്ടു നിൽക്കുന്ന ക്വയർ ക്വിറ്റിങ് രീതിയും ഇപ്പോൾ വ്യാപകമായി പ്രചാരത്തിലുണ്ട്. ഏൽപ്പിച്ച ജോലി കൃത്യമായി ചെയ്യുക, കൃത്യസമയത്ത് ജോലി അവസാനിപ്പിക്കുക, അധിക ജോലി ചെയ്യാൻ തയാറാവാതിരകിക്കുക എന്നതാണ് ഈ രീതിയുടെ പ്രത്യേകത. അതായത്, പദവികൾക്കും പണത്തിനും പിന്നാലെ ഓടുന്ന കാലം കഴുഞ്ഞു എന്നർഥം. സമാധാനമായി ഉറങ്ങാൻ കഴിയുന്നതും, ജീവിതം ആസ്വദിക്കാൻ കഴിയുന്നതുമായ ജോലികളാണ് യഥാർഥ ജീവിതം എന്ന് ജെൻ സികൾ വിശ്വസിക്കുന്നു.