

പേഷ്യന്‍റ് റിസ്റ്റ് ബാൻഡ്.
Representative image
തിരുവനന്തപുരം: സർജിക്കൽ ഉപകരണങ്ങളും തുണിയും പഞ്ഞിയുമൊക്കെ ശരീരത്തിനുള്ളിൽ മറന്നു വയ്ക്കുന്നത് ഉൾപ്പെടെയുള്ള ഒട്ടേറെ സംഭവങ്ങൾ നടന്ന പശ്ചാത്തലത്തിൽ ശസ്ത്രക്രിയാ പിഴവുകൾക്ക് തടയിടാൻ കർശന മാർഗരേഖയുമായി ആരോഗ്യ വകുപ്പ്.
ചെറുതും വലുതുമായ എല്ലാ ശസ്ത്രക്രിയകൾക്കും ഈ നിർദേശങ്ങൾ ബാധകമാണെന്ന് ആരോഗ്യവകുപ്പ് ഉത്തരവ് പുറത്തിറക്കി. ശസ്ത്രക്രിയാ വിവരങ്ങൾ അടങ്ങിയ ബാൻഡ് രോഗികളുടെ കൈയിൽ ധരിപ്പിക്കണം എന്നതാണ് മാർഗരേഖയിലെ പ്രധാന നിർദേശം. ശസ്ത്രക്രിയയ്ക്കു മുമ്പു തന്നെ ഈ റിസ്റ്റ് ബാൻഡ് ധരിപ്പിക്കണം. ശസ്ത്രക്രിയ നടത്തേണ്ട ശരീരഭാഗം ഏതാണെന്ന് ഇതിൽ രേഖപ്പെടുത്തണം. ശസ്ത്രക്രിയ നടത്തേണ്ട ശരീരഭാഗത്ത് മുൻകൂട്ടി അടയാളം നൽകണം.
ഓപ്പറേഷൻ തിയെറ്ററിൽ ഒരു കാരണവശാലും ആരും മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ല. ശസ്ത്രക്രിയയ്ക്കു മുമ്പ് ഡോക്റ്ററും നഴ്‌സും രോഗിയുടെ ഐപി നമ്പർ, കേസ് റെക്കോഡ് എന്നിവ പൂർത്തിയാക്കണം. വാർഡ് ഡോക്റ്ററും നേഴ്‌സ് ഇൻ- ചാർജും പ്രീ ഓപ്പറേറ്റീവ് ചെക്ക് ലിസ്റ്റ് പൂരിപ്പിച്ച് ഒപ്പിടണം. തിയെറ്ററിന്‍റെ ചുമതലയുള്ള നഴ്‌സിങ് ഓഫിസർ ഇത് വായിച്ച് ഒപ്പിടണം. അതിനു ശേഷം മാത്രമേ രോഗിയെ തിയെറ്ററിനകത്തു പ്രവേശിപ്പിക്കാൻ പാടുള്ളൂ.
ശസ്ത്രക്രിയാ ഉപകരണങ്ങൾ, ഉപയോഗ ശേഷം നശിപ്പിക്കുന്ന ഉപകരണങ്ങൾ എന്നിവയുടെ കണക്കെടുപ്പ് നടത്തണം. ശസ്ത്രക്രിയയ്ക്ക് മുമ്പായി വൈറ്റ് ബോർഡിൽ ഉപകരണങ്ങളുടെ പേരും എണ്ണവും രേഖപ്പെടുത്തണം. ശസ്ത്രക്രിയ കഴിഞ്ഞ ശേഷം ഉപകരണങ്ങളുടെ എണ്ണം പരിശോധിച്ച ശേഷം ചെക്ക് ലിസ്റ്റ് ബന്ധപ്പെട്ട മേധാവിക്ക് കൈമാറണം- 23 പേജുള്ള മാർഗനിർദേശത്തിൽ പറയുന്നു.
പുതുക്കിയ മാർഗനിർദേശം നടപ്പായാൽ ആർക്കും പരസ്പരം പഴിചാരാൻ കഴിയില്ലെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിലയിരുത്തൽ. ഇതോടെ പരാതികൾ പൂർണമായും ഇല്ലാതാക്കാൻ കഴിയുമെന്നും വകുപ്പ് കണക്കുകൂട്ടുന്നു.