
കൊച്ചി: കൊച്ചിയുടെ ആഘോഷരാവുകൾക്ക് നിറം പകർന്നുകൊണ്ട് കാർണിവൽ ആഘോഷങ്ങൾ ഞായറാഴ്ച തുടങ്ങുന്നു. മുൻവർഷങ്ങളിലെ തിരക്ക് കണക്കിലെടുത്ത് ഇത്തവണ ഡിസംബർ 31 ലെ പുതുവത്സരാഘോഷ പരിപാടികൾ പുലർച്ചെ നാലുമണി വരെ ഉണ്ടാകും.
കാർണിവൽ ആഘോഷങ്ങള്‍ക്കായി റോ-റോ സർവീസ് അടക്കം വർദ്ധിപ്പിക്കും. കഴിഞ്ഞ വർഷങ്ങളിൽ റോ-റോ സർവീസ് ഒരെണ്ണം മാത്രമായിരുന്നു. ഇത്തവണ രണ്ടാക്കിയിട്ടുണ്ട്. ഫോർട്ട് കൊച്ചി സബ് കലക്ടർ ചെയർമാനായിട്ടുള്ള ജനകീയ സമിതിക്കാണ് ഇത്തവണ കൊച്ചിൻ കാർണിവലിന്‍റെ നടത്തിപ്പ് ചുമതല. പ്രാദേശിക ക്ലബുകളും പരിപാടി ഏറ്റെടുത്ത് നടത്തുന്നുണ്ട്.
വർഷങ്ങളായി നടത്തി പോരുന്ന കൊച്ചിൻ കാർണിവൽ കാണാൻ വിദേശികളും സ്വദേശികളുമടക്കം ലക്ഷങ്ങളാണ് കൊച്ചിയിലേക്ക് ഒഴുകിയെത്തുന്നത്. ഇന്ത്യയിലെ തന്നെ മികച്ച ന്യൂ ഇയർ ഡെസ്റ്റിനേഷനുകളിൽ ഒന്നായി കൊച്ചി മാറുകയും ചെയ്തിട്ടുണ്ട്. അഞ്ചുലക്ഷത്തിലധികം ആളുകളാണ് കഴിഞ്ഞ തവണ ന്യൂ ഇയർ ആഘോഷ പരിപാടികളിൽ പങ്കെടുക്കാൻ കൊച്ചിയിലെത്തിയത്.
കൊച്ചിയുടെ സാംസ്കാരിക ചരിത്രവുമായി ഇഴചേർന്നു കിടക്കുന്നതാണ് കാർണിവൽ ആഘോഷം. അതിനാൽ മുൻവർഷത്തെ തിരക്ക് കണക്കിലെടുത്ത് ഇത്തവണ വൻ സുരക്ഷയും പ്രദേശത്ത് ഏർപ്പെടുത്തും.വരുന്ന ഒരു മാസക്കാലം കാർണിവലിന്‍റെ ആവേശത്തിലായിരിക്കും പൈതൃക നഗരമായ കൊച്ചി. റോഡും മറ്റു പൈതൃക വഴികളും തോരണങ്ങളാലും വർണ ബൾബുകളാലും അലംകൃതമാക്കുന്ന പ്രവർത്തികൾ നടന്നുവരികയാണ്.
നാളെ രാവിലെ ഒന്‍പതുമണിയോടെ രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ചവരെ അനുസ്മരിച്ച് ഫോർട്ട് കൊച്ചിയിലെ യുദ്ധസ്മാരകത്തിൽ നടക്കുന്ന ഐക്യദാർഢ്യ ചടങ്ങുകളോടെയാകും കാർണിവൽ ആഘോഷങ്ങൾക്ക് തുടക്കമാകുക. ജനുവരി ഒന്നിലെ റാലിയോടെയാകും കൊച്ചിൻ കാർണിവൽ ആഘോഷ പരിപാടികൾ സമാപിക്കുക.