

ദിവസം 6000 ലിറ്റർ മൂത്രം; പർവതാരോഹകരുടെ മൂത്രത്തിന്‍റെ ചൂട് പോലും എവറസ്റ്റിനെ ഉരുക്കുന്നു, പഠന റിപ്പോർട്ട്
കാലാവസ്ഥ വ്യതിയാനം മാത്രമല്ല മനുഷ്യന്‍റെ മൂത്രവും എവറസ്റ്റിലെ മഞ്ഞ് ഉരുകാൻ കാരണമാകുന്നുണ്ടെന്ന് പഠനം. എവറസ്റ്റ് ബേസ് ക്യാമ്പിൽ എത്തുന്ന പർവതാരോഹകർ ദിവസം 6000 ലിറ്റർ മൂത്രമാണ് ഒഴിക്കുന്നത്. ഇതിൽ നിന്നുള്ള ചൂടും ലവണാംശവും ഖുംബു ഹിമാനിയിലെ മഞ്ഞുരുകലിന് കാരണമാകുന്നത് എന്നാണ് പഠനത്തിൽ പറയുന്നത്.
അന്താരാഷ്ട്ര ഗവേഷകർ നടത്തിയ പഠനം റീജ്യണൽ എൻവിയോൺമെന്‍റൽ ചെയ്ഞ്ച് എന്ന റിസർച്ച് പേപ്പറിലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. നേപ്പാളിൽ സ്ഥിതി ചെയ്യുന്ന ഖുംബു ഹിമാനിയിലാണ് ബേസ് ക്യാമ്പ് സ്ഥിതി ചെയ്യുന്നത്. എല്ലാ വർഷവും വസന്തകാലത്തെ 50 ദിവസമാണ് ബേസ് ക്യാമ്പ് പ്രവർത്തിക്കുന്നച്യ പർവതാരോഹകരും ഗൈഡുകളും മറ്റ് ജീവനക്കാരും എത്തുന്നതോടെ ഇവിടം ഒരു ടൂറസ്റ്റ് ഹബ്ബായി മാറുന്നു. ഇന്റർനെറ്റ്, കുളിക്കാൻ ചൂടുവെള്ളം, ചൂടാക്കിയ ടെന്റുകൾ, കഫറ്റീരിയകൾ തുടങ്ങിയ ആധുനിക സൗകര്യങ്ങൾ ഹിമാനിയിൽ അധിക പാരിസ്ഥിതിക സമ്മർദ്ദം സൃഷ്ടിക്കുന്നുണ്ട്.
ഉയർന്ന പ്രദേശത്ത് നിർജലീകരണം ഒഴിവാക്കാൻ പർവതാരോഹകർ ഉൾപ്പടെയുള്ളവർ വലിയ തോതിൽ വെള്ളം കുടിക്കുന്നതിനാലാണ് മൂത്രത്തിന്‍റെ അളവ് ഇത്രയും ഉയരുന്നത് എന്നാണ് പഠനത്തിൽ പറയുന്നത്. ഖരമാലിന്യം ശേഖരിച്ച് താഴേക്ക് കൊണ്ടുപോകുന്ന സംവിധാനമുണ്ടെങ്കിലും മൂത്രത്തിന്‍റെ വലിയൊരു ഭാഗവും നേരിട്ട് ഹിമാനിയിലേക്കാണ് ഒഴുകുന്നത്. ഒരു സീസണിൽ മനുഷ്യ മൂത്രത്തിൽ നിന്നുള്ള ചൂട്കൊണ്ട് മാത്രം ഏകദേശം 154 ടൺ മഞ്ഞാണ് ഉരുകുന്നത്.
2023ലെ 50 ദിവസം നീണ്ട സീസണിൽ ബേസ് ക്യാമ്പിൽ ഏകദേശം 1600 ടെന്‍റുകളാണ് ഉയർന്നത്. ഭക്ഷണം പാചകം ചെയ്യുന്നതിനും വൈദ്യുത ഉപയോഗത്തിനും മറ്റുമായി 824 കാനിസ്റ്റർ എൽപിജിയും 18,935 ലിറ്റർ മണ്ണെണ്ണയും 5130 ലിറ്റർ പെട്രോളുമാണ് ചെലവായത്. ഇതിൽ നിന്നുണ്ടായ ഊർജത്തിൽ നിന്ന് 2,492 ടൺ ഐസാണ് ഉരുകിയത്. ഒളിമ്പിക് സൈസിലുള്ള സ്വിമ്മിങ് പൂളിൽ നിറയാനുള്ളത്ര വെള്ളമാണ് ഇത്തരത്തിൽ ഉരുകിപ്പോയത്.