'നമ്മുടെ ഓണം, നമ്മുടെ പൂക്കൾ': കാട്ടാക്കടയിൽ വസന്തമെത്തി
തിരുവനന്തപുരം: കാട്ടാക്കടയിലെ തരിശിടങ്ങളിലാകെ മഞ്ഞയും ഓറഞ്ചും നിറത്തിൽ പൂക്കൾ വിടർന്നു കഴിഞ്ഞു. ഏതാനും മാസം മുൻപു വരെ ഇവിടം വരണ്ടുണങ്ങിക്കിടന്ന പ്രദേശങ്ങളായിരുന്നു എന്നു വിശ്വസിക്കാൻ പോലും പ്രയാസം. ഏതായാലും, ഇത്തവണ തലസ്ഥാന ജില്ലയ്ക്ക് പൂക്കളമിടാൻ മറ്റു സംസ്ഥാനങ്ങളിൽനിന്നൊന്നും പൂക്കൾ വാങ്ങേണ്ടിവരില്ല!
തലസ്ഥാന നഗരത്തിൽ നിന്ന് 25 കിലോമീറ്റർ അകലെയാണ് അറുപത് ഏക്കറോളം തരിശ് ഭൂമിയിൽ പൂപ്പാടങ്ങൾ ഒരുങ്ങിയിരിക്കുന്നത്. കാട്ടാക്കട എംഎൽഎ ഐ.ബി. സതീഷിന്‍റെ 'നമ്മുടെ ഓണം നമ്മുടെ പൂക്കൾ' എന്ന പദ്ധതി പ്രകാരമാണ് ഇതു സാധ്യമാക്കിയത്. പൂക്കൾ മിക്കയിടങ്ങളിലും വിളവെടുക്കാറായി. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഓണ വിപണികളിലേക്ക് കാട്ടാക്കാടയിലെ പൂക്കളെത്തും.
സർക്കാരിന്‍റെയും പഞ്ചായത്തിന്‍റെയും കൃഷി ഭവന്‍റെയും കുടുംബശ്രീയുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയുമെല്ലാം കൂട്ടായ പരിശ്രമമാണ് വർണശബളമായി പൂത്തുവിടർന്നു നിൽക്കുന്നത്. പള്ളിച്ചൽ പഞ്ചായത്തിൽ മാത്രം 26 ഏക്കറാണ് കൃഷി. സർക്കാർ പദ്ധതിയുമായി സഹകരിച്ച് നിരവധി സ്വകാര്യ വ്യക്തികളും അവരവരുടെ സ്ഥലങ്ങളിൽ പൂക്കൾ കൃഷി ചെയ്യുന്നുണ്ട്.
ഈ മേഖല ഇപ്പോൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകളെ ആകർഷിക്കുന്ന മിനി ടൂറിസ്റ്റ് കേന്ദ്രം കൂടിയായി മാറിയിരിക്കുകയാണ്. പ്രദേശത്തു തന്നെ പൂക്കൾക്കു മാത്രമായി പ്രത്യേകം ചന്തയും ഒരുക്കുന്നുണ്ട് പഞ്ചായത്ത്.