1999ലാണ് ബൾഗേറിയൻ എഴുത്തുകാരൻ ജോർജി ഗോസ്പോഡിനോവ് ആദ്യ നോവൽ "നാച്വറൽ നോവൽ' പ്രസിദ്ധീകരിച്ചത്. ഇത് 23 ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു. അദ്ദേഹത്തിന്റെ രണ്ടാമത്തെ നോവൽ "ഫിസിക്സ് ഓഫ് സോറോ' 2012ൽ പുറത്തുവന്നു. 14 ഭാഷകളിലായി ഈ നോവൽ ധാരാളം പേർ വായിച്ചു. നോവലിന്റെ കലയിൽ പര്യവേഷണവും പരീക്ഷണവും നടത്തിയതിനാണ് ഏതാനും ആഴ്ചകൾക്കു മുമ്പ് ഗോസ്പോഡിനോവിന് ബുക്കർ പ്രൈസ് ലഭിച്ചത്; ബൾഗേറിയക്കാരനായതു കൊണ്ടല്ല, ഇതിലേക്ക് അദ്ദേഹത്തെ കൊണ്ടുചെന്നെത്തിച്ചത് "ടൈം ഷെൽട്ടർ' എന്ന നോവലാണ്.
ഭൂതകാലത്തെക്കുറിച്ചുള്ള വികാസാത്മകവും വികസ്വരവുമായ ചില കാഴ്ചപ്പാടുകളും അനുഭവങ്ങളുമാണ് ഗോസ്പോഡിനോവിനെ ശ്രദ്ധേയമാക്കുന്നത്. അദ്ദേഹം ഇരുപതാം നൂറ്റാണ്ടിലെ ദശകങ്ങളെ ഓർമകളിലൂടെ വീണ്ടെടുക്കാൻ ശ്രമിച്ചു. "ക്ലിനിക്സ് ഫോർ ദ് പാസ്റ്റ്' എന്നാണ് അതിനു പേരിട്ടത്. ജീവിതം നരകതുല്യമായി തോന്നുന്നവർക്ക്, മറവിരോഗം ബാധിച്ചവർക്ക് അവരുടെ ഓർമകളിലേക്ക് മടങ്ങുന്നതിനുള്ള ഒരു മനഃശാസ്ത്ര ക്ലിനിക്കാണ് നോവലിൽ തുറക്കുന്നത്. എന്താണ് ഭൂതകാലം എന്ന ചിന്ത അദ്ദേഹത്തെ അലട്ടിക്കൊണ്ടിരുന്നതിന്റെ ഫലമാണിത്.
ഒരു എഴുത്തുകാരന് ചേരുന്ന സ്വഭാവമാണിത്. എന്തെങ്കിലും ഒന്ന് അലട്ടാൻ ഉണ്ടാവണം. ശമ്പളവും ചെലവഴിക്കലും അണുകുംടുംബത്തിലെ പ്രശ്നങ്ങളും മാത്രമായാൽ മികച്ച എഴുത്തുകാരനുണ്ടാവില്ല. അയാളെ സ്വകാര്യമായി ചിന്തിപ്പിക്കുന്ന, ശല്യപ്പെടുത്തുന്ന, ആത്മീയമായി വേദനിപ്പിക്കുന്ന എന്തെങ്കിലുമുണ്ടാവണം. ചിന്തിക്കുന്തോറും അതിന്റെ മാനങ്ങൾ വികസിക്കും. അത് മനുഷ്യാവസ്ഥയെക്കുറിച്ചുള്ള പുതുമയുള്ള അറിവുകളിലേക്ക് നയിക്കുന്നതായിരിക്കും.
