മഹാഭാരത ദർശനം

വൈകാരികമായ അതീതബുദ്ധിയാണിത്. അതീന്ദ്രിയ സിദ്ധി എന്നു വിളിക്കാവുന്നതാണ്
mahabharata aksharajalakam story

മഹാഭാരത ദർശനം

Updated on

സാഹിത്യരചയിതാക്കൾക്ക് പൊതുവേ സംവേദനക്ഷമത നഷ്ടപ്പെട്ട ഒരു കാലമാണിത്. അതുകൊണ്ടാണ് മനുഷ്യഹൃദയങ്ങളെ സ്പർശിക്കാത്ത വിഷയങ്ങൾ തിരഞ്ഞെടുക്കാൻ പലരെയും പ്രേരിപ്പിക്കുന്നത്. ഒരാൾ എഴുതാൻ വേണ്ടി എഴുതരുത്; നമ്മെ മഥിക്കുന്ന പ്രശ്നങ്ങളാണ് നമ്മുടെ സത്യം. അതാണ് എഴുതേണ്ടത്. എന്നാൽ പത്രവാർത്തകളിലൂടെയും, പല വർത്തമാനങ്ങളിലൂടെയും കിട്ടുന്ന വിവരങ്ങൾ സുപരിചിതമായ ഒരു വിഷയത്തെ പരിചയപ്പെടുത്താൻ വേണ്ടി എഴുതുന്നത് വ്യർഥമാണ്. ഒരു സാഹിത്യസൃഷ്ടി കലാനുഭവത്തിൽ നിന്നു പിൻവാങ്ങിയാൽ പിന്നെ ഒന്നും ബാക്കിയുണ്ടാവില്ല. സംവേദനക്ഷമതയ്ക്ക് ക്ഷയം സംഭവിച്ചതുകൊണ്ട് വൈകാരിക സത്യസന്ധ്യത നഷ്ടപ്പെട്ടിരിക്കയാണ്. മനുഷ്യന്‍റെ ജീവിതത്തെ അനുഭവിക്കാൻ കഴിയാത്തതാണ് ദുരന്തം. വൈക്കം മുഹമ്മദ് ബഷീറിനു വലിയൊരു സിദ്ധിയുണ്ടായിരുന്നു. ഒരിടത്തിരുന്ന് ലോകജീവിതത്തെ ദീർഘദർശനം ചെയ്യുന്ന സിദ്ധിയാണത്.

വൈകാരികമായ അതീതബുദ്ധിയാണിത്. അതീന്ദ്രിയ സിദ്ധി എന്നു വിളിക്കാവുന്നതാണ്. ഒരു സാധാരണക്കാരനെ ബഷീർ അനുഭവിക്കുന്നു. എഴുതുമ്പോൾ ആ സാധാരണക്കാരന്‍റെ ഹൃദയത്തിലേക്ക് ബഷീർ താമസം മാറ്റുന്നു. അവിടെയുള്ള സംഘർഷങ്ങളും സന്ദേഹങ്ങളും ആകുലതകളും നേരിൽ കണ്ടു ബോധ്യപ്പെടുന്നു. ആ മനുഷ്യവേദനകൾ എഴുത്തുകാരന്‍റേതായി മാറുന്നു. ഇതാണ് സംവേദനക്ഷമതയുടെ കാതൽ. ഒരു വ്യക്തിയുടെ എന്നപോലെ ഒരു സമൂഹത്തിന്‍റെയും ആന്തരിക ചലനങ്ങൾ അറിയാനുള്ള ജ്ഞാന സംവിധാനം വേണം. ഇപ്പോൾ ഇതാണ് നഷ്ടമായിരിക്കുന്നത്. ഇപ്പോൾ എഴുത്തുകാരനു തന്‍റെ കുടുംബത്തെക്കുറിച്ചോ ഷോപ്പിങ്ങിനെക്കുറിച്ചോ, അടുത്തു കണ്ട സിനിമകളെക്കുറിച്ചോ മാത്രമാണ് അറിയാവുന്നത്. ആഴത്തിലുള്ള അനുഭവങ്ങളുടെ സ്വാംശീകരണം സംഭവിക്കുന്നില്ല.

