ഇന്‍ഹേല്‍ ചെയ്യാവുന്ന ഇൻസുലിൻ "അഫ്രെസ'

പ്രമേഹ ചികിത്സയിൽ പുതിയ ചുവടുവയ്പ്പ്
Inhalable
insulin "Afrezza"

ഇന്‍ഹേല്‍ ചെയ്യാവുന്ന ഇൻസുലിൻ "അഫ്രെസ'

FILE PHOTO

Updated on

തിരുവനന്തപുരം: പ്രമേഹ ചികിത്സാ രംഗത്തു പുതിയ മാറ്റങ്ങൾക്ക് വഴിയൊരുക്കി ശ്വാസത്തിലൂടെ ശരീരത്തിലെത്തിക്കാവുന്ന ഇൻസുലിനായ "അഫ്രെസ' ഇന്ത്യയില്‍ ആദ്യമായി തിരുവനന്തപുരത്ത് അവതരിപ്പിച്ചു. തിരുവനന്തപുരം റെസിഡൻസി ടവറിൽ നടന്ന ചടങ്ങില്‍ ജ്യോതിദേവ്‌സ് പ്രൊഫഷണൽ എഡ്യൂക്കേഷൻ ഫോറവും പി. കേശവദേവ് ട്രസ്റ്റും സംയുക്തമായാണ് "അഫ്രെസ' പരിചയപ്പെടുത്തിയത്. അമെരിക്കയിലെ മാൻകൈൻഡ് കോർപ്പറേഷൻ നിർമിക്കുന്ന അഫ്രെസ പ്രമുഖ മരുന്ന് നിർമാണ കമ്പനിയായ സിപ്ലയുടെ സഹകരണത്തോടെയാണ് ഇന്ത്യയിൽ ലഭ്യമാക്കുന്നത്.

പ്രശസ്ത നടനും നിർമാതാവുമായ മണിയൻ പിള്ള രാജു ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡോക്റ്റർമാരായ ജ്യോതിദേവ് കേശവദേവ്, മാത്യു ജോൺ, ടിട്ടു ഉമ്മൻ, തുഷാന്ത് തോമസ്, പി.കെ. ജബ്ബാർ, അനീഷ് ഘോഷ് എന്നിവർ പങ്കെടുത്തു. ഭക്ഷണസമയത്ത് ഉപയോഗിക്കാവുന്ന അതിവേഗത്തിൽ പ്രവർത്തിക്കുന്ന ഇൻസുലിനാണ് അഫ്രെസ. ഒരു ചെറിയ ഇൻഹേലർ ഉപകരണം വഴിയാണ് ഇത് ഉപയോഗിക്കുന്നത്. മുതിർന്ന പ്രമേഹ രോഗികളിൽ ഭക്ഷണത്തിനു ശേഷമുള്ള രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കാൻ ഇതു സഹായിക്കുന്നു.

ശ്വസിച്ച ഉടൻ തന്നെ പ്രവർത്തിച്ചു തുടങ്ങുന്ന രീതിയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. വ്യത്യസ്ത ഡോസുകളിൽ, നിറം തിരിച്ചുള്ള കാട്രിഡ്ജുകളിൽ മരുന്ന് ലഭ്യമാണ്. ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹമുള്ള മുതിർന്നവർക്ക് ഇത് ഉപയോഗിക്കാമെങ്കിലും കുട്ടികളിൽ ഉപയോഗിക്കാൻ അനുമതിയില്ലെന്ന് വിദഗ്ധർ യോഗത്തിൽ വിശദീകരിച്ചു.

logo
Metro Vaartha
www.metrovaartha.com