

"പലാഷിനെ മറ്റൊരു സ്ത്രീക്കൊപ്പം കിടക്കയിൽ നിന്ന് പിടിച്ചു, സ്മൃതിയുടെ സുഹൃത്തുക്കൾ അയാളെ തല്ലി"; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ഥാനയും സംഗീത സംവിധായകൻ പലാഷ് മിച്ഛലും വീണ്ടും വാർത്തകളിൽ നിറയുകയാണ്. പലാഷിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് സ്മൃതിയുടെ സുഹൃത്തും നടനും നിർമാതാവുമായി വിദ്യാൻ മാനെ. പലാഷ് 40 ലക്ഷം രൂപ തട്ടിയെടുത്തെന്ന് വിദ്യാൻ പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നാലെ സ്മൃതി- പലാഷ് വിവാഹം മുടങ്ങാനുണ്ടായ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് വിദ്യാൻ.
വിവാഹത്തിന് തൊട്ട് മുൻപ് സ്മൃതിയെ പലാഷ് വഞ്ചിച്ചെന്നും മറ്റൊരു സ്ത്രീയ്ക്കൊപ്പം കിടക്ക പങ്കിടുന്നത് കയ്യോടെ പിടിക്കപ്പെട്ടു എന്നുമാണ് നടൻ വെളിപ്പെടുത്തിയത്. തുടർന്ന് സ്മൃതിയുടെ സുഹൃത്തുക്കൾ പലാഷിനെ കൈകാര്യം ചെയ്തെന്നും കൂട്ടിച്ചേർത്തു.
"കിടക്കയില്‍ മറ്റൊരു സ്ത്രീക്കൊപ്പം കിടക്കുമ്പോൾ പലാഷിനെ കയ്യോടെ പിടികൂടി. ഇന്ത്യൻ ടീമിലെ സ്മൃതിയുടെ സഹതാരങ്ങളും സുഹൃത്തുക്കളുമായ പെണ്‍കുട്ടികള്‍ പലാശിനെ പൊതിരെ തല്ലി. പലാഷിന്‍റെ കുടുംബം മുഴുവൻ തട്ടിപ്പുകാരാണ്. സ്മൃതിയെ വിവാഹം കഴിച്ച് അവൻ സാംഗ്ലിയിൽ സ്ഥിരതാമസമാക്കുമെന്നാണ് ഞാന്‍ കരുതിയത്. എന്നാൽ അതു സംഭവിച്ചില്ല.’- വിദ്യാൻ വ്യക്തമാക്കി.
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പലാഷ് 40 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് വിദ്യാൻ പരാതിയിൽ പറയുന്നത്. താൻ സ്മൃതിയുടെ ബാല്യകാല സുഹൃത്താണെന്നും സ്മൃതിയുടെ പിതാവാണ് പലാഷിനെ തനിക്ക് പരിചയപ്പെടുത്തിയതെന്നും വിദ്യാൻ വ്യക്തമാക്കി. കഴിഞ്ഞ മാസം പലാഷിന്‍റെ അമ്മ അമിത മുച്ഛലിനെ താന്‍ നേരില്‍ കണ്ടിരുന്നെന്നും സിനിമ റിലീസ് ചെയ്യണമെങ്കില്‍ ഒന്നരക്കോടി രൂപ കൂടി വേണമെന്നും പത്ത് ലക്ഷം കൂടി നല്‍കിയില്ലെങ്കില്‍ പണം തിരികെ നല്‍കില്ലെന്ന് അവര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് വിദ്യാന്‍ പറയുന്നത്. പണം നല്‍കിയില്ലെങ്കില്‍ സിനിമയില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണി തുടര്‍ന്നതോടെയാണ് പൊലീസിനെ സമീപിച്ചതെന്നും വിദ്യാന്‍ പറയുന്നു. പിന്നാലെ ആരോപണങ്ങൾ നിഷേധിച്ച് പലാഷ് രംഗത്തെത്തി.
വർഷങ്ങൾ നീണ്ട പ്രണയത്തിന് ശേഷമാണ് സ്മൃതിയും പലാഷും വിവാഹിതരാകാൻ തീരുമാനിക്കുന്നത്. ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾക്കും തുടക്കമിട്ടിരുന്നു. എന്നാൽ വിവാഹത്തിന് മണിക്കൂറുകൾ ശേഷിക്കേ സ്മൃതിയുടെ അച്ഛനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വിവാഹം മാറ്റിവെക്കുകയും ചെയ്തു. പലാഷ് സ്മൃതിയെ വഞ്ചിച്ചതാണ് വിവാഹം മുടങ്ങാൻ കാരണമായതെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇത് സ്ഥിരീകരിച്ചിരുന്നില്ല.