
കൊച്ചി: നൂതനവും ചിന്തനീയവും രസകരവുമായ നിരവധി പ്രവർത്തനങ്ങൾക്കൊപ്പം കളിയുടെയും പഠനത്തിന്‍റെയും സംഗമഭൂമി കൂടിയാണ് കൊച്ചി ഇരുമ്പനത്തെ കിഡ്സ് ക്യാപിറ്റൽ. കൊച്ചി - മധുര എൻഎച്ച് 85നോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഹൈ സ്ട്രീറ്റ് കാർണിവൽ മാളിൽ ബിടെക് ബിരുദധാരിയായ ദീപ രാജേന്ദ്രബാബുവാണ് കിഡ്സ് ക്യാപിറ്റൽ ഒരുക്കിയിരിക്കുന്നത്.
വിശാലമായ യന്ത്ര രഹിത പ്ലേ ഏരിയ, സുരക്ഷിതവും സൂപ്പർവൈസ്ഡുമായ കളികൾ, അന്താരാഷ്‌ട്ര ശുചിത്വ - സുരക്ഷാ മാനദണ്ഡങ്ങൾ, ഭാവനയുടെയും സർഗാത്മകതയുടെയും ലോകം, ഫുഡ് കഫെ, പാർട്ടി ഹാൾ എന്നിവ സൗകര്യങ്ങളിൽ ചിലതു മാത്രമാണെന്നു ദീപ രാജേന്ദ്രബാബു വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സൂപ്പർവൈസർമാരുടെ നിരന്തരമായ നിരീക്ഷണം, പ്രതലവും, കളിപ്പാട്ടങ്ങളും, കളി ഉപകരണങ്ങളും രോഗാണു മുക്തമാക്കുന്ന കർശന ക്ലീനിങ് പ്രോട്ടോകോൾ, ശുചിത്വ നിലവാരവും അണുവിമുക്തമായ അന്തരീക്ഷം പരിശോധിച്ചു ഉറപ്പുവരുത്താൻ പരിശീലനം ലഭിച്ച ജീവനക്കാർ, വായു ഗുണനിലവാര പരിശോധനകൾ, ജീവനക്കാർക്കിടയിൽ നിർബന്ധ രോഗപരിശോധന തുടങ്ങിയ കാര്യങ്ങൾ ശുചിത്വ മാനദണ്ഡത്തിന്‍റെ ഭാഗമായി നടക്കും.
ആകർഷകമായ ഡാൻസ് ഫ്ലോർ മറ്റൊരു പ്രത്യേകതയാണ്. നൃത്ത ചുവടുകൾക്ക് അനുസരിച്ച് വിവിധ വർണങ്ങളിൽ പ്രകാശിക്കുന്ന ലൈറ്റുകളും അതിശയകരമായ ശബ്ദ സംവിധാനങ്ങളുമുണ്ട്.
മൂന്നു കോടിയിൽപ്പരം രൂപ മുടക്കി നിർമിച്ചിരിക്കുന്ന കളി ഉപകരണങ്ങൾ, ലൈറ്റ് തുടങ്ങിയവയെല്ലാം വിദേശ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്തവയാണ്. 10 പേർ നേരിട്ടും ഇരുപതോളം ആളുകൾ അല്ലാതെയും ഇവിടെ ജോലി ചെയ്യുന്നു.
സാധാരണ ദിവസങ്ങളിൽ രാവിലെ 11 മുതൽ 8 വരെയും ഞായറാഴ്ചയും അവധി ദിവസങ്ങളിലും രാത്രി 9 വരെയുമാണ് പ്രവർത്തന സമയം. ഒരു ടിക്കറ്റിൽ 14 വയസുള്ള ഒരു കുട്ടിക്കും മുതിർന്ന ഒരാൾക്കും പ്രവേശനം ലഭിക്കും. മൂന്നു വർഷത്തിനുള്ളിൽ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ 5 സെന്‍ററുകൾ ആരംഭിക്കുമെന്നും ഇതിനകം തന്നെ നിരവധി അന്വേഷണങ്ങൾ ലഭിക്കുന്നുണ്ടെന്നും ദീപ രാജേന്ദ്രബാബു അറിയിച്ചു. കൊല്ലം സ്വദേശി രാജേന്ദ്ര ബാബുവിന്‍റെയും കനകമ്മയുടെയും മകളായ ദീപയുടെ ജനനവും വിദ്യാഭ്യാസവും ഹൈദരാബാദിലായിരുന്നു. പിന്നീട് കൊച്ചിയിൽ സ്ഥിരതാമസമാക്കി.