

മേഘാലയയിൽ 3 മാസത്തിനിടെ 574 പുതിയ എച്ച്ഐവി ബാധിതർ
ഷില്ലോങ്: മേഘാലയയിൽ 90 ദിവസത്തിനിടെ 574 പുതിയ എച്ച്ഐവി കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കി. പ്രതിദിനം ശരാശരി ആറ് പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ എച്ച്ഐവി പ്രതിരോധം, പരിശോധന, ചികിത്സ എന്നിവയിൽ കൂടുതൽ ബോധവൽക്കരണം ആവശ്യമാണെന്ന് അധികൃതർ വ്യക്തമാക്കി.
മേഘാലയ എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന എച്ച്ഐവി ബാധകളിൽ ഏകദേശം 52 ശതമാനവും കാഷ്വൽ ലൈംഗിക ബന്ധങ്ങളുമായി ബന്ധപ്പെട്ടതാണ്. 2026ലെ ആദ്യ മൂന്ന് മാസത്തിനിടെ 574 പുതിയ എച്ച്ഐവി കേസുകളാണ് കണ്ടെത്തിയത്. ഇതിൽ 16 പേർ ഗർഭിണികളാണ്.
എച്ച്ഐവി കേസുകൾ വർധിച്ച പശ്ചാത്തലത്തിൽ അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച്ച് ക്യാമ്പയിൻ ആരംഭിച്ചു. ഷില്ലോങ്ങിലെ ലേഡി കീൻ കോളജിൽ നടന്ന ചടങ്ങിൽ ആരോഗ്യ മന്ത്രി വൈലാഡ്മികി ഷില്ല ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. എച്ച്ഐവി ബാധിതരോടുള്ള വിവേചനം അവസാനിപ്പിക്കണമെന്നും പരിശോധന നടത്താനും സമയബന്ധിതമായി ചികിത്സയും പരിചരണവും ഉറപ്പാക്കാനും മന്ത്രി ആവശ്യപ്പെട്ടു.