
തിരുവനന്തപുരം: ആഗോള തീൻമേശകളിലേക്കു കേരളത്തിന്‍റെ രുചിഭേദങ്ങളുടെ പാരിതോഷികമൊരുങ്ങുന്നു. കേരളത്തിന്‍റെ പത്ത് വിഭവങ്ങളാണു ബ്രാൻഡ് ചെയ്ത് ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നത്. കേരളീയത്തിന്‍റെ ഭാഗമായി 'കേരള മെനു: അൺലിമിറ്റഡ്' എന്ന ബാനറിൽ കേരളത്തിലെ 10 വിഭവങ്ങളെ ബ്രാൻഡ് ചെയ്യുന്നതിന്‍റെ ഉദ്ഘാടനം സൂര്യകാന്തിയിലെ ഭക്ഷ്യ സ്റ്റാളിൽ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
അതിർത്തിയില്ലാതെ കേരളരുചിയെ ആഗോളതലത്തിൽ അവതരിപ്പിക്കുന്നതിനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങിയിരിക്കുന്നത്. രാമശ്ശേരി ഇഡ്ഡലി, പൊറോട്ടയും ബീഫും, ബോളിയും പായസവും, കപ്പയും മീൻകറിയും, കുട്ടനാടൻ കരിമീൻ പൊള്ളിച്ചത്, തലശേരി ബിരിയാണി, മുളയരി പായസം, വനസുന്ദരി ചിക്കൻ, പുട്ടും കടലയും, കർക്കടക കഞ്ഞി എന്നിവയാണ് കേരളം ആഗോള തീന്മേശയിലേക്ക് ബ്രാന്‍ഡുകളായി അവതരിപ്പിക്കുക.
കേരളത്തിന്‍റെ സുഭിക്ഷമായ ഭക്ഷണ പാരമ്പര്യത്തെ, മലയാളിയുടെ ആതിഥ്യ മര്യാദയെ ഈ കേരളീയത്തോടെ ഒരു ബ്രാൻഡായി ഉയർത്തുകയാണ് ലക്ഷ്യം.
ചടങ്ങിൽ ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ, ഭക്ഷ്യ മേള ചെയർമാൻ എ.എ റഹീം എംപി, ഒ.എസ് അംബിക എംഎൽഎ, മീഡിയ കമ്മിറ്റി ചെയർമാൻ ആർ.എസ് ബാബു തുടങ്ങിയവർ പങ്കെടുത്തു.