
ന്യൂഡൽഹി: ഇന്ത്യയിൽ ക്യാൻസർ ബാധിതരാകുന്ന അഞ്ചിൽ മൂന്നു പേരും മരണത്തിനു കീഴടങ്ങുന്നു. ക്യാൻസർ ബാധിതരിൽ ആഗോളതലത്തിൽ നടത്തിയ പഠനത്തിനുശേഷം ദ ലാൻസെറ്റ് റീജ്യൻ ഹെൽത്ത് സൗത്ത് ഈസ്റ്റ് ഏഷ്യ എന്ന പ്രസിദ്ധീകരണമാണു ഈ രംഗത്തു കൂടുതൽ ശ്രദ്ധ പതിയേണ്ടതുണ്ടെന്നു വ്യക്തമാക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണു രോഗബാധ കൂടുതൽ കണ്ടെത്തിയതെന്നും പഠനം.
യുഎസിൽ ക്യാൻസർ കണ്ടെത്തിയ നാലിൽ ഒരാൾ മരണത്തിനു കീഴടങ്ങുമ്പോൾ ചൈനയിൽ രണ്ടിലൊന്ന് എന്നതാണ് അനുബാതം. ലോകത്ത് ക്യാൻസർ മൂലമുള്ള മരണങ്ങളിൽ 10 ശതമാനമാണ് ഇന്ത്യയിൽ. ചൈന മാത്രമാണ് ഇക്കാര്യത്തിൽ ഇന്ത്യയ്ക്കു മുന്നിലെന്നും റിപ്പോർട്ട്. ക്യാൻസർ മരണങ്ങൾ നേരിടുന്നതിൽ വരുന്ന രണ്ടു പതിറ്റാണ്ടുകൾ ഇന്ത്യ കടുത്ത വെല്ലുവിളി നേരിടും. രാജ്യത്ത് പ്രായമേറിയവരുടെ ജനസംഖ്യ ഉയരുന്നതാണ് ഇതിനു കാരണം.
കഴിഞ്ഞ 20 വർഷം ഇന്ത്യയിൽ ലിംഗഭേദമില്ലാതെ വിവിധ പ്രായക്കാരിലാണു ലാൻസെറ്റ് പഠനം നടത്തിയത്. പുരുഷന്മാരിലും സ്ത്രീകളിലുമായി അഞ്ചു തരം ക്യാൻസറുകളാണ് ഇന്ത്യയിലെ രോഗബാധയുടെ 44 ശതമാനം. പുരുഷന്മാരിൽ വായയിലെ ക്യാൻസറാണു 16 ശതമാനം. 8.6 ശതമാനം ശ്വാസകോശത്തിലും 6.7 ശതമാനം അന്നനാളത്തിലും
സ്ത്രീകളിലെ രോഗനിരക്കിൽ സ്തനാബുർദമാണു മുന്നിൽ- 13.8 ശതമാനം. രണ്ടാം സ്ഥാനത്ത് ഗർഭാശയഗള ക്യാൻസർ- 9.2 ശതമാനം. സ്ത്രീകളിൽ പുതുതായി രോഗം നിർണയിക്കപ്പെടുന്നവരിൽ 30 ശതമാനത്തോളം സ്തനാർബുദമാണ്. മരണനിരക്ക് 24 ശതമാനം. എഴുപതു വയസും അതിനു മുകളിലുമുള്ളവരിലാണു രോഗനിരക്ക് കൂടുതലായി കണ്ടത്. രണ്ടാം സ്ഥാനത്ത് 15-49 വയസ്.