
ഡോ. ഹാരിസ് ചിറയ്ക്കൽ
തിരുവനന്തപുരം: കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്ന കേസുകൾ വർധിക്കുന്നതിനിടെ കാരണം വിവരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിലെ യൂറോളജി വിഭാഗം മേധാവിയായിരുന്ന ഡോ. ഹാരിസ് ചിറയ്ക്കൽ.
ഇതിനകം അമീബിക് മസ്തിഷ്ക ജ്വരം ഏകദേശം 140 പേരെ ബാധിച്ചുകഴിഞ്ഞു, 26 മരണങ്ങളും. തൊട്ടടുത്ത തമിഴ്നാട്ടിലും കർണാടകയിലും മറ്റു സംസ്ഥാനങ്ങളിലും ഈ രോഗം റിപ്പോർട്ട് ചെയ്യുന്നില്ല. കാരണം തേടി വലിയ റിസർച്ച് ഒന്നും ആവശ്യമില്ലെന്നും അദ്ദഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
മാലിന്യം വലിച്ചെറിയൽ തന്നെയാണ് കാരണം. കഴിഞ്ഞ 20-30 വർഷങ്ങൾ മുമ്പ് കേട്ടുകേൾവിയില്ലാത്ത ഇത്തരം വൃത്തികെട്ട രോഗങ്ങൾക്ക് ഒറ്റ കാരണം പരിസര ശുചിത്വം ഇല്ലായ്മയാണ്. കുളങ്ങളിലും പുഴകളിലും അറവുമാലിന്യങ്ങൾ, ഹോട്ടൽ മാലിന്യങ്ങൾ, സെപ്റ്റിക് ടാങ്ക് മാലിന്യങ്ങൾ ഇതൊക്കെ തള്ളുന്നതിന്‍റെ വില തിരിച്ചു കിട്ടുന്നു എന്ന് കരുതിയാൽ മതി.
എലിപ്പനി, കൊതുക് പരത്തുന്ന ഡെങ്കി ഫീവർ പോലെയുള്ള രോഗങ്ങൾ, തെരുവ് നായകൾ ഇതൊക്കെ വൃത്തികേടിന്‍റെ സൂചകങ്ങളാണ്. സമൂഹത്തിന്‍റെ ആകെ ബാധ്യതയാണ് ഇത് പരിഹരിക്കുക എന്നുള്ളത്. അതിനു ഡോക്റ്ററുടെ തലയിൽ വെട്ടിയിട്ട് കാര്യമൊന്നും ഇല്ലെന്നും ഡോ. ഹാരിസ് പറഞ്ഞു.