'ഓരോ സ്ത്രീകളും പുരുഷന്മാരും വായിച്ചിരിക്കേണ്ട പുസ്തകം'; ലെനയുടെ പുസ്തകം ഭർത്താവ് പ്രകാശനം ചെയ്തു

നടി ലെനയുടെ ഏറ്റവും പുതിയ പുസ്തകമായ 'വിമന്‍ ഒ പോസി'ന്‍റെ കവർ പ്രകാശനം ഭർത്താവ് ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ നിർവഹിച്ചു
Lena book cover release

പുസ്തകത്തിന്‍റെ ഇംഗ്ലിഷ്, മലയാളം പതിപ്പുകളുടെ കവറുകളുമായി ലെന.

Updated on

നടി ലെനയുടെ ഏറ്റവും പുതിയ പുസ്തകമായ 'വിമന്‍ ഒ പോസി'ന്‍റെ കവർ പ്രകാശനം ഭർത്താവും ഇന്ത്യൻ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റനും ഫ്ലൈറ്റ് ഇൻസ്ട്രക്റ്ററും ഇന്ത്യയുടെ ഗഗൻയാൻ ബഹിരാകാശ പദ്ധതിയിൽ അംഗവുമായ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ കീർത്തിചക്ര നിർവഹിച്ചു. ഓരോ പുസ്തകത്തിന്‍റെയും വിജയം വായനക്കാരാണെന്നും, ഈ ഡിജിറ്റല്‍ മീഡിയ യുഗത്തില്‍ ഒരു പുസ്തകം ഒരാൾ കൈയിലെടുക്കുന്നതു തന്നെ വലിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ലെനയുടെ വ്യക്തിജീവിതത്തിലെയും ഔദ്യോഗിക ജീവിതത്തിലെയും അനുഭവങ്ങളിൽ നിന്നാണ് ഈ പുസ്തകം ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആർത്തവ ചക്രത്തെക്കുറിച്ചു സംസാരിക്കുന്ന പുസ്തകമാണെങ്കിലും, സ്ത്രീകൾക്കു മാത്രമല്ല പുരുഷന്മാർ‍ക്കുമുള്ള പുസ്തകമാണിതെന്നും അദ്ദേഹം പറഞ്ഞു. അമ്മമാരുണ്ട്, ഭാര്യമാരുണ്ട്, സഹോദരിമാരുണ്ട്, മകളുണ്ട്, അമ്മായമ്മമാരുണ്ട് അങ്ങനെ ഓരോ പുരുഷന്മാരും സ്ത്രീകളുമായി പല വിധത്തിൽ ബന്ധപ്പെട്ട് നിൽക്കുന്നു. ഒരു മറയുമില്ലാതെ എല്ലാവരും തുറന്നുസംസാരിക്കേണ്ട വിഷയമാണ് ഈ പുസ്തകം അവതരിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

തന്‍റെ അച്ഛനും അമ്മയും ഭർത്താവുമാണ് ഈ പുസ്തത്തിനു പിന്നിലെ ഏറ്റവും വലിയ പ്രചോദനമെന്നു ലെന. ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറെ പ്രധാനമായൊരു ഘട്ടമായ ആർത്തവവിരാമത്തിലേക്കുള്ള യാത്രയുടെ ആത്മപരിശോധനയാണ് ഈ പുസ്തകമെന്നും ലെന വ്യക്തമാക്കി.

''ആർത്തവ വിരാമത്തെക്കുറിച്ചു പറയുന്നതിനേക്കാള്‍ ആര്‍ത്തവ വിരാമത്തിനു മുമ്പുള്ള അവസ്ഥയായ പെരിമെനോപോസിനെ കുറിച്ചാണ് പുസ്തകം ഗൗരവത്തോടെ സംസാരിക്കുന്നത്. 35 വയസ് മുതൽ സ്ത്രീകള്‍ കടന്നുപോകുന്ന ശാരീരകവും മാനസികവുമായ പ്രശ്നങ്ങള്‍ നിരവധിയാണ്. ഒരു കുട്ടിയില്‍ നിന്നും അഡൽറ്റാകുന്ന കാലഘട്ടത്തെ അഡോളസെൻസ് എന്ന് പറയുന്നതുപോലെ സ്ത്രീകളുടെ 35 നും 55 നും ഇടയ്ക്കുള്ള ഈ കാലഘട്ടത്തെ വുമണോസെൻസ് എന്നാണ് ഞാൻ ഈ പുസ്തകത്തിൽ വിളിച്ചിരിക്കുന്നത്. ഈ പദം ഡിക്ഷണറിയിലില്ല, ഈ പുസ്തകം ഇറങ്ങിയ ശേഷം ഇനി വരുമായിരിക്കും. സ്ത്രീകളുടെ സെക്കൻഡ് അഡോളസെൻസ് എന്ന് ഇതേകുറിച്ച് പറയാം.

