
#എൻ.കെ.ഷീല
കണ്ണാ!...യെന്ന
മുതിർന്ന , ഒറ്റ വിളിയിൽ
കുട്ടിക്കൂട്ടങ്ങളെല്ലാം
കളിവിട്ടോടിയണയുന്ന
വേർതിരിവില്ലായ്മയാണ്
കുട്ടിനാളിലെ കണ്ണൻ.
അവർ ഗ്രാമങ്ങളിൽ
അമ്പാടികളൊരുക്കി.
യൗവനാരംഭത്തിൽ
പ്രണയം പതഞ്ഞു നിറഞ്ഞിട്ടും
പരിസരം കാത്ത്
പ്രാണനിൽ നിന്നൊറ്റാതെ
പരിഭവങ്ങളിൽ തെളിയാൻ വിട്ടു -
പരാജയപ്പെട്ട നാൾ
അറ്റപ്രതീക്ഷയിലും കുറ്റമോരാതെ
വെറും കാത്തിരിപ്പായ്
രാധയെത്തി..
വിരഹത്തിൻ്റെ വൃന്ദാവനമൊരുക്കി.
എന്നിട്ടും
വാത്സല്യം നിറയുമ്പോൾ
പ്രണയം മൂക്കുമ്പോൾ
ഭക്തിയിൽ കുതിരുമ്പോൾ
പലതായിരുന്നിട്ടും
കണ്ണാ!എന്നു തന്നെ
നാവ് സാക്ഷ്യം പറയുന്നു.
കുന്നിക്കുരു വാരുന്ന
കുസൃതിയോടെ.