
ഭർത്താവ് പ്രഗേഷിനും കുഞ്ഞിനുമൊപ്പം സിമി.
തൃശൂർ: രാജ്യത്തെ ഏറ്റവും ഉയരം കുറഞ്ഞ അമ്മയായി മലയാളിയായ കെ.കെ. സിമി. 95 സെന്‍റീ മീറ്റർ (3.1 അടി) മാത്രം ഉയരമുള്ള സിമി ജൂൺ 23ന് തൃശൂരിലെ സൈമർ ആശുപത്രിയിൽ സിസേറിയനിലൂടെ കുഞ്ഞിനു ജന്മം നൽകുകയായിരുന്നു.
1.685 കിലോഗ്രാമാണ് കുട്ടിയുടെ ഭാരം. 34 കിലോ മാത്രം ഭാരവും 3.1 അടി ഉയരവും മാത്രമുള്ള സിമി ഗർഭം ധരിക്കുന്നതും പ്രസവിക്കുന്നതും അപകടകരമാണെന്ന് നേരത്തേ ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. ഗർഭധാരണം തുടരുന്നതിൽ വിവിധ ഗൈനക്കോളജിസ്റ്റുകൾ ആശങ്കയും പ്രകടിപ്പിച്ചിരുന്നു.
അതോടെയാണ് സൈമർ ആശുപത്രി സ്ഥാപകനും മെഡിക്കൽ ഡയറക്റ്ററുമായ ഡോ. കെ. ഗോപിനാഥിന്‍റെ മുന്നിലെത്തിയത്. ശരിയായ പരിചരണത്തിലൂടെ ഗർഭധാരണം സുഗമമാക്കാൻ കഴിയുമെന്ന് ഡോ. ഗോപിനാഥ് ഈ ദമ്പതികൾക്ക് ഉറപ്പു നൽകി.
അദ്ദേഹവും സംഘവും ചേർന്ന് പ്രത്യേക പരിചരണ പദ്ധതി നടപ്പാക്കുകയും സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയുമായിരുന്നു.
ആന്ധ്രാ പ്രദേശിലെ നെല്ലൂർ ജില്ലയിൽ ഭക്തവത്സല സ്വദേശിനി കാമാക്ഷിയായിരുന്നു ഇതുവരെ ഏറ്റവും ഉയരം കുറഞ്ഞ അമ്മ. 108 സെന്‍റീമീറ്റർ (3.5 അടി) ഉയരമാണ് അവർക്കുള്ളത്.