

'വരുത്തന്‍റൊപ്പം ഒളിച്ചുചാടിയ തങ്കമ്മേ'; മലയാളം പാട്ടുകള്‍ക്ക് ചുവടുവച്ച് അരുണാചലിലെ കുട്ടികള്‍; വിഡിയോ വൈറൽ
ഇറ്റാനഗർ: "എന്തൊരു അത്ഭുതകരമായ അരുണാചൽ ഓണം! അരുണാചൽ പ്രദേശിൽ കേരളീയത അനുഭവപ്പെടുന്നു'' എന്നെഴുതി കേന്ദ്ര ന്യനപക്ഷകാര്യ- പാലമെന്‍ററി കാര്യ മന്ത്രി കിരൺ റിജിജു പങ്കിട്ട വിഡിയൊ സോഷ്യൽ മീഡിയയിൽ വൈറലായി. അരുണാചൽ പ്രദേശിലെ സ്കൂളിൽ നിന്നുള്ള ഓണം ആഘോഷത്തിന്‍റേതാണ് വിഡിയോ.
കുട്ടികൾ മലയാളം, തമിഴ് പാട്ടുകളുടെ അകമ്പടിയോടെ നൃത്തം ചെയ്യുന്ന ഈ വീഡിയൊ പെട്ടെന്ന് സോഷ്യൽ മീഡിയ ശ്രദ്ധ പിടിച്ചുപറ്റി. പരമ്പരാഗത വേഷങ്ങളും പുറമെ, വെള്ള മുണ്ടും വെള്ള ഷർട്ടും വിവിധ നിറത്തിലുള്ള മുണ്ടുകളും കസവ് സാരികളുമൊക്കെ ധരിച്ചാണ് ഈ കുട്ടികൾ ആഘോഷത്തിൽ പങ്കെടുത്തത്. കലാഭവൻ മണിയുടെ നാടൻ പാട്ടുകൾക്കും, തമിഴ് ചിത്രത്തിലെ പ്രശസ്ത ഗാനങ്ങൾക്കും, മലയാളം സിനിമാ ഗാനങ്ങൾക്കും കുട്ടികൾ ചുവടുവച്ചു.
പെൺകുട്ടികളും ആൺകുട്ടികളും പാട്ടിന് ഡാൻസ് ചെയ്യുന്നതാണ് വീഡിയൊയുടെ ആദ്യഭാഗം. കലാഭവൻ മണിയുടെ "വരത്തന്‍റൊപ്പം ഒളിച്ചുചാടിയ', പുലിവാൽ കല്യാണത്തിൽ "ഗുജറാത്തി കാൽത്തള കെട്ടിയ', ഉറുമിയിലെ "ചിമ്മി ചിമ്മി മിന്നിത്തിളങ്ങുന്ന' തുടങ്ങിയ പാട്ടുകൾക്ക് കുട്ടികളുടെ സംഘം നൃത്തം ചെയ്യുന്നു. തമിഴ് ചിത്രം ഗില്ലിയിലെ "അപ്പടി പോട് ' എന്ന ഗാനത്തിനും നാടൻ പാട്ടായ ഒള്ളുള്ളേരെയുടെ അജഗജാന്തരം എന്ന ചിത്രത്തിലെ വേർഷനുമാണ് പെൺകുട്ടികളുടെ സംഘം നൃത്തം വയ്ക്കുന്നത്.
വീഡിയൊയുടെ അവസാന ഭാഗം കസവ് സാരി ധരിച്ച കുറെ പെൺകുട്ടികളെയും മുണ്ടും ഷർട്ടും ധരിച്ച ആൺകുട്ടികളെയും കാണാം. കേരളത്തിൽ നിന്നു 3,000 കിലോമീറ്ററിലേറെ ദൂരമുള്ള, ചൈനയുടെ തൊട്ടടുത്ത അതിർത്തിയിലുള്ള അരുണാചൽ പ്രദേശിൽ ഓണം ആഘോഷിച്ചു എന്നത് സാംസ്കാരിക വിനിമയത്തിന്‍റെയും ഇന്ത്യയുടെ വൈവിധ്യമാർന്ന പാരമ്പര്യങ്ങളുടെയും ഒരുമിച്ചുചേരലിന്‍റെ ഹൃദയസ്പർശിയായ ഉദാഹരണമായുമാണ് നെറ്റിസൺസ് പ്രശംസിച്ചത്. ഒട്ടേറെ മലയാളികൾ അരുണാചലിൽ ജോലി ചെയ്യുന്നുണ്ട്. മലയാളികൾ നടത്തുന്ന നിരവധി സ്കൂളുകളും അവിടെയുണ്ട്.