
കുട്ടികൾക്ക് ആന്‍റിബയോട്ടിക് കൊടുക്കുമ്പോൾ സൂക്ഷിക്കുക!
Reresentative image - freepik
രണ്ട് വയസിനു താഴെ പ്രായമുള്ള കുട്ടികൾക്ക് ആന്‍റിബയോട്ടിക് മരുന്നുകൾ അമിതമായി കൊടുക്കുന്നത് അപകടകരമെന്ന് പഠന റിപ്പോർട്ട്. പിൽക്കാലത്ത് ആസ്ത്മയും ചില ഭക്ഷ്യവസ്തുക്കളോടുള്ള അലർജിയും രൂപപ്പെടാൻ ഇതു കാരണമാകുമെന്നാണ് മുന്നറിയിപ്പ്.
കുടലിലുള്ള ചില ബാക്റ്റീരിയകൾ നശിച്ചുപോകാൻ ആന്‍റിബയോട്ടിക്കുകൾ കാരണമാകും. അതിനാൽ, ഡോക്റ്റർമാരുടെ നിർദേശമില്ലാതെ കുട്ടികൾക്ക് ആന്‍റിബയോട്ടിക് മരുന്നുകൾ നൽകരുതെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.
ഇൻഫെക്ഷ്യസ് ഡിസീസസ ജേണലിലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പത്ത് ലക്ഷത്തോളം കുട്ടികളുടെ ആരോഗ്യ വിവരങ്ങൾ പരിശോധിച്ചാണ് ഗവേഷകർ ഇത്തരമൊരു നിഗമനത്തിൽ എത്തിച്ചേർന്നിരിക്കുന്നത്.
രണ്ട് വയസിനു മുൻപ് ആന്‍റിബയോട്ടിക്കുകൾ നൽകിയിട്ടുള്ള കുട്ടികൾക്ക് പിന്നീട് ആസ്ത്മയുണ്ടാകാനുള്ള സാധ്യത 24 ശതമാനം വർധിക്കുന്നതായി കണ്ടെത്തി. ഫുഡ് അലർജി സാധ്യത 33 ശതമാനവും വർധിക്കുന്നു.
അണുബാധകൾ തടയാൻ ആന്‍റിബയോട്ടിക് ഉപയോഗം പലപ്പോഴും അനിവാര്യമാണ്. എന്നാൽ, കുട്ടികളിൽ ഇത് സൂക്ഷിച്ചു വേണമെന്ന മുന്നറിയിപ്പാണ് ഗവേഷണത്തിനു നേതൃത്വം നൽകിയ റുട്ട്ഗേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഗവേഷകൻ ഡോ. ഡാനിയൽ ഹോർട്ടൺ നൽകുന്നത്.
മൂന്നു മാസത്തിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് 100.4 ഡിഗ്രിയിൽ കൂടുതൽ പനിക്കുന്നുണ്ടെങ്കിൽ സ്വന്തമായി ചികിത്സിക്കാതെ ഡോക്റ്ററെ കാണിക്കണം. പനി ദിവസങ്ങളോളം നീണ്ടാലും ഡോക്റ്ററെ കാണിക്കേണ്ടത് അത്യാവശ്യമാണ്. ഇതെല്ലാം ബാക്റ്റീരിയൽ അണുബാധയുടെ ലക്ഷണങ്ങളാകാം.
കുട്ടിക്ക് ശ്വാസതടസമോ, ഭക്ഷണം കഴിക്കുന്നതിനോ വെള്ളം കുടിക്കുന്നതിനോ ബുദ്ധിമുട്ട് അനുഭവപ്പെട്ടാലും തീർച്ചയായും ഡോക്റ്ററുടെ ഉപദേശം തേടണം. കുട്ടി കൂടുതൽ സമയം ഉറങ്ങുന്നതായോ, അസ്വസ്ഥത പ്രകടിപ്പിക്കുന്നതായോ കണ്ടാലും ഇതു തന്നെ ചെയ്യണമെന്നും റിപ്പോർട്ടിൽ പറയുന്നു.