തൃശൂര്‍: കേരള സംഗീത നാടക അക്കാഡമിയുടെ 14ാം അന്താരാഷ്‌ട്ര നാടകോത്സവം (ഇറ്റ്ഫോക്) ഫെബ്രുവരി 9 മുതൽ 16 വരെ തൃശൂരില്‍. "ഒരുമ, സമാധാനം, ദൃഢവിശ്വാസം' എന്നതാണ് നാടകോത്സവത്തിന്‍റെ ആശയം. സംസ്ഥാന സാംസ്കാരിക വകുപ്പ് സംഘടിപ്പിക്കുന്ന മേളയില്‍ ലോകോത്തര നാടകങ്ങൾ അരങ്ങേറും.
തെരഞ്ഞെടുത്ത 23 നാടകങ്ങള്‍ എട്ടു ദിവസങ്ങളില്‍ ഏഴ് വേദികളിലായി പ്രദര്‍ശിപ്പിക്കും. മൊത്തം 47 പ്രദര്‍ശനങ്ങളുണ്ടാകും. ശനിയാഴ്ച ആക്റ്റര്‍ മുരളി തിയെറ്ററില്‍ ബ്രസീലിയന്‍ തദ്ദേശീയ രാഷ്‌ട്രീയ വിഷയങ്ങളെ നാല് ഗ്രീക്ക് ഇതിഹാസ കഥാപാത്രങ്ങളില്‍ സന്നിവേശിപ്പിച്ചു അവതരിപ്പിക്കുന്ന "അപത്രിദാസ്' എന്ന പോര്‍ച്ചുഗീസ് ഭാഷാ നാടകം വൈകിട്ട് 7.45ന് അരങ്ങേറും.
ദൃശ്യശ്രാവ്യാനുഭവങ്ങളുടെ മികവോടെ വൈകിട്ട് 3ന് തോപ്പില്‍ ഭാസി ബ്ലാക്ക് ബോക്സില്‍ അരങ്ങേറുന്ന "മാട്ടി കഥ' ന്യൂഡല്‍ഹിയിലെ ട്രാം ആര്‍ട്സ് ട്രസ്റ്റ് പ്രൊഡക്ഷനാണ് തയാറാക്കിയത്. കോര്‍പ്പറേഷന്‍ പാലസ് ഗ്രൗണ്ടില്‍ ന്യൂഡല്‍ഹി ദസ്താന്‍ ലൈവിന്‍റെ "കബീര ഖദാ ബസാര്‍ മേ' കാണികള്‍ക്ക് സൗജന്യമായി കാണം.
മികച്ച സാങ്കേതിക മികവോടെ കാണികളിലേക്ക് എല്ലാ നാടകങ്ങളും എത്തിക്കാനുള്ള സംവിധാനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ആര്‍ട്ടിസ്റ്റ് സുജാതന്‍റെ നേതൃത്വത്തില്‍ നാടകോത്സവത്തിന്‍റെ ഭാഗമായ 23 നാടകങ്ങളുടെയും വേദികള്‍ സജ്ജമായി. കേരള സംഗീത നാടക അക്കാഡമിക്കൊപ്പം രാമനിലയം, സ്കൂള്‍ ഒഫ് ഡ്രാമ ക്യാംപസുകളും കോര്‍പ്പറേഷന്‍ പാലസ് ഗ്രൗണ്ടും ടൗണ്‍ ഹാളും നാടകോത്സവത്തിന്‍റെ വേദികളാണ്.
നാടകങ്ങള്‍ കൂടാതെ പാനല്‍ ചര്‍ച്ചകളും, ദേശീയ-അന്തര്‍ദേശീയ നാടക പ്രവര്‍ത്തകരുമായുള്ള മുഖാമുഖവും, സംഗീതനിശകള്‍, തിയറ്റര്‍ ശില്‍പ്പശാലകള്‍ എന്നിവയുമുണ്ടാകും.നാടകോത്സവത്തിന്‍റെ ഭാഗമായി "സ്ത്രീകളും തീയറ്ററും' എന്ന വിഷയത്തില്‍ 10 മുതല്‍ 15 വരെ കിലയില്‍ വനിതാ നാടകപ്രവര്‍ത്തകര്‍ക്കായി നാടക ശില്‍പ്പശാല സംഘടിപ്പിക്കുന്നുണ്ട്. പ്രശസ്ത നാടക പ്രവര്‍ത്തകരായ അനുരാധ കപൂര്‍, സഞ്ചിത മുഖര്‍ജി, നീലം മാന്‍സിങ്, എം.കെ. റൈന, സജിത മഠത്തില്‍ എന്നിവരാണ് ശില്‍പ്പശാല നയിക്കുന്നത്. കുടുംബശ്രീ, കില എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന ശിൽപ്പശാലയില്‍ സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്ന് രണ്ട് കുടുംബശ്രീ പ്രതിനിധികള്‍ വീതം പങ്കെടുക്കും.