35 വയസ്സ് കഴിയുമ്പോള്‍ സ്ത്രീകളുടെ ശരീരം ഏറെ മാറി തുടങ്ങും. അപ്പോള്‍ അവര്‍ പലവിധ മാനസിക സംഘര്‍ഷങ്ങളിലൂടെ കടന്നു പോകും. ശരീരഭാരം ഉള്‍പ്പെടെയുള്ള ഫിസിക്കൽ മാറ്റങ്ങളല്ലാതെ ഹോര്‍മോണൽ വ്യതിയാനങ്ങളും പല രീതിയിലുണ്ടാകും. ഇക്കാര്യങ്ങളൊക്കെ ഒരു സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ സംസാരിക്കുന്നതോടൊപ്പം എന്‍റെ ഡോക്റ്റർമാരുടെ ആധികാരികമായ എഴുത്തുകളും പുസ്തകത്തിൽ ചേർത്തിട്ടുണ്ട്. സ്ത്രീകള്‍ക്കുണ്ടാകുന്ന ഈ മാറ്റം പുരുഷന്മാരും അറിയേണ്ടതുണ്ട്. സ്ത്രീകളുടെ ജീവിതത്തിൽ എന്ത് സംഭവിക്കുന്നുവെന്ന് പുരുഷന്മാരും അറിയുകയാണെങ്കിൽ അത് പരസ്പരം മനസ്സിലാക്കാൻ ഏറെ സഹായകമാകും. 'ദി മിഡ്‍-ലൈഫ് ഗൈഡ് ഫോ‍ർ വുമെൻ & ദെയർ മെൻ' എന്ന് ഈ പുസ്തകത്തിന് ടാഗ്‍ലൈൻ നൽകിയിരിക്കുന്നതും അതുകൊണ്ടാണ്. നന്നായി പരിഗണിച്ചില്ലെങ്കില്‍ പെട്ടെന്ന് വാര്‍ധക്യത്തിലേക്ക് പോകും, നന്നായി പരിഗണിച്ച് കാര്യങ്ങള്‍ വ്യക്തമായി അറിഞ്ഞുകൊണ്ടു പോയാല്‍ മാനസിക സംഘര്‍ഷങ്ങളില്ലാതെ, ദാമ്പത്യ പ്രശ്നങ്ങള്‍ ഇല്ലാതെ സുഖമമായി മുന്നോട്ടുപോകാനാകും.

<div class="paragraphs"><p>ലെന പുസ്തകത്തിന്‍റെ കവർ പ്രകാശന ചടങ്ങിൽ ഭർത്താവ് ഗ്രാപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരോടൊപ്പം.</p></div>

ലെന പുസ്തകത്തിന്‍റെ കവർ പ്രകാശന ചടങ്ങിൽ ഭർത്താവ് ഗ്രാപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരോടൊപ്പം.

എനിക്ക് 45 വയസ്സായപ്പോഴാണ് എന്‍റെ അമ്മ അന്ന് അനുഭവിച്ച കാര്യങ്ങള്‍ എനിക്ക് തിരിച്ചറിയാനായത്. എന്‍റെ അമ്മ എന്തൊക്കെ പ്രശ്നങ്ങളിലൂടെയാണ് ഞാൻ കൗമാരത്തിലായിരുന്ന ആ സമയത്ത് കടന്നുപോയതെന്ന തിരിച്ചറിവ് ഇപ്പോള്‍ നേരിട്ടറിയുമ്പോള്‍ അത് മനസ്സിലാക്കാനാകുന്നതുകൊണ്ട് ഞാൻ ഈ പുസ്തകം എന്‍റെ അമ്മയ്ക്കാണ് സമർപ്പിച്ചിരിക്കുന്നത്. പണ്ടത്തേക്കാള്‍ ഈ ജനറേഷൻ പെരി മനോപോസിനെ കുറിച്ച് ഒത്തിരി റിസർച്ച് ചെയ്തുകൊണ്ടിരിക്കുന്നുണ്ട്'', ലെന വ്യക്തമാക്കി.

'ദൈവത്തിന്‍റെ ആത്മകഥ'യ്ക്ക് ശേഷം പുറത്തിറങ്ങുന്ന ലെനയുടെ രണ്ടാമത്തെ പുസ്തകമാണിത്. ഇംഗ്ലിഷില്‍ പെൻഗ്വിൻ ബുക്സും മലയാളത്തില്‍ ഡിസി ബുക്സുമാണ് പ്രസാധകര്‍. പി. പ്രകാശാണ് പുസ്തകം വിവർത്തനം ചെയ്തിരിക്കുന്നത്. പുസ്തകത്തിന്‍റെ പ്രീ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com