
മാള: പ്രസിദ്ധമായ പാമ്പുംമേയ്ക്കാട്ട് മനയിൽ ദർശനത്തിനായി പതിനായിരക്കണക്കിന് ഭക്തർ എത്തിച്ചേർന്നു. മാള ഗ്രാമ പഞ്ചായത്തിലെ വടമ ദേശത്താണ് മന സ്ഥിതി ചെയ്യുന്നത്. സർപ്പാരാധനയിൽ വിശ്വസിക്കുന്നവർ കേരളത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ നിന്നായി പുലർച്ചെ തന്നെ ഇവിടെയെത്തി.
വൃശ്ചികം ഒന്നിനാണ് നാഗരാജാവായ വാസുകി മനയിൽ പ്രത്യക്ഷപ്പെടതായി കണക്കാക്കപ്പെടുന്നത്. മനയിലെ 5 കാവുകളും ഭക്ത ജനങ്ങൾക്കായി ദർശനത്തിനായി തുറന്ന് കൊടുക്കുന്ന അപൂർവം ദിവസങ്ങളിൽ ഒന്നാണ് വൃശ്ചികം ഒന്ന്. സർപ്പാരാധനയ്ക്ക് പുറമേ സന്താനഭാഗ്യത്തിനായും, ഭവന സംബന്ധമായ ദോഷങ്ങൾ അകറ്റാനും ഇവിടെ എത്തി നേർച്ച കാഴ്ചകൾ സമർപ്പിക്കുന്നവരും നിരവധിയാണ്.
മനയുടെ കിഴക്കിനിയിൽ ഒരു വിളക്ക് കെടാവിളക്കായി സൂക്ഷിച്ച് വരുന്നു. നിത്യേന രാവിലെ വിളക്ക് വച്ച് പൂജയും നടത്തിവരുന്നു. ഈ വിളക്കിൽ നിന്നെടുക്കുന്ന എണ്ണയാണ് പ്രസാദമായി ഭക്തർക്ക് നൽകുന്നത്. ഇത് പലവിധ രോഗങ്ങൾക്ക് ഔഷധമായും ഉപയോഗിക്കുന്നുണ്ട്.
സർപ്പബലി, ആയില്യ പൂജ. കദളിപ്പഴ നിവേദ്യം, ഒരു കുടം പാലുകൊണ്ട് പായസം, നൂറുംപാലും അഭിഷേകം, കൂട്ടു പായസം, വെള്ളo നിവേദ്യം, നെയ് വിളക്ക്, മഞ്ഞൽപ്പൊടി ചാർത്തൽ, നിറമാല ചുറ്റുവിളക്ക്, പായസ ഹോമം, നാഗ പ്രതിഷ്ഠ, എന്നിവയാണ് പാമ്പും മേയ്ക്കാട്ട് മനയിലെ വിശേഷാൽ പൂജകൾ. താമസ സ്ഥലവുമായി ബന്ധപ്പെട്ട ദോഷങ്ങൾക്ക് പരിഹാരം തേടിയും, സർപ്പക്കാവ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം തേടിയും നാനാജാതി മതസ്ഥർ മനയിൽ എത്തിചേരുന്നുണ്ട്.
സർപ്പക്കാവുകൾ ആവാഹിക്കുന്നതിനും, മാറ്റി സ്ഥാപിക്കുന്നതിനുമുള്ള അവകാശം പാമ്പുമേയ്ക്കാട്ട് മനക്കുണ്ട്. ഈ അപൂർവ്വ അധികാരം മനയുടെ തേജസ്റ്റ് വർദ്ധിപ്പിക്കുന്നു. നാഗ കോപത്തിനുള്ള പ്രതിവിധി നിർണ്ണയിക്കുന്നതിൽ ഇല്ലത്തെ മുതിർന്ന അന്തർജനത്തിനുള്ള അധികാരം പ്രധാനമാണ്. മിഥുനം, കർക്കിടകം, ചിങ്ങം, ഒഴികെയുള്ള എല്ലാ മലയാള മാസങ്ങളിലും ഒന്നാം തിയ്യതി ഇവിടെ ദർശനത്തിനായി അവസരം ഒരുക്കുന്നുണ്ട്. കന്നിമാസത്തിലെ ആയിലും നാളിലും, മീനമാസത്തിൽ തിരുവോണം മുതൽ ഭരണി വരെയുള്ള ദിവസങ്ങളിലും, മേടം പത്തിനും ഭക്തർക്കായി മനയിലെ 5 കാവുകളിലും ദർശനം അനുവദിക്കുന്നുണ്ട്. ഇന്ന് നടന്ന വിശേഷാൽ പൂജകൾക്ക് പി.എസ് നാഗരാജൻ ശ്രീധരൻ നമ്പൂതിരിയും, മറ്റു നമ്പൂരി മാരും നേതൃത്വം നല്കി.