
നൈറ്റ് മേർ ബാക്റ്റീരിയ
getty images
വാഷിങ്ടൺ:മരുന്നുകളെ പ്രതിരോധിക്കുന്ന നൈറ്റ് മേർ ബാക്റ്റീരിയ അഥവാ കാർബപ്പെനം റെസിസ്റ്റന്‍റ് എൻട്രോബാക്റ്റീരിയസ് (CRE) അമെരിക്കയിൽ വർധിക്കുന്നു. 2019-23 കാലത്ത് ഇത്തരം അണുബാധകൾ 70 ശതമാനം വർധനയാണ് രേഖപ്പെടുത്തിയതെന്ന് സെന്‍റേഴ്സ് ഫൊർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC) ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ പറയുന്നു. അന്നൽസ് ഒഫ് ഇന്‍റേണൽ മെഡിസിൻ എന്ന ശാസ്ത്ര പ്രസിദ്ധീകരണത്തിലാണ് ഈ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഈ അണുബാധയെ പ്രതിരോധിക്കാൻ രണ്ട് ആന്‍റിബയോട്ടിക്കുകൾ മാത്രമേ നിലവിലുള്ളു. അതാകട്ടെ വളരെ ചെലവേറിയതാണ്. ഇവ ഇൻട്രാവീനസ്(IV) വഴി മാത്രമേ നൽകാനുമാവൂ. നൈറ്റ് മേർ ബാക്റ്റീരിയ എന്നറിയപ്പെടുന്ന കാർബപ്പെനം റെസിസ്റ്റന്‍റ് എൻട്രോബാക്റ്റീരിയസ് (CRE) എന്നത് ഒരു ബാക്റ്റീരിയ ഗ്രൂപ്പാണ്. ഇതിൽ എ ഷെറീഷ്യ കോളി (E. coli), ക്ലെബ്സിയല്ല ന്യൂമോണിയ (Klebsiella pneumoniae) തുടങ്ങിയ രോഗകാരികളായ ബാക്റ്റീരിയകൾ ഉൾപ്പെടുന്നു.
അമെരിക്കയിൽ റിപ്പോർട്ട് ചെയ്ത ഈ അണുബാധകളുടെ വർധനവിന് ഒരു പ്രധാന കാരണം എൻഡിഎം ജീൻ അടങ്ങിയ ബാക്റ്റീരിയകളാണ്. ഈ ജീനിന് ഒന്നിലധികം ആന്‍റിബയോട്ടിക്കുകളുടെ പ്രവർത്തനങ്ങളെ നിർവീര്യമാക്കാൻ കഴിവുണ്ട്.
രോഗ ലക്ഷണം
ഈ ബാക്റ്റീരിയ ശരീരത്തിൽ പ്രവേശിച്ചാൽ പനി, ഇടയ്ക്കിടെ മൂത്രശങ്ക, മൂത്രമൊഴിക്കുമ്പോൾ വേദന, ചുമ, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങൾ. എന്നാൽ മരുന്നുകളെ പ്രതിരോധിക്കുന്ന ബാക്റ്റീരിയ മൂലമാണ് ഇത് എന്നു വ്യക്തമാകാൻ ലാബോറട്ടറി പരിശോധനകൾ ആവശ്യമാണ്. രോഗ നിർണയത്തിൽ കാല വിളംബം വരുത്തിയാൽ ചിലപ്പോൾ ജീവഹാനി തന്നെ സംഭവിക്കാം.