രാജ്യത്ത് ആദ്യമായി പൂച്ചയിൽ പേസ് മേക്കർ സർജറി നടത്തി | Video
ഇന്ത്യയിൽ ആദ്യമായി പേസ് മേക്കർ സർജറി നടത്തി പുണെക്കാരിയായ പില്ലുവെന്ന പൂച്ച. അപകടകരമായ നിലയിൽ ഹൃദയമിടിപ്പ് കുറഞ്ഞതിനെത്തുടർന്നാണ് പില്ലുവിന് പേസ്‌മേക്കർ ഘടിപ്പിക്കാൻ ഉടമയും വെറ്ററിനറി ഡോക്ടറും തീരുമാനിച്ചത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഒരുപാട് തവണ പൂച്ച വീട്ടിലെ അലമാരയുടെ മുകളിലേക്ക് ചാടുന്നത് പതിവായിരുന്നു. എന്നാൽ, പെട്ടന്നൊരു ദിവസം പില്ലുവിന് കസേരയിൽ പോലും കയറാൻ സാധിക്കുന്നില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഹൃദയമിടിപ്പ് കുറവാണെന്ന് കണ്ടെത്തിയത്.
സാധാരണ 140 മുതൽ 220 സ്പന്ദനങ്ങൾവരെയാണ് പൂച്ചയ്ക്കുള്ളത്. എന്നാൽ, പില്ലുവിന് ഉണ്ടായിരുന്നത് മിനിറ്റിൽ അൻപതിലും താഴെയായിരുന്നു. പുനെയിലെ റെയിൻ ട്രീ വെറ്ററിനറി ക്ലിനിക് ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിൽ ഡോ. ഫിറോസ് ഖംബട്ടയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്. കാർഡിയോ തൊറാസിക് സർജൻ ഡോ. രാജേഷ് കൗശിഷ്, ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. സോണാലി ഇനാംദാർ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. രാജ്യത്ത് പൂച്ചയ്ക്ക് പേസ്‌മേക്കർ ഘടിപ്പിക്കുന്നത് ആദ്യമാണ്. 2020-ൽ ഡൽഹിയിൽ നായയിൽ പേസ്‌മേക്കർ ശസ്ത്രക്രിയ വിജയകരമായി നടത്തിയിരുന്നു.