
അകാല ആർത്തവ വിരാമം പെരുകുമ്പോൾ...
ആർത്തവ വിരാമം, ജീവിതത്തിന്‍റെ മധ്യപ്രായത്തിലാണ് അത് സ്ത്രീകളെ തേടിയെത്തുക. എന്നാലിപ്പോൾ ജീവിതം തുടങ്ങുന്ന പ്രായത്തിൽ തന്നെ ആർത്തവ വിരാമം ഉണ്ടാകുന്ന കേസുകൾ വർധിച്ചു വരുന്നതായാണ് റിപ്പോർട്ടുകൾ. അണ്ഡാശയങ്ങളിൽ അണ്ഡങ്ങളുടെ അകാല ക്ഷയം ആണ് ഇതിനു കാരണമെന്നാണ് സ്ത്രീരോഗ വിദഗ്ധരുടെ അഭിപ്രായം. പലപ്പോഴും യുവതികൾ ഇത് അറിയാറില്ല. ഗർഭധാരണത്തിൽ താമസം വരുമ്പോൾ നടത്തുന്ന ചികിത്സയിലാണ് പലപ്പോഴും യുവതികൾ തങ്ങൾക്കുണ്ടായിരിക്കുന്ന അകാല ആർത്തവത്തെ കുറിച്ച് ബോധ്യവതികളാകുക.
രോഗം തിരിച്ചറിയപ്പെടുന്നത് എങ്ങനെ?
ആർത്തവത്തിലുള്ള ക്രമക്കേടുകളും പതിവായി ആർത്തവം ഉണ്ടാകാത്തതും ഗർഭധാരണത്തിന്‍റെ ഭാഗമായി കാണുന്ന യുവതികൾ അത് ഗർഭധാരണമല്ലെന്നറിയുമ്പോഴാണ് പലപ്പോഴം പരിശോധനകൾക്ക് എത്തുന്നത്. ഈ സാഹചര്യത്തിലായിരിക്കും ആർത്തവ വിരാമത്തിന്‍റെ പ്രാരംഭമാണ് ഇതെന്ന് അവർ തിരിച്ചറിയുക, പലപ്പോഴും 29 വയസിലോ അതിലും താഴെയോ പ്രായത്തിലാവും ഇത്. അതു വരെ പതിവായി ആർത്തവം ഉണ്ടായിരുന്നതിനാൽ അസ്വാഭാവികതയെ കുറിച്ച് സംശയിക്കാൻ പോലും ശ്രമിക്കാത്തവരാകും ഇവർ .
എന്നാൽ ഇതിനെ സ്വാഭാവിക ആർത്തവമായി കണക്കാക്കാൻ ആകില്ല. യുവതികളിൽ വളരെ നേരത്തെ തന്നെ അണ്ഡാശയങ്ങളുടെ പ്രവർത്തനം നിലയ്ക്കുന്നതാണ് ഈ അകാല ആർത്തവ വിരാമത്തിനു കാരണം. സാധാരണ ഗതിയിൽ സ്ത്രീകളിൽ നാൽപത്തഞ്ചു വയസിനു ശേഷമാണ് അണ്ഡോൽപാദനവും ഗുണനിലവാരവും കുറഞ്ഞു തുടങ്ങുക. എന്നാൽ നേരത്തെ എത്തുന്ന ആർത്തവ വിരാമത്തിന് പല കാരണങ്ങളുണ്ടാകാം എന്ന് മുതിർന്ന ഐവിഎഫ് സ്പെഷ്യലിസ്റ്റ് ഡോ.വൈശാലി ശർമ പറയുന്നു. ജനിതകമായ കാരണങ്ങളാണ് ഒന്ന് . റേഡിയേഷനും കീമോ തെറാപ്പിയും അകാല ആർത്തവ വിരാമത്തിലേയ്ക്ക് നയിച്ചേക്കാം. അതു പോലെ ഓട്ടോ ഇമ്യൂൺ തകരാറുകൾ, ജീവിത ശൈലീ മാറ്റങ്ങൾ, മദ്യപാനം എന്നിവയും കാരണമാകാം. അമ്മമാർക്ക് നേരത്തെ ആർത്തവ വിരാമം സംഭവിച്ചിട്ടുണ്ടെങ്കിൽ സ്വാഭാവികമായും മക്കൾക്കും അങ്ങനെ വരാമെന്നും ഡോ. ശർമ പറയുന്നു.
അണ്ഡാശയത്തിൽ അണ്ഡങ്ങളുടെ അപര്യാപ്തത ഉണ്ടെങ്കിലും ചില സ്ത്രീകളിൽ ഇടവിട്ട് ആർത്തവം വരുന്ന കേസുകളുമുണ്ട്. ഇതും പ്രശ്നമാണെന്ന് ഡോക്റ്റർ ഓർമിപ്പിക്കുന്നു.
എഎംഎച്ച്-കൃത്യതയുള്ള പരിശോധന:
എഎംഎച്ച്(ആന്‍റി മ്ലേരിയൻ ഹോർമോൺ) എന്നറിയപ്പെടുന്ന പരിശോധന വഴി ഓവേറിയൻ റിസർവ്(അണ്ഡാശയങ്ങളിലെ അണ്ഡങ്ങളുടെ എണ്ണം) കണ്ടെത്താൻ ഇക്കാലത്തു കൃത്യമായി സാധിക്കും. അൾട്രാ സൗണ്ട് വഴിയും ഫോളിക്കിളുകളുടെ എണ്ണം കൃത്യമായി അറിയാൻ സാധിക്കും. ഇക്കാലത്ത് 20കളിലുള്ള പല യുവതികളിലും ഓവേറിയൻ പ്രശ്നങ്ങൾ കണ്ടു വരുന്നതായി ലീലാവതി ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റായ ഡോ. റീഷ്മ പായ് പറയുന്നു. അതു പോലെ പാരിസ്ഥിതിക പ്രശ്നങ്ങൾ, വൈകിയുള്ള പ്രസവം, ചില ജനിതക പ്രശ്നങ്ങൾ എന്നിവയും അകാല ആർത്തവ വിരാമത്തിലേയ്ക്ക് നയിക്കാമെന്നും അവർ പറയുന്നു.