കുന്നത്തുകാൽ മണികണ്ഠൻ
നെയ്യാറ്റിൻകര: മൈലാഞ്ചി മൊഞ്ചുള്ള മെഹന്തിയുടെ തൂവൽസ്പർശവുമായി വക്കം ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി അഭിമാനമായിരിക്കുകയാണ് തസ്നിയ എന്ന മിടുക്കി.
മൂന്നാംവയസ് മുതൽ തസ് നിയയുടെ കലാവൈഭവം മാതാപിതാക്കൾ മനസ്സിലാക്കിയിരുന്നു. പത്തു വയസായപ്പോൾ തസ്നിയയുടെ കഴിവുകൾ വിവിധതലങ്ങളിൽ പ്രകടമായി. ഗിഫ്റ്റ് മാർക്കറ്റിങ്, ഫ്ലവർ മാർക്കറ്റിങ്, ഡ്രീം ക്യാച്ചർ, വാൾ പെയിന്‍റിങ്, ബോട്ടിൽ ആർട്ട്, പേപ്പർ ക്രാഫ്റ്റ്, ഫാൻസി മേക്കിങ് എന്നിവയായിരുന്നു പ്രധാന മേഖലകൾ.
വക്കം സ്കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഈ മിടുക്കി 250ൽ പരം ആൾക്കാർക്ക് മെഹന്തി, അമ്പതിൽപരം പേർക്ക് ബ്രൈഡൽ മെഹന്തി എന്നിവ ചെയ്ത് നിറം നൽകിയിട്ടുണ്ട്. മൂന്നുമണിക്കൂറിൽ കൂടുതൽ സമയമെടുത്ത് ചെയ്യേണ്ട വെറൈറ്റി സിമ്പിൾ ബ്രൈഡൽ മെഹന്തി 59 മിനിറ്റ് 05 സെക്കൻഡ് കൊണ്ട് രണ്ട് കൈകളിലും ചെയ്ത് വക്കം സ്കൂളിലെ വിദ്യാർഥികൾ പ്രസിദ്ധീക രിച്ച ബുക്ക് ഓഫ് റിക്കോർഡ്സിൽ ഇടം നേടുകയായിരുന്നു.
ഒഫീഷ്യൽസായ എച്ച്എം സി.എസ്. ബിന്ദു, ശ്രീകല, സിപിഒ സൗദീഷ് തമ്പി, എ സിപിഒ പൂജ, ജയകല, വിമൽദാസ് എന്നിവരുടെ മുന്നിൽ വച്ചാണ് തസ്നിയ ജവാദ് ദൗത്യം പൂർത്തിയാക്കിയത്. വക്കം സ്വദേശികളായ എം. ജവാദ്-റെജീന ജവാദ് ദമ്പതികളുടെ രണ്ടാമത്തെ മകളായ തസ്നിയ സീനിയർ എസ്പിസി കേഡറ്റുമാണ്. തന്‍റെ കരവിരുത് സ്വന്തം സഹോദരി തസ്ലീമ ജവാദിന്‍റെ ഇരുകൈകളിലും വർണപ്പകിട്ടാർന്ന മെഹന്തി ഇട്ടാണ് തസ്നിയ റെക്കോർഡ്സിൽ
ഇടം നേടിയത്. കുടുംബത്തിന്‍റെയും വക്കം സ്കൂളിലെ അധ്യാപകരുടെയും അകമഴിഞ്ഞ പിന്തുണ കൂടിയായപ്പോൾ തസ്നിയയുടെ പേര് സ്വർണലിപികളിൽ എഴുതിച്ചേർക്കപ്പെട്ടു.