രൂപാന്തരം സംഭവിക്കുന്നത്
ഓർമകളെക്കുറിച്ച് ഫ്രഞ്ച് എഴുത്തുകാരൻ മാർസൽ പ്രൂസ്ത് "ഇൻ സേർച്ച് ഓഫ് ലോസ്റ്റ് ടൈം' എന്ന ബൃഹദ് നോവലിൽ അവതരിപ്പിച്ച വിചിത്രമായ ആശയങ്ങൾ മുമ്പ് ഈ പംക്തിയിൽ എഴുതിയിട്ടുള്ളതാണ്. പ്രൂസ്തിന്റെ അനുഭവത്തിൽ ഓർമകൾ ഒരിക്കലും അത് യഥാർഥത്തിൽ സംഭവിച്ച കാലത്തേതുപോലെ നിശ്ചലമായിരിക്കുന്നില്ല. അതിനു രൂപാന്തരം സംഭവിക്കുന്നു. നമ്മുടെ മനസിന്റെ ഗതിക്കനുസരിച്ച് ഓർമകൾ മാറുന്നു. ഗോസ്പോഡിനോവ് പ്രധാനമായി കാണുന്നത് പ്രൂസ്തിന്റെ ഓർമകളെക്കുറിച്ചുള്ള ആശയങ്ങളെയാണ്. തന്റെ ഗുരുനാഥൻ പ്രൂസ്ത് തന്നെയാണെന്ന് അദ്ദേഹം പറയുന്നുണ്ട്.
ഓർമയുടെയും എഴുത്തിന്റെയും ഗുരു എന്ന് ആരെയെങ്കിലും വിളിക്കാമെങ്കിൽ അത് പ്രൂസ്തിനെയാണ്. തന്നെ സ്വാധീനിച്ച മറ്റ് രണ്ട് എഴുത്തുകാരെക്കുറിച്ച് ഗോസ്പോഡിനോവ് ഓർക്കുന്നുണ്ട്. ലാറ്റിനമേരിക്കൻ എഴുത്തുകാരനായ ലൂയി ബോർഹസും തോമസ് മന്നുമാണ് അവർ. ബോർഹസിന്റെ "ഫ്യൂൺസ് ദ് മെമ്മോറിയസ്' എന്ന കഥ തനിക്ക് വളരെ പ്രധാനമാണെന്ന് അദ്ദേഹം അറിയിക്കുന്നു. അതുപോലെ ജീവിതത്തെയും സാഹിത്യത്തെയും ഗ്രസിച്ചു നിൽക്കുകയാണ് തോമസ് മൻ എഴുതിയ "ദ് മാജിക് മൗണ്ടൻ'. ഈ കൃതിയെക്കുറിച്ച് സംസാരിക്കാതെ ഒരു വലിയ നോവലിനെക്കുറിച്ച് ആലോചിക്കാൻ കഴിയില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഇൻറർനാഷണൽ ബുക്കർ പ്രൈസ് നേടുന്ന ആദ്യ ബൾഗേറിയൻ എഴുത്തുകാരനാണ് ഗോസ്പോഡിനോവ്. അദ്ദേഹത്തിനു ഒരു നവീനമായ പ്രമേയം വികസിപ്പിച്ചെടുക്കാനുള്ള കഴിവുണ്ട്.
നവീനമായ ഒരു വാക്യമെങ്കിലും കൃതിയിലുണ്ടാവണം. എങ്കിലേ അനുവാചകരെ ആകർഷിക്കുകയുള്ളൂ.
ഗോസ്പോഡിനോവ് എഴുതുന്നു: "എന്റെ നോവലുകൾ പാരമ്പര്യത്തിനപ്പുറം പോകുകയാണ്; ബൾഗേറിയൻ പാരമ്പര്യം മാത്രമല്ല, നോവലിന്റെ പാരമ്പര്യത്തെ തന്നെ അത് മറികടക്കുന്നു'.
എത്രയോ സ്വീകാര്യമായ വാക്കുകൾ. ഇവിടെ മലയാള ഭാഷയിൽ 400 പേജുകൾ വരുന്ന നോവലുകളിൽ മിക്കപ്പോഴും മൗലികമായ ഒരു വാചകം പോലും ഉണ്ടാകാറില്ല എന്നതാണ് സങ്കടകരം. നമ്മൾ കഥ പറയാനാണ് മത്സരിക്കുന്നത്. ഭാഷയിൽ, ക്രാഫ്റ്റിൽ ശ്രദ്ധിക്കുന്നില്ല. ഗോസ്പോഡിനോവിനെ പോലെ ചിന്തിക്കാൻ ധൈര്യമുള്ള ഒരു നോവലിസ്റ്റിനെ മലയാളത്തിൽ കാണാൻ താല്പര്യമുണ്ട്. പാരമ്പര്യത്തെ മറികടക്കണമെങ്കിൽ സ്വതന്ത്രചിന്ത ഉണ്ടാവണം.
