മൂവാറ്റുപുഴ: തേനൂറും മധുരവുമായി അംബികയുടെ കൃഷിയിടത്തില്‍ മിറക്കിള്‍ ഫ്രൂട്ട് വിരിഞ്ഞു. മണിക്കൂറോളം ഏത് രുചിയും മധുരമാക്കുന്ന മിറക്കിള്‍ ഫ്രൂട്ടാണ് മുടവൂര്‍ തണ്ടേല്‍ അംബിക ബാജിയുടെ കൃഷിയിടത്തില്‍ വിരിഞ്ഞത്. വ്യത്യസ്ത കൃഷി രീതികള്‍ ചെയയ്ത് ശ്രദ്ധേയയായ അംബികയുടെ തോട്ടത്തില്‍ ഒരു വര്‍ഷം മുമ്പാണ് മിറക്കില്‍ ഫ്രൂട്ടിന്‍റെ ഹൈബ്രിഡ് തൈ നട്ടത്.
മിറക്കിള്‍ മരത്തില്‍ നിറയെ പഴങ്ങൾ ഉണ്ടായിത്തുടങ്ങിയതോടെ വിദേശപഴത്തിന്‍റെ രുചി അറിയുന്നതിന് നിരവധി ആളുകളാണ് അംബികയെ തേടിയെത്തുന്നത്. മിറാക്കിള്‍ ഫ്രൂട്ടിന് പുളിപ്പും മധുരവും ചേര്‍ന്ന രുചിയാണുള്ളത്. ആഫ്രിക്കയില്‍ നിന്നെത്തിയതാണിത്. മിറക്കിള്‍ ഫ്രൂട്ട് പാകമാവുമ്പോള്‍ ചുവന്ന നിറമാകുന്നു. പഴം കഴിച്ച് മണിക്കൂര്‍ കഴിഞ്ഞാലും തേനൂറുന്ന മധുരം വായില്‍ തങ്ങി നില്‍ക്കും. പച്ചവെള്ളം കുടിച്ചാലും മധുരിക്കും.
സ്വീറ്റ്ബെറി എന്ന പേരിലും ഈ പഴം അറിയപ്പെടുന്നു. സപ്പോട്ട വിഭാഗത്തില്‍പ്പെട്ട ഈ പഴത്തിന്‍റെ ശാസ്ത്രീയ നാമം സിംസിഫലം ഡില്‍സിഫിക്ക എന്നാണ്. കാപ്പിക്കുരുവിന്‍റെ വലുപ്പമുള്ള പഴം വായിലിട്ട് അലിച്ച് കഴിച്ച ശേഷം പുളിയോ കയ്പ്പോ ഉള്ള സാധനം കഴിച്ചാലും മിറക്കിള്‍ ഫ്രൂട്ടിന്‍റെ മധുരം പോകില്ല.
ജൈവവളങ്ങള്‍ നന്നായി ഇഷ്ടപ്പെടുന്ന മിറക്കിള്‍ ഫ്രൂട്ട് ചെടികള്‍ക്ക് ജലസേചനം ആവശ്യമാണ്. രോഗ-കീടബാധകളൊന്നും ഈ ചെടിയില്‍ കാണാറില്ല. കാര്യമായ വളപ്രയോഗത്തിന്‍റെ ആവശ്യവുമില്ല. ചെടികള്‍ പൂക്കുമ്പോള്‍ ധാരാളം ചെറു പ്രാണികള്‍ ഇവയുടെ തേന്‍ ആസ്വദിക്കാന്‍ എത്തുന്നത് പരാഗണത്തെ ഏറെ സഹായിക്കുന്നു. സാവധാന വളര്‍ച്ചയുള്ള മിറക്കിള്‍ ഫ്രൂട്ട് പുഷ്പിക്കാന്‍ മൂന്നോ നാലോ വര്‍ഷമെടുക്കും. എന്നാല്‍, ഹൈബ്രിഡ് തൈകള്‍ ഒരു വര്‍ഷം കൊണ്ട് പുഷ്പിക്കും. ഭാഗികമായ തണല്‍ ഇഷ്ടപ്പെടുന്ന മിറക്കിള്‍ ഫ്രൂട്ട് ചെടിച്ചട്ടികളില്‍ ഇന്‍ഡോര്‍ പ്ലാന്‍റായി പോലും വളര്‍ത്താം. മനോഹരമായ ഇലച്ചാര്‍ത്തോടുകൂടി ഈ നിത്യഹരിത സുന്ദരി ഉദ്യാനച്ചെടിയാക്കാനും യോജിച്ചതാണ്.
ശാഖകളില്‍ വിരിയുന്ന കൊച്ചുപൂക്കള്‍ക്ക് നേര്‍ത്ത സുഗന്ധമുണ്ട്. വര്‍ഷം മുഴുവന്‍ പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന പ്രകൃതം. ഒരു പഴത്തില്‍ ഒരു വിത്ത് മാത്രമേ ഉണ്ടാവുകയുള്ളൂ. കൂടാതെ കമ്പ് നട്ടും വിത്ത് കുഴിച്ചിട്ടും ഇത് വളര്‍ത്താം. തൈകളുടെ ലഭ്യതക്കുറവും വിലക്കൂടുതലുമാണ് ഇവയുടെ പ്രചാരണത്തിന് തടസമാകുന്നത്.