

സാഹിത്യരചനയിൽ അമ്പതാം വർഷത്തിലേക്ക് കടക്കുന്ന വിമർശകൻ എം.കെ. ഹരികുമാറിനെ നാട്ടിക എസ്. എൻ കോളജിൽ ചേർന്ന അനുമോദന യോഗത്തിൽ മലയാളം വകുപ്പ് മുൻ മേധാവി പ്രൊഫ. വി.എസ്. റെജി ഉപഹാരം നല്കി ആദരിക്കുന്നു.
നാട്ടിക: വീണ്ടെടുപ്പ് സാഹിത്യ കൂട്ടായ്മയുടെയും നാട്ടിക ശ്രീനാരായണ കോളജ് മലയാളം വിഭാഗം, സെൻട്രൽ ലൈബ്രറി, കോളജ് ഐക്യുഎസി എന്നിവയുടെയും ആഭിമുഖ്യത്തിൽ, സാഹിത്യരചനയിൽ അമ്പതാം വർഷത്തിലേക്ക് പ്രവേശിക്കുന്ന വിമർശകൻ എം.കെ. ഹരികുമാറിനെ കോളജ് സെമിനാർ ഹാളിൽ ചേർന്ന യോഗത്തിൽ ആദരിച്ചു. കവിയും സാഹിത്യകാരനുമായ ബാലകൃഷ്ണൻ അഞ്ചത്ത് യോഗം ഉദ്ഘാടനം ചെയ്തു. ഹരികുമാറിന് മലയാളം വിഭാഗം മുൻ മേധാവി പ്രൊഫ. വി.എസ്. റെജി ഉപഹാരവും പൊന്നാടയും സമ്മാനിച്ചു.
താൻ വിദ്യാർഥിയായിരുന്ന കാലത്ത് തന്നെ ഹരികുമാറിന്‍റെ 'ആത്മായനക്കളുടെ ഖസാക്ക്' വാങ്ങി വായിച്ചിരുന്നു. ആ കോപ്പി ഇപ്പോഴും കൈയിലുണ്ട്. അന്ന് പത്തു രൂപയായിരുന്നു പുസ്തകത്തിന്‍റെ വില. 'ഖസാക്കിന്‍റെ ഇതിഹാസ'ത്തിൽ തൊട്ട ഹരികുമാർ ഇപ്പോൾ നവാദ്വൈതത്തിൽ എത്തി നിൽക്കുകയാണ്. ഇതുപോലെ സിദ്ധാന്തം ആവിഷ്കരിച്ച എഴുത്തുകാർ ഇവിടെയില്ല - റെജി അഭിപ്രായപ്പെട്ടു.
'ആത്മായനങ്ങളുടെ ഖസാക്ക്' എന്ന കൃതിയുടെ നാല്പത്തി രണ്ടാം വാർഷികം പ്രമാണിച്ച് ബാലകൃഷ്ണൻ അഞ്ചത്ത് ഹരികുമാറിനെ ഉപഹാരം നൽകി ആദരിച്ചു. നിതാന്ത ജാഗ്രതയുടെ പേരാണ് എം.കെ.ഹരികുമാറെന്ന് അദ്ദേഹം പറഞ്ഞു. സാഹിത്യത്തിന്‍റെ നവീന മേഖലകളിലേക്ക് ഇതുപോലെ സഞ്ചരിച്ച വേറൊരു വിമർശകനില്ല.
അദ്ദേഹമാണ് ഉത്തരാധുനികത മരിച്ചു എന്ന് പ്രഖ്യാപിച്ചത്. അതിനു ശേഷം എന്ത് എന്നതിന് അദ്ദേഹം ഉത്തരം തന്നു. അതാണ് ഉത്തര- ഉത്തരാധുനികത. ഉത്തരാധുനികത മരിച്ചു, ഉത്തര- ഉത്തരാധുനികത എന്നീ കൃതികൾ ഹരികുമാറിന്‍റെ നിരീക്ഷണ മാതൃക കാണിച്ചു തരുന്നു. മലയാളവിമർശനത്തെ അർത്ഥപൂർണമാക്കിയ നിരീക്ഷണങ്ങളാണ് അദ്ദേഹത്തിന്‍റേത്.
'അക്ഷരജാലകം' പ്രതിവാര പംക്തിയുടെ ഇരുപത്തിയൊൻപതാം വാർഷികം പ്രമാണിച്ച് ഹരികുമാറിന് പ്രഭാഷകനും അധ്യാപകനുമായ ശശി കളരിയേൽ ഉപഹാരം നൽകി. കോളജ് മലയാള വിഭാഗം മേധാവി ക്യാപ്റ്റൻ കെ.എസ്. ലത അധ്യക്ഷത വഹിച്ചു. വീണ്ടെടുപ്പ് പ്രസിഡന്‍റ് കെ. ദിനേശ് രാജ, സെക്രട്ടറി നോമി കൃഷ്ണ, തൃപ്രയാർ കളിമണ്ഡലം ചെയർമാൻ സദു എങ്ങണ്ടിയൂർ, ഇ.പി. ശിരീഷ്, ജോസ് താടിക്കാരൻ, ഷാലിൻ പൊയ്യാറ, പി.ബി. മിഥു, ആര്യ ടീച്ചർ എന്നിവർ പ്രസംഗിച്ചു.