റെക്കോഡ് വരുമാനവുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം
Representative image
തിരുവനന്തപുരം: അവധിക്കാലത്ത് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പദ്ധതിയിലൂടെ നേടിയത് റെക്കോർഡ് വരുമാനം. രണ്ടു മാസം കൊണ്ട് കെഎസ്‌ആർടിസി നേടിയത് 7.10 കോടി രൂപ. ഏപ്രിലിലെ മാത്രം വരുമാനം 4.54 കോടി രൂപയാണ്. സംസ്ഥാനത്തെ 93 ഡിപ്പോകളിൽനിന്നുള്ള 1072 ട്രിപ്പുകളിലൂടെയാണ് ഈ നേട്ടം.
കഴിഞ്ഞ വർഷം ഏപ്രിലിൽ വരുമാനം 1.67 കോടി രൂപയായിരുന്നു. ഏപ്രിലിൽ 75 ട്രിപ്പുകളിലൂടെ മൂന്നാർ ഡിപ്പോ 3.06 കോടി രൂപയുണ്ടാക്കി. മാർച്ചിൽ ഒമ്പത് ട്രിപ്പുകളിലൂടെ 2.51 കോടി രൂപയാണ് കൽപ്പറ്റ ഡിപ്പോയുടേത്. കഴിഞ്ഞ വർഷം ഏപ്രിലിൽ 413 ട്രിപ്പുകളിലൂടെ 26,151 പേർ യാത്ര ചെയ്തപ്പോൾ ഈ വർഷം 62,971 പേരാണ് വിനോദയാത്രയ്ക്കായി കെഎസ്‌ആർടിസിയെ തെരഞ്ഞെടുത്തത്.
പൊതുജനങ്ങൾക്ക് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സുരക്ഷിതമായി കുറഞ്ഞ നിരക്കിൽ യാത്രചെയ്യാനാണ് കെഎസ്‌ആർടിസി ബജറ്റ് ടൂറിസം സെൽ രൂപീകരിച്ചത്. 93 ഡിപ്പോകൾക്കും യാത്രയ്‌ക്ക് അനുവാദം നൽകിയിട്ടുണ്ടെങ്കിലും 89 ഡിപ്പോകളാണ് ഏപ്രിലിൽ വരുമാനമുണ്ടാക്കിയത്. വിനോദസഞ്ചാര കേന്ദ്രങ്ങൾ, ക്ഷേത്രങ്ങൾ, ചരിത്രസ്ഥലങ്ങൾ, സ്മാരകങ്ങൾ എന്നിവിടങ്ങളിലേക്ക് യാത്രക്കാരെ എത്തിക്കുന്നു.
നിലവിൽ ഏറ്റവും കൂടുതൽ യാത്ര മൂന്നാറിലേക്കാണ്, തൊട്ടുപിന്നാലെ ഗവിയിലേക്കും. എല്ലാ കെഎസ്‌ആർടിസി ഡിപ്പോകളിൽനിന്നും മലക്കപ്പാറയിലേക്ക് സർവീസുണ്ട്. അതിരപ്പിള്ളി, ചാർപ്പ, വാഴച്ചാൽ, പൊരിങ്ങൽക്കുത്ത് അണക്കെട്ട്, ആനക്കയം പാലം, ഷോളയാർ അണക്കെട്ട്, തേയിലത്തോട്ടങ്ങൾ എന്നിവിടങ്ങളിൽ വ്യൂ പോയിന്‍റുകളുള്ള വനമേഖലയിലൂടെയുള്ള യാത്രയാണ് പാക്കേജിന്‍റെ പ്രത്യേകത.
മൂന്നാറിലെ പ്രധാന ആകർഷണം റോയൽ വ്യൂ ഡബിൾ ഡെക്കർ ബസാണ്. ഗവിയിലേക്കുള്ള യാത്രയ്‌ക്കൊപ്പം കല്ലാർ നദിക്ക് കുറുകെയുള്ള കുട്ടവഞ്ചി സവാരിക്ക് പേരുകേട്ട അടവിയിലേക്കുള്ള യാത്രയും പരുന്തുംപാറയിലേക്കുള്ള ട്രക്കിങ്ങും ഉൾപ്പെടുന്നു.
തീർഥാടകർക്കായി കേരളത്തിലെ എല്ലാ പ്രശസ്തമായ ക്ഷേത്രങ്ങളിലേക്കും പളളികളിലേക്കും ബസുകൾ ക്രമീകരിച്ച് നൽകുന്നുണ്ട്.
എറണാകുളത്തെ തിരുവൈരാണിക്കുളത്തേക്കുള്ള സീസണൽ പാക്കേജുകൾ, കോട്ടയം, തൃശൂർ ജില്ലകളിലെ നാലമ്പല യാത്ര, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന പഞ്ചപാണ്ഡവ ക്ഷേത്രങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.