'വടക്കുനിന്നൊരു മാവേലി... ആളെന്താ ബംഗാളിയാ?' ചർച്ചയാകുന്ന പുതിയ ഓണപ്പാട്ട് | Video
മഹാബലി പാതാളത്തിൽനിന്ന് വർഷത്തിലൊരിക്കൽ നാടുകാണാൻ വരുന്നതാണ് പരമ്പരാഗത കേരളീയ സങ്കൽപ്പം. എന്നാൽ, ഈ ഓണക്കാലത്തിറങ്ങിയ പുതിയൊരു പാട്ടിൽ വിശേഷിപ്പിക്കുന്നത് ''ആയിരം കാതം വടക്കുനിന്ന് വരണുണ്ടെൻ മാവേലി'' എന്നാണ്.
സമൂഹ മാധ്യമങ്ങളിൽ റിലീസ് ചെയ്ത പാട്ടിന് അഭിനന്ദനങ്ങൾ ഏറെയാണ്. ഒപ്പം, പുതിയ തലമുറയ്ക്ക് അത്ര പരിചയമില്ലാത്ത ഈ സങ്കൽപ്പം ചില തമാശകൾക്കും തിരി കൊളുത്തുന്നു. ''കേരളം മുഴുവൻ ബംഗാളികളായതുകൊണ്ട് മാവേലിയെയും അവിടെനിന്ന് ഇറക്കിയോ...'' എന്നു വരെയുണ്ട് ചോദ്യങ്ങൾ.
എന്നാൽ, പാതാളത്തിൽനിന്ന് നാടുകാണാൻ വരുന്ന മാവേലി എന്ന പരമ്പരാഗത സങ്കൽപ്പം തന്നെയാണ് ഈ പാട്ടിലും പിന്തുടരുന്നതെന്നാണ് ഗാനരചയിതാവ് ഷാബു കിളിത്തട്ടിൽ വിശദീകരിക്കുന്നത്.
''വടവടക്കുനിന്നൊരു മാവേലി'' എന്നാണ് പാക്കനാർ പാട്ടിലെ പ്രയോഗം. പാതാളം വടക്കാണെന്ന സങ്കൽപ്പമായിരിക്കാം ഇതിനു പിന്നിലെന്നും മാധ്യമ പ്രവർത്തകൻ കൂടിയായ ഷാബു പറയുന്നു. പാട്ടിന് ഈണമിട്ടതും പാടിയിരിക്കുന്നതും സുനന്ദൻ മാസ്റ്ററാണ്. ഓർക്കസ്ട്രേഷൻ ജോയ് മാധവം.