മുൻകൂട്ടി തീരുമാനിച്ചത്
സ്പാനീഷ് നോവലിസ്റ്റും സാഹിത്യ തത്ത്വചിന്തകനുമായ യുനാമുനോ പറയുന്നു: "നമ്മെ പ്രസാദാത്മക ചിന്തയിലേക്കോ നിരാശാവാദത്തിലേക്കോ നയിക്കുന്നത് നമ്മുടെ ആശയങ്ങളല്ല; മറിച്ച് നമ്മുടെ പ്രസാദാത്മക ചിന്തയും നിരാശാവാദവുമാണ് നമ്മുടെ ആശയങ്ങളെ സൃഷ്ടിക്കുന്നത് '.
നമ്മൾ ഒരു പ്രത്യേക മൂശയിൽ കൃത്യമായി ഒരുങ്ങിയിരിക്കുകയേ വേണ്ടൂ, ചിന്തകൾ നമ്മെ ഒരു പ്രത്യേക ദിശയിലേക്ക് കൊണ്ടുപോയ്ക്കൊള്ളും. അതുകൊണ്ട് നമുക്ക് മറ്റൊരു മാർഗം പരീക്ഷിക്കാനുള്ള സാഹചര്യം ഇല്ലാതാകും. മനസ് അതിന്റെ മുൻധാരണകളുടെ അടിസ്ഥാനത്തിലാണ് നല്ലതിനെയും ദുഷിച്ചതിനെയും നിർണയിക്കുന്നത്.
എന്താണോ നാം ഇഷ്ടപ്പെടുന്നത് അല്ലെങ്കിൽ വെറുക്കുന്നത്, അതിനു മുന്നേ തന്നെ അത് തീരുമാനിക്കപ്പെടുകയാണ്. ഈ പ്രതിസന്ധിയിൽ നിന്ന് കരകയറാനാണ് കലാകാരൻ കുറച്ചൊക്കെ അരാജക സ്വഭാവിയാകുന്നത്. യാതൊന്നിന്റെയും ചട്ടക്കൂട്ടിലാകാതിരിക്കുമ്പോൾ ഡാവിഞ്ചിയെ പോലെ പ്രശസ്തമായ "മൊണാലിസ' വരയ്ക്കാനൊക്കും. ചട്ടക്കൂടുകൾ നമ്മെ പിന്നിൽ നിന്നു നിയന്ത്രിക്കുകയാണ്. ഓർമ കളെ നാം പിന്തുടരുന്നത് പ്രത്യേക ചട്ടക്കൂടിൽ നിന്നുകൊണ്ടാണെങ്കിൽ അതിൽ നിന്ന് വിഭിന്നമായ അർഥം ഉണ്ടാവുകയില്ല. ഒരു സർഗാത്മക കലാകാരന് ഓർമകൾ തന്റെ മനസിനെ കൃഷി ചെയ്യാനുള്ളതാണ്. ഓരോ ഘട്ടത്തിലും അയാൾക്ക് തന്നെക്കുറിച്ച് തന്നെ വ്യത്യസ്തമായ പാറ്റേണുകൾ കണ്ടെത്താനുണ്ട്. ഭൂതകാലത്തിന്റെ അനുഭവങ്ങളിലൂടെ അറിയത്തക്കതല്ലാത്ത മനുഷ്യാവസ്ഥകളെ കണ്ടുപിടിക്കണമെങ്കിൽ അയാൾ മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ആൾക്കൂട്ട ആശയധ്രുവത്തിലേക്ക് ഒതുങ്ങാൻ പാടില്ല.
യുനാമുനോ എഴുതുന്നു: "നമ്മുടെ ജീവിതം ഒരു പ്രതീക്ഷയാണ്. അത് നിരന്തരമായി ഓർമ കളിലേക്ക് രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഓർമ യാകട്ടെ വട്ടം തിരിഞ്ഞ് പ്രതീക്ഷയ്ക്ക് ജീവൻ വയ്പിക്കുന്നു'.
ജീവിതത്തിന്റെ രഹസ്യ സൗന്ദര്യമാണിത്. എപ്പോഴും യുക്തിയിലൂടെ അത് കണ്ടെത്താനാവുകയില്ല. യുക്തി ജീവിതത്തിന്റെ ശത്രുവാണെന്ന് യുനാമനോ പറയുന്നത് അതുകൊണ്ടാണ്.