കഴിഞ്ഞ പ്രളയത്തെക്കുറിച്ച് ഒരു മുതിർന്ന കഥാകൃത്ത് ഒരു കഥയെഴുതി. എന്നാൽ പ്രളയത്തിലെ മനുഷ്യാനുഭവങ്ങളോ ദുരിതങ്ങളോ ഒറ്റപ്പെടലോ ഒന്നും അദ്ദേഹത്തിന്‍റെ കഥയിൽ കണ്ടില്ല. അദ്ദേഹം എഴുതിയത് ഒരു വലിയ തറവാട്ടുകാരുടെ പുരയിടത്തിനടുത്ത് കെട്ടിയിട്ടിരുന്ന ഒരു ഇരുട്ടകുത്തി വെള്ളത്തിൽ ഒഴുകിപ്പോയതിനെക്കുറിച്ചാണ്. ആ ഇരുട്ടുകുത്തിയിൽ ഒരാൾ തന്‍റെ ഗർഭിണിയായ ഭാര്യയെ ആശുപത്രിയിൽ കൊണ്ടുപോയത്രേ. ഇരുട്ടുകുത്തി തിരിച്ചുകിട്ടുന്നതോടെ കഥ അവസാനിക്കുന്നു. ഇതുപോലെ വളരെ ഉപരിതലത്തിലുള്ള വിവരങ്ങൾ കൊണ്ട് മലയാള കഥ വളരാനാകാതെ തപ്പിത്തടയുകയാണ്. സക്കറിയയുടെ "നസ്രാണി യുവാവും ഗൗളിശാസ്ത്രവും', ഒ.വി. വിജയന്‍റെ അരിമ്പാറ, വി.പി. ശിവകുമാറിന്‍റെ "പന്ത്രണ്ടാം മണിക്കൂർ', യു.പി. ജയരാജിന്‍റെ "ബിഹാർ' തുടങ്ങിയ കഥകൾ കൊണ്ടുവരുന്ന വൈകാരിക താണ്ഡവം ഇപ്പോൾ എവിടെയും കാണാനില്ല.

മനുഷ്യചേതനയും ദൈവവും

മഹാപണ്ഡിതനും വിമർശകനും തത്ത്വചിന്തകനുമായ കൃഷ്ണചൈതന്യ "സംസ്കൃതത്തിലെ സാഹിത്യ തത്ത്വചിന്ത' എന്ന ഗ്രന്ഥത്തിൽ മഹാഭാരതത്തിന്‍റെ ചില സന്ദർഭങ്ങൾ വ്യാഖ്യാനിക്കുന്നുണ്ട്. മഹാഭാരതം ഒരു കവി സൃഷ്ടിച്ച പുരാണമാണെന്നു പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന ചർച്ച അത്ഭുതകരമായ സാരസ്വതമായിത്തീരുന്നു. ഇത്രയും ഗാഢവും അർഥസാന്ദ്രവുമായ ആലോചനകൾ നമ്മുടെ സാഹിത്യവിചിന്തനത്തിലില്ല എന്നു പറയാവുന്നതാണ്. ഇത് സംവേദനക്ഷമതയുടെ ഒരു ആരോഹണമാണ്. പ്രബുദ്ധത എങ്ങനെയാണ് സംവേദനക്ഷമമാകുന്നതെന്നു കൃഷ്ണചൈതന്യ എഴുതുന്നതു ശ്രദ്ധിച്ചാൽ മനസിലാകും. വ്യാസന്‍റെ രചന അബോധ സർഗക്രിയയിൽ നിന്നു സർഗാത്മകതയിലേക്കുള്ള പരിവർത്തമാനമാണെന്നു അദ്ദേഹം അഭിപ്രായപ്പെടുന്നു.

വ്യാസൻ പ്രകൃതിയെ കണ്ടെത്തുകയായിരുന്നു. വ്യാസനു പ്രകൃതി അസ്തിത്വത്തിൽ നിന്നുള്ള അപഭ്രംശമായിരുന്നില്ല. മറിച്ച്, അത് ദൈവത്തിന്‍റെ പദ്ധതിയുടെ ഭാഗമാണെന്നു അറിയിക്കുന്നു. അത് നിറവേറ്റാൻ മനുഷ്യൻ ഒരു ഉപകരണമാകുമ്പോൾ അവൻ ആത്മ സാക്ഷാത്കാരത്തിലേക്ക് ഉയരുന്നു. പ്രകൃതിയിൽ നമ്മുടെ യാത്രകൾ അലിഞ്ഞുചേരുന്നു. അത് പരിവർത്തനത്തിന്‍റെ സന്ദർഭമൊരുക്കുന്നു. അതറിയുന്ന മനുഷ്യചേതന സ്വന്തം ചിന്തയുടെ വ്യാപ്തിയുടെ മണ്ഡലം തിരിച്ചറിയുന്നു. സംവേദനപരമായ ഒരു വികാസമാണ് ഇവിടെ കാണാനാവുന്നത്. ലോകവും മനുഷ്യചേതനയും ദൈവവും തമ്മിലുള്ള ഒരു സിംഫണിയായി ആ ആഖ്യാനം രൂപാന്തരപ്പെടുന്നു. ഐന്ദ്രിയമായ അറിവുകളെ പ്രാപഞ്ചികമായ ഒരു സിംഫണിയുടെ ഭാഗമാക്കുകയാണ് വ്യാസൻ ചെയ്തത്.

തേനുണ്ടാക്കുന്നതു പോലെ

കൃഷ്ണചൈതന്യ എഴുതുന്നു: "തന്‍റെ ബന്ധുവും മന്ത്രിയുമായ ഉദ്ധവനെ കൃഷ്ണൻ ഉപദേശിക്കുന്നു: നിയന്ത്രിതമായ മനസോടും ഇന്ദ്രിയങ്ങളോടും കൂടി ഈ ലോകത്തെ കാട്ടുവാൻ അങ്ങയുടെ ഹൃദയത്തിലും അങ്ങയെ സർവേശ്വരനായ എന്നിലും കാണുക. സ്വപ്രയത്നം കൊണ്ടാണ് വിവേകികൾ ആത്മാൽക്കർഷം നേടുന്നത്. ആത്മാവാണ് സർവോത്തമ ഗുരു. " ലോകത്തെ ഹൃദയത്തിൽ കാണുവാനാണ് കൃഷ്ണൻ ഉപദേശിക്കുന്നത്. അത് വിവേകിയുടെ ദൗത്യമാണ്. പ്രകൃതിപുരാണ കഥനവൈഭവം അതിനാവശ്യമാണ്. അദ്ദേഹം തുടർന്ന് കൃഷ്ണന്‍റെ ഭാഷണം ഉദ്ധരിക്കുന്നു: "പ്രകൃതിയുടെ ഈ പ്രതിഭാസങ്ങളിൽ നിന്നു പഠിക്കുക. ലോക സൗഖ്യത്തിനു വേണ്ടി ധാതുക്കൾക്കും മറ്റു വസ്തുക്കൾക്കും പ്രഭവമായി നിൽക്കുന്ന ഈ പർവതങ്ങളിൽ നിന്നു നീ നിനക്ക് വേണ്ടിയല്ല, അന്യനു വേണ്ടിയാണ് ജീവിക്കുന്നതെന്നു പഠിക്കുക. അനന്തവും സർവസ്പർശിയും എന്നാൽ സ്വയം അസ്പഷ്ടവുമായ ആകാശമാണ് യോഗിക്കുള്ള ഉപമേയം. നിർമലവും പരിശുദ്ധവും പരിപൂതവും സുഖപ്രദവുമായ ജലത്തെപ്പോലെയാകണം. അശുദ്ധ പദാർഥങ്ങളെല്ലാം എരിച്ചു ചാമ്പലാക്കുന്ന തീ പോലെ വിജ്ഞാനം കൊണ്ടു ദീപ്തമാകണം. അഗാധവും അപാരവുമായ സമുദ്രം പോലെ തന്നിൽ വന്നുചേരുന്ന വസ്തുക്കൾ കൊണ്ട് വൃദ്ധിപ്പെടുകയോ തന്നിൽ നിന്നു നിർഗമിക്കുന്നവ കൊണ്ട് ക്ഷയപ്പെടുകയോ ചെയ്യാതിരിക്കണം. നന്മകളിൽ നിന്നും തിന്മകളിൽ നിന്നും എല്ലാം കുറേശെയെടുത്ത് തേനീച്ച തേനുണ്ടാക്കുന്നതു പോലെ ഉത്തമാംശം സംഗ്രഹിക്കുക'.

സ്വാംശീകരണം എന്നത് ഒരു തുടർപ്രക്രിയയാകണമെന്നാണ് സാരം. പ്രകൃതി പ്രതിഭാസങ്ങളിൽ നിന്നു നാം അനശ്വരമായ, മഹത്തായ ജീവിതാദർശം ഉൾക്കൊള്ളേണ്ടതുണ്ട്. അഗ്നി ശുദ്ധീകരിക്കുകയാണ് ചെയ്യുന്നത്. അഗ്നി ഒരിക്കലും മലിനമാകുന്നില്ല. ജലം എല്ലാറ്റിനെയും നിലനിർത്തുകയാണ്. വ്യാസൻ തന്‍റെ ചുറ്റുപാടിനെ, ലോകത്തെ, പ്രപഞ്ചത്തെ എങ്ങനെയാണ് സമ്മോഹനവും നിത്യപ്രസക്തവുമായ ഒരു സംവേദന വ്യൂഹമാക്കി പരിവർത്തിപ്പിക്കുന്നതെന്നാണ് കൃഷ്ണചൈതന്യ വിശദമാക്കുന്നത്. ഒരു കവി അല്ലെങ്കിൽ എഴുത്തുകാരൻ തന്‍റെ നിമിഷങ്ങളെ, അനുധ്യാനങ്ങളെ വ്യാമിശ്രമായ, നിരന്തരം വികസിക്കുന്ന ഒരു സംവേദനാത്മക വ്യൂഹമാക്കുകയാണ് വേണ്ടത്. ഓരോ വസ്തുവിനോടും സംവേദനം ചെയ്യാനാകണം.

വലിയ ഒരു രംഗവേദി

വ്യാസൻ ഒരേയൊരു പാതയല്ല സ്വീകരിക്കുന്നത്. ധാർമിക വ്യസനമനുഭവിക്കുന്നവരും വൈകാരികമായ പ്രശ്നങ്ങളെ നേരിടുന്നവരും ബുദ്ധിപരമായി ചിന്തിച്ചു മുന്നേറുന്നവരും ആത്യന്തികമായി ലക്