മുടി മുറിച്ചത് കൂടിപ്പോയതിനു നഷ്ടപരിഹാരം 2 കോടി വേണ്ടെന്ന് സുപ്രീം കോടതി

ലക്ഷ്വറി ഹോട്ടലിലെ സലൂണിൽ മുടി മുറിച്ചപ്പോൾ പിഴവ് പറ്റിയതിന്‍റെ പേരിൽ യുവതിക്ക് അനുവദിച്ച രണ്ടുകോടി രൂപയുടെ നഷ്ടപരിഹാരം സുപ്രീം കോടതി 25 ലക്ഷമായി വെട്ടിക്കുറച്ചു
hair cut case compensation supreme court

മുടി മറിച്ചതും നഷ്ടപരിഹാരവും കൂടിപ്പോയി - പ്രതീകാത്മക ചിത്രം.

freepik.com

Updated on

ന്യൂഡൽഹി: ആഡംബര ഹോട്ടലിലെ സലൂണിൽ മുടി മുറിച്ചപ്പോൾ സംഭവിച്ച പിഴവിന്‍റെ പേരിൽ യുവതിക്ക് അനുവദിച്ച രണ്ടുകോടി രൂപയുടെ നഷ്ടപരിഹാരം സുപ്രീം കോടതി 25 ലക്ഷമായി കുറച്ചു. സേവനത്തിൽ പിഴവുണ്ടെന്നു വ്യക്തമാണെങ്കിലും ഉപഭോക്തൃ തർക്കത്തിൽ നഷ്ടപരിഹാരം നിശ്ചയിക്കേണ്ടതു പരാതിക്കാരന്‍റെ ഇഷ്ടാനിഷ്ടങ്ങൾ പരിഗണിച്ചല്ലെന്നു വ്യക്തമാക്കിക്കൊണ്ടാണു ജസ്റ്റിസുമാരായ രാജേഷ് ബിൻഡാൽ, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ചിന്‍റെ നടപടി.

അനുമാനങ്ങളുടെയോ പരാതിക്കാരന്‍റെ താത്പര്യങ്ങളുടെയോ അടിസ്ഥാനത്തിലല്ല, കോടിക്കണക്കിനു രൂപയുടെ നഷ്ടപരിഹാര കേസുകളിൽ നടപടി സ്വീകരിക്കേണ്ടതെന്ന് ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനെ കോടതി ഓർമിപ്പിച്ചു.

ഇത്തരം കേസുകളിൽ വിശ്വസനീയമായ തെളിവുകൾ വേണമെന്നും കോടതി. സേവനത്തിലെ വീഴ്ച കാരണം പരാതിക്കാരിക്ക് ഉണ്ടായ നഷ്ടം തെളിയിക്കപ്പെടേണ്ടതുണ്ട്.

രേഖകളുടെ ഫോട്ടൊകോപ്പികൾ ഹാജരാക്കിയതുകൊണ്ട് മാത്രം ഇത് സാധ്യമല്ല. ഹാജരാക്കിയ ഫോട്ടോകോപ്പികളിലെ വൈരുദ്ധ്യങ്ങൾ പോലും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്- കോടതി പറഞ്ഞു.

മാനസിക വിഷമം കാരണം പരാതിക്കാരി രേഖകളുടെ ഒറിജിനൽ സൂക്ഷിച്ചുകാണില്ലെന്ന കമ്മിഷന്‍റെ നിരീക്ഷണം ഇത്രയും വലിയ തുക നഷ്ടപരിഹാരമായി നൽകാൻ ന്യായീകരണമല്ലെന്ന് കോടതി വ്യക്തമാക്കി.

മാനെജ്മെന്‍റ് പ്രൊഫഷനൽ ആഷ്ന റോയ് ഡൽഹിയിലെ ഐടിസി മൗര്യ ഹോട്ടലിലുള്ള സലൂണിനെതിരേ നൽകിയ പരാതിയിലാണു സുപ്രീം കോടതിയുടെ ഇടപെടൽ. താൻ ആവശ്യപ്പെട്ടതിലധികം മുടിമുറിച്ചെന്നും ഇതു തന്‍റെ മോഡലിങ് അവസരങ്ങളും കരിയറും നഷ്ടപ്പെടുത്തിയെന്നുമായിരുന്നു ആഷ്നയുടെ വാദം.

ദേശീയ ഉപഭോക്തൃ കമ്മിഷൻ രണ്ടു കോടി രൂപ നഷ്ടപരിഹാരം വിധിച്ചു. ഐടിസി ലിമിറ്റഡിന്‍റെ ഹർജിയിൽ ഈ തുക പുനർനിർണയിക്കാൻ സുപ്രീം കോടതി നിർദേശിച്ചെങ്കിലും കമ്മിഷൻ അതേ തുക തന്നെ അനുവദിച്ചു. ഇതോടെയാണ് സുപ്രീം കോടതി നഷ്ടപരിഹാരം വെട്ടിക്കുറച്ചത്.

logo
Metro Vaartha
www.metrovaartha.com