മസിനഗുഡിയുടെ സ്വന്തം 'റിവാൾഡോ' തിരിച്ചെത്തി; കാട്ടാനയുടെ ദൃശ്യം വനംവകുപ്പിന്‍റെ ക്യാമറയിൽ പതിഞ്ഞു

ദീർഘകാലം കാണാതിരുന്നപ്പോൾ റിവാൾഡോ അപകടത്തിൽപ്പെടുകയോ ചരിയുകയോ ചെയ്തിരിക്കാമെന്ന ആശങ്ക ഉയർന്നിരുന്നു.
Masinagudi's ownWild elephant 'Rivaldo' is back;

മസിനഗുഡിയുടെ സ്വന്തം 'റിവാൾഡോ' തിരിച്ചെത്തി; കാട്ടാനയുടെ ദൃശ്യം വനംവകുപ്പിന്‍റെ ക്യാമറയിൽ പതിഞ്ഞു

Updated on

കോയമ്പത്തൂർ: ഒന്നര മാസത്തിലേറെ നീണ്ട "അജ്ഞാതവാസ'ത്തിനുശേഷം മസിനഗുഡിയുടെ സ്വന്തം കാട്ടാന റിവാൾഡോ തിരികെയെത്തി. കഴിഞ്ഞ എട്ടിന് ബൊക്കാപുരത്തിനു സമീപം തന്‍റെ പതിവു വാസകേന്ദ്രത്തിൽ റിവാൾഡോയെ കണ്ടെത്തിയെന്നു തമിഴ്നാട് വനംവകുപ്പ് അറിയിച്ചു. കടുവസെൻസസിനു വേണ്ടി സ്ഥാപിച്ച ക്യാമറയിലാണു റിവാൾഡോയുടെ ദൃശ്യം പതിഞ്ഞത്. അമ്പത്തിനാലുകാരനായ കാട്ടാനയുടെ ആരോഗ്യത്തെച്ചൊല്ലി വനംവകുപ്പിന്‍റെയും മസിനഗുഡി നിവാസികളുടെയും ആശങ്കകൾക്കും വിരാമം. ദീർഘകാലം കാണാതിരുന്നപ്പോൾ റിവാൾഡോ അപകടത്തിൽപ്പെടുകയോ ചരിയുകയോ ചെയ്തിരിക്കാമെന്ന ആശങ്ക ഉയർന്നിരുന്നു.

കഴിഞ്ഞ ഒക്റ്റോബർ 21നാണു റിവാൾഡോ മസിനഗുഡിയിലെ വാഴത്തോട്ടം, മാവനല്ല വനമേഖല വിട്ടുപോയത്. സാധാരണഗതിയിൽ ദിവസങ്ങൾക്കുള്ളിൽ തിരിച്ചെത്തുന്ന ആന‌ ഇത്തവണ ആഴ്ചകളായിട്ടും മടങ്ങിയെത്തിയില്ല. ഇതോടെ, വനംവകുപ്പ് വ്യാപക തെരച്ചിൽ തുടങ്ങിയിരുന്നു. ഡ്രോണുകളടക്കം ഉപയോഗിച്ചായിരുന്നു തെരച്ചിൽ.

റിവാൾഡോ, കേരളത്തിലെയും കർണാടകയിലേയും വനങ്ങളിലേക്കു പോയിരിക്കാമെന്നു മുതുമല കടുവസങ്കേതം അധികൃതർ പറയുന്നു. കഴിഞ്ഞ എട്ടിന് ക്യാമറയിൽ പതിഞ്ഞ ദൃശ്യത്തിൽ റിവാൾഡോ ആരോഗ്യവാനാണ്. ഇതിനൊപ്പം മറ്റൊരു കൊമ്പനുമുണ്ടായിരുന്നെന്നും കൂടുതൽ പരിശോധന നടത്തുമെന്നും അധികൃതർ.

മസിനഗുഡിയിൽ ജനവാസ കേന്ദ്രങ്ങളിൽ സ്ഥിരംസാന്നിധ്യമായ റിവാൾഡോ ഇതുവരെ ആരെയും ആക്രമിക്കുകയോ കൃഷി നശിപ്പിക്കുകയോ ചെയ്യാത്തതിനാൽ പ്രദേശവാസികളുടെ പ്രിയങ്കരനാണ്. തുമ്പിക്കൈയുടെ അഗ്രം നഷ്ടമായ ആനയെ വനംവകുപ്പ് നേരത്തേ പലതവണ ചികിത്സിച്ചിരുന്നു. 2021 ജൂണിൽ മുതുമലയിലെ വനംവകുപ്പിന്‍റെ കൂട്ടിലാക്കി തുമ്പിക്കൈയിലെ മുറിവിനും കണ്ണിനും ചികിത്സ നൽകിയശേഷം മാസങ്ങൾക്കുശേഷമാണു തുറന്നുവിട്ടത്.

logo
Metro Vaartha
www.metrovaartha.com