
കാലടി: ധനുമാസത്തിലെ തിരുവാതിര നാളിൽ ഭക്തർക്ക് ദർശനപുണ്യം നൽകി തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ ശ്രീപാർവതിദേവിയുടെ നടതുറന്നു. ഇനിയുള്ള 11 ദിനങ്ങൾ ഉമാമഹേശ്വര അനുഗ്രഹത്താൽ ക്ഷേത്രസന്നിധി ഭക്തിസാന്ദ്രമാകും. നടതുറപ്പുത്സവത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള വർണ്ണാഭമായ തിരുവാഭരണ ഘോഷയാത്ര ഇന്നലെ വൈകിട്ട് നാലുമണിയോടെ അകവൂർ മനയിൽ നിന്നാണ് ആരംഭിച്ചത്.
മനയിലെ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ പൂജകൾക്ക് ശേഷം ഉമാമഹേശ്വരന്മാർക്ക് ചാർത്തുന്നതിനുള്ള തിരുവാഭരണങ്ങളും കെടാവിളക്കിൽ നിന്ന് പകർത്തിയ ദീപവും മനയിലെ കാരണവരിൽ നിന്ന് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ ഏറ്റുവാങ്ങി പ്രത്യേകം അലങ്കരിച്ച രഥത്തിൽ പ്രതിഷ്ഠിച്ചു.വിവിധ വാദ്യമേളങ്ങളുടെയും പൂക്കാവടികളുടെയും അകമ്പടിയോടെ പഞ്ചാക്ഷരീ മന്ത്രങ്ങൾ ഉരുവിട്ട് നീങ്ങിയ ഘോഷയാത്രയിൽ നൂറുകണക്കിന് ബാലികമാരും യുവതികളും പൂത്താലങ്ങളേന്തി അണിനിരന്നു. ഘോഷയാത്ര വീക്ഷിക്കുന്നതിനായി വീഥികൾക്കിരുവശവും നൂറുകണക്കിന് ഭക്തജനങ്ങളാണ് തിങ്ങിനിറഞ്ഞത്.മൂന്നര മണിക്കൂർ പിന്നിട്ട് ഘോഷയാത്ര രാത്രി ഏഴര മണിയോടെ ദീപാലങ്കാരങ്ങളാൽ നിറഞ്ഞ ക്ഷേത്രത്തിൽ എത്തിച്ചേർന്നപ്പോൾ ക്ഷേത്രം മേൽശാന്തി നടുവം നാരായണൻ നമ്പൂതിരി രഥത്തിൽ നിന്ന് തിരുവാഭരണങ്ങൾ ഏറ്റുവാങ്ങി ശ്രീകോവിലിലെ വിഗ്രഹങ്ങളിൽ അണിയിച്ചു.
പിന്നീട് ക്ഷേത്രം ഊരാൺമക്കാരായ അകവൂർ, വെടിയൂർ, വെണ്മണി മനകളിലെ പ്രതിനിധികളും സമുദായ തിരുമേനിയും ദേവിയുടെ ഉറ്റതോഴി സങ്കല്പമായ പുഷ്പണിയും ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളും ദേവിയുടെ തിരു നടക്കു മുന്നിലെത്തിയതോടെ നട തുറക്കുന്നതിനായുള്ള ചടങ്ങുകൾ ആരംഭിച്ചു. ക്ഷേത്രാചാരപ്രകാരമുള്ള ചടങ്ങുകൾ എല്ലാം പൂർത്തിയാക്കി സമുദായ തിരുമേനിയുട നിർദ്ദേശപ്രകാരം ബ്രാഹ്മണിയമ്മ നടതുറക്കുവാൻ പറയുകയും മേൽശാന്തി ശ്രീ പാർവതീ ദേവിയുടെ നട തുറക്കുകയും ചെയ്തു.
രാത്രി എട്ടുമണിക്ക് തിരുനട ഭക്തജനങ്ങൾക്ക് ദർശനത്തിനായി തുറന്നപ്പോൾ ദേവി സ്തുതികളാൽ ക്ഷേത്ര പരിസരം മുഖരിതമായി. ഒരു വർഷം നീണ്ട കാത്തിരിപ്പിന്‍റെ സാഫല്യത്തിനായി ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ചടങ്ങുകൾ ദർശിക്കാനായി തിങ്ങിനിറഞ്ഞിരുന്നത്. ദർശനത്തിനുശേഷം രാത്രിയിൽ ദേവിയെ സ്തുതിച്ചു കൊണ്ടുള്ള തിരുവാതിര കളിയും പൂത്തിരുവാതിര ചടങ്ങുകളും പാതിരാപൂ ചൂടലും ക്ഷേത്രത്തിൽ നടന്നു.ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്‍റ് അകവൂർ കുഞ്ഞനിയൻ നമ്പൂതിരിപ്പാട്, സെക്രട്ടറി കെ എ പ്രസൂൺ കുമാർ, വൈസ് പ്രസിഡന്‍റ് പി യു രാധാകൃഷ്ണൻ, ജോയിൻ്റ് സെക്രട്ടറി അശോകൻ കൊട്ടാരപ്പിള്ളി, മാനേജർ എം കെ കലാധരൻ, ഊരാൺമ പ്രതിനിധികൾ, ക്ഷേത്ര ട്രസ്റ്റ് അംഗങ്ങൾ തുടങ്ങിയവർ നടതുറപ്പ് ചടങ്ങുകൾക്ക് മേൽനോട്ടം വഹിച്ചു.
നടതുറപ്പ് വേളയിൽ രാവിലെ 4 മുതൽ ഉച്ചക്ക് 1.30 വരേയും 2 മുതൽ രാത്രി 9 വരെയുമാണ്ദർശനം സാധ്യമാകുക. നടതുറപ്പ് മഹോത്സവം ജനുവരി 6 നാണ് സമാപിക്കുക.