യഥാതഥമല്ല ലോകം
എഴുത്തിനെക്കുറിച്ച് യുനാമുനോ മൗലികമായ ഒരു സ്വയം നിരീക്ഷണം ചെയ്യുന്നത് ഇങ്ങനെയാണ്: "എനിക്ക് എന്തും ചർച്ച ചെയ്യണം. ചർച്ചയും സംഘട്ടനവും ഇല്ലാതെ എനിക്ക് ജീവിക്കാനാവില്ല. ഞാനുമായി ചർച്ച ചെയ്യാനോ എതിർക്കാനോ ആരുമില്ലെങ്കിൽ അങ്ങനെയൊരാളെ ഞാൻ എന്നിൽ തന്നെ കണ്ടെത്തും. എന്റെ ആത്മഗതങ്ങൾ സംഭാഷണങ്ങളാണ്'.
എഴുത്തുകാരൻ പൊതുസമൂഹത്തിന്റെ യാഥാർഥ്യത്തെ അതേപടി പകർത്തുന്നവനാകരുത്. അവന്റെ ആഭ്യന്തര ലോകമാണ് പ്രധാനം. അത് തിരഞ്ഞെടുക്കാൻ നല്ലതു പോലെ കഷ്ടപ്പെടണം. അടിഞ്ഞുകൂടിയ അനാവശ്യ ചിന്തകൾ ഒഴിവാക്കി പൊരുളുകളെ തേടിപ്പിടിക്കണം.
യാഥാർഥ്യത്തെ വിശകലനം ചെയ്തും വിഘടിപ്പിച്ചുമാണ് പുതിയതൊന്ന് കണ്ടെത്തുന്നത്. കലാസൃഷ്ടി കലാകാരന്റെ ആഭ്യന്തര ലോകമാണ്. എന്നാൽ അത് മനുഷ്യന്റെ ഏറ്റവും സത്യാത്മകമായ കാര്യങ്ങളാണ് ഉൾക്കൊള്ളുന്നത്. നമ്മൾ പുറമേ കാണുന്ന ലോകം സാഹിത്യത്തിനുള്ളതല്ല ; ആന്തരികമായി അനുഭവിക്കാനുള്ളതാണ്.
യഥാതഥ നോവലുകളോട് യുനാമുനോ, സാർത്ര്, മാർകേസ് തുടങ്ങിയവർ താൽപര്യം കാണിച്ചില്ല. അത് നോവലിന്റെ ഘടനയിൽ സ്വതന്ത്രമായ അഴിച്ചുപണി നടത്തുന്നതിനു വേണ്ടിയായിരുന്നു.
യാഥാർഥ്യം എവിടെയാണുള്ളത്? അത് മനുഷ്യരുടെ പൊതുപ്രവർത്തന മണ്ഡലങ്ങളിലല്ല; കുറേക്കൂടി അഗാധമാണത്. മനസിന്റെ പലരീതിയിലുള്ള കൂട്ടലും കിഴിക്കലുമാണത് സൃഷ്ടിക്കുന്നത്.
മനസിന്റെ ആകാശത്തിലാണ് ഈ ലോകമുള്ളത്. ലോകത്തിലെ അനുഭവങ്ങൾക്ക് യഥാർഥ രൂപം കിട്ടുന്നത് മനസുകളിലാണ്. അത് പലരും പലതായി വീക്ഷിക്കുന്നു, വ്യാഖ്യാനിക്കുന്നു. മനുഷ്യാസ്തിത്വത്തെ അതിസൂക്ഷ്മമായി അനുഭവിക്കുന്നതാണ് കല. അസ്തിത്വത്തിന്റെ ഒരു കണമെങ്കിലും അറിയുമ്പോൾ മാത്രമാണ് സാഹിത്യരചനയ്ക്ക് പ്രസക്തി.
മലയാള കഥയിൽ ഇനിയും ഓർമയുടെ സർഗാത്മകത എന്ന മേഖല ഉരുത്തിരിഞ്ഞിട്ടില്ല. ഓർമ, യാത്ര എന്നെല്ലാം പറഞ്ഞ് തല്ലിക്കൂട്ടുന്ന പുസ്തകങ്ങളിൽ ഭൂരിപക്ഷവും ചവറാണ്. ബാഹ്യമായ കാര്യങ്ങളെക്കുറിച്ചുള്ള മുഷിപ്പിക്കുന്ന വിവരണങ്ങളല്ലാതെ ആത്മീയമായ ഉൾക്കാഴ്ച ഉണ്ടാകാറില്ല.