കുടവയറില്ലാത്ത 'ഫിറ്റ് മാവേലി'; വൈറലായി ആശീര്‍വാദ് പരസ്യം

മലയാളികൾ പൊതുവേ തടിച്ച, കുടവയറുള്ള രാജാവായാണ് മാവേലിയെ ചിത്രീകരിക്കാറുള്ളത്

കൊച്ചി: കുടവയറും പൊണ്ണത്തടിയുമില്ലാത്ത 'ഫിറ്റ് മാവേലി'യെ അവതരിപ്പിച്ച് ആശീര്‍വാദ് ആട്ട. നിത്യ ജീവിതത്തിൽ സമീകൃത ഭക്ഷണത്തിന്‍റെയും വ്യായാമത്തിന്‍റെയും പ്രാധാന്യം പങ്കു വയ്ക്കുന്നതിന്‍റെ ഭാഗമായുള്ള ഡിജിറ്റല്‍ വീഡിയോ ക്യാംപയിനിലൂടെയാണ് 'ഫിറ്റ് മാവേലി'യെ അവതരിപ്പിച്ചിരിക്കുന്നത്.

മലയാളികൾ പൊതുവേ തടിച്ച, കുടവയറുള്ള രാജാവായാണ് മാവേലിയെ ചിത്രീകരിക്കാറുള്ളത്. എന്നാല്‍ ആശീര്‍വാദിന്‍റെ പരസ്യത്തില്‍ കുട്ടികള്‍ക്ക് ഭക്ഷണക്രമവും വ്യായാമവും സംബന്ധിച്ച സന്ദേശങ്ങള്‍ കൈമാറുന്ന ഫിറ്റായ മാവേലിയെയാണ് കാണിക്കുന്നത്. ഓണസദ്യയുടെ വിഭവസമൃദ്ധി ഒഴിവാക്കണമെന്നല്ല, മറിച്ച് ദൈനംദിന ജീവിതത്തില്‍ ആരോഗ്യകരമായ ശീലങ്ങളും ആഘോഷവേളകളിലെ ഭക്ഷണവും ഒരുമിച്ച് കൊണ്ടുപോകാമെന്ന ആശയമാണ് ക്യാംപയിന്‍ മുന്നോട്ടുവയ്ക്കുന്നത്.

കേരളത്തിന്‍റെ സംസ്‌കാരത്തില്‍ ആഴത്തില്‍ വേരൂന്നിയ ഓണപ്രതീകങ്ങളിലൊന്നാണ് മാവേലിയെന്നും കുടവയറില്ലാത്ത ഫിറ്റായ മാവേലിയിലൂടെ ഈ പരിചിത കഥാപാത്രത്തിന് രസകരമായൊരു സമകാലിക മുഖം നല്‍കാനാണ് ശ്രമിച്ചതെന്നും ഐടിസി ഫുഡ്‌സ് ഡിവിഷന്‍ സ്റ്റേപ്പിള്‍സ് ബിസിനസ് യൂണിറ്റ് ചീഫ് എക്‌സിക്യൂട്ടീവ് അനൂജ് റുസ്തഗി പറയുന്നു. കേരളത്തിലെ വീടുകളിലും ആട്ടയും ചപ്പാത്തിയും ദൈനംദിന ഭക്ഷണത്തിന്‍റെ ഭാഗമാകുന്ന സാഹചര്യത്തിലാണ് ഈ ചിത്രം. പോഷകസമൃദ്ധമായ സമീകൃത ഭക്ഷണവും വ്യായാമവും ആരോഗ്യകരമായ ജീവിതശീലങ്ങളുടെ ഭാഗമാകുമ്പോഴും ഓണസദ്യയും പാരമ്പര്യങ്ങളും ആസ്വദിക്കാമെന്ന ലളിതമായ സന്ദേശമാണ് ചിത്രം നല്‍കുന്നതെന്നും റുസ്തഗി പറഞ്ഞു.

അരിക്കൊപ്പം ആട്ടയും ചപ്പാത്തിയും ഉള്‍പ്പെടുത്തുന്നത് ഭക്ഷണത്തില്‍ വൈവിധ്യവും ഫൈബറും മറ്റ് പോഷകങ്ങളും ഉറപ്പാക്കാന്‍ സഹായിക്കുമെന്ന് പോഷകാഹാര വിദഗ്ധര്‍ പറയുന്നതും പരസ്യത്തിന്‍റെ ഭാഗമാണ്. കേരളീയരുടെ ഭക്ഷണത്തില്‍ അരിക്ക് എന്നും പ്രധാന സ്ഥാനമുണ്ടെന്നും എന്നാല്‍ ദൈനംദിന ഭക്ഷണത്തില്‍ കൂടുതല്‍ വൈവിധ്യം കൊണ്ടുവരാന്‍ ഇന്ന് എല്ലാവരും ശ്രമിക്കുന്നുണ്ടെന്നും കൊച്ചിയിലെ അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലെ ന്യൂട്രീഷന്‍ വിദഗ്ധ സ്വീറ്റി ഗോപി പറയുന്നു. പച്ചക്കറികള്‍, പയര്‍വര്‍ഗങ്ങള്‍, തൈര്, കൊഴുപ്പ് കുറഞ്ഞ പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണങ്ങള്‍ എന്നിവയ്‌ക്കൊപ്പം മുഴുവന്‍ ഗോതമ്പില്‍ നിന്നുള്ള ചപ്പാത്തി ഉള്‍പ്പെടുത്തുന്നത് ഫൈബറും മറ്റ് പോഷകങ്ങളും ലഭ്യമാക്കുന്നതിനുള്ള ലളിതമായ മാര്‍ഗമാണ്. ഭക്ഷണത്തിനൊപ്പം സ്ഥിരമായ ശാരീരിക പ്രവര്‍ത്തനം, ആവശ്യത്തിന് വെള്ളം കുടിക്കല്‍, ഭക്ഷണത്തിന്‍റെ അളവില്‍ ശ്രദ്ധ എന്നിവയും പ്രധാനമാണ്. ഓണസദ്യയുള്‍പ്പെടെയുള്ള പരമ്പരാഗത ഭക്ഷണങ്ങള്‍ ആസ്വദിക്കുന്നതിനൊപ്പം പിന്തുടരാവുന്ന ദൈനംദിന ശീലങ്ങളാണെന്നും സ്വീറ്റി ഗോപി കൂട്ടിച്ചേർത്തു.

logo
Metro Vaartha
www.metrovaartha.com