കർക്കടകം പിറന്നു; ഇനി രാമായണ പാരായണത്തിന്‍റെ നാളുകൾ

കർക്കടകം ഒന്നിന് തുടങ്ങി മാസം അവസാനിക്കുമ്പോൾ രാമായണം വായിച്ച് തീർക്കണമെന്നാണ് വിശ്വാസം.
karkkadaka month special
ചങ്ങനാശേരി വെട്ടിത്തുരുത്ത് അദ്വൈതം വീട്ടിൽ നിന്നുളള കാഴ്ച്ച.
Updated on

കൊച്ചി: കർക്കടകം പിറന്നു, ഇനി മുതല്‍ 30 ദിവസത്തേക്ക് രാമായണ ശീലുകളുടെയും രാമദർശനത്തിന്‍റെയും പുണ്യകാലം. രാമായണ മാസാചാരണത്തിന്‍റെ ഭാഗമായി വീടുകളില്‍ രാമായണ പാരായണം നടക്കും. കർക്കടകം ഒന്നിന് തുടങ്ങി മാസം അവസാനിക്കുമ്പോൾ രാമായണം വായിച്ച് തീർക്കണമെന്നാണ് വിശ്വാസം.

കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളുമായി രാമായണ മാസാചരണം ആരംഭിച്ചു. കർക്കടക മാസ പൂജകൾക്കായി ശബരിമല ക്ഷേത്രനടയും തുറന്നു. നിരവധി ഭക്തരാണ് ദർശനത്തിനെത്തിയത്.

കര്‍ക്കടക മാസത്തില്‍ ദശരഥ പുത്രന്മാരുടെ ക്ഷേത്രങ്ങളിൽ ഒരേ ദിവസം ദർശനം നടത്തുന്നത് പുണ്യമായാണ് വിശ്വാസികൾ കരുതുന്നത്. ഭക്തര്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് വിവിധ ക്ഷേത്രങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. ആഘോഷങ്ങളോ ഉത്സവങ്ങളോ മറ്റു ചടങ്ങുകളോ ഒന്നുമില്ലാതെ പൂർണമായും പ്രാർത്ഥനകൾക്കും രാമായണ പാരായണത്തിനും നാലമ്പല ദർശനങ്ങൾക്കുമായാണ് വിശ്വാസികൾ ഈ മാസത്തെ മാറ്റി വച്ചിരിക്കുന്നത്.

സൂര്യന്‍ കര്‍ക്കടക രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് കര്‍ക്കടക മാസം. കർക്കടകം കഴിഞ്ഞാല്‍ ദുര്‍ഘടം കഴിഞ്ഞു എന്നൊരു ചൊല്ലും പഴമക്കാർക്കിടയിലുണ്ട്. അടുത്ത പതിനൊന്ന് മാസങ്ങളിലേക്കുള്ള ആരോഗ്യപരിചരണത്തിന് കർക്കടകത്തിൽ തുടക്കമാകും. ആയുര്‍വേദ വിധിപ്രകാരം ഔഷധസേവയ്ക്കും ഉഴിച്ചിലിനും പിഴിച്ചിലിനും പറ്റിയ കാലം കൂടിയാണ് കർക്കടകം. താളും തകരയും ഉൾപ്പെടെ ഇലക്കറികൾ കഴിച്ച് ഔഷധക്കഞ്ഞി കുടിച്ച് ആരോഗ്യസംരക്ഷണം നടത്തുന്നതും കർക്കടക മാസത്തിലെ ഒരു പ്രത്യേകതയാണ്.

logo
Metro Vaartha
www.metrovaartha.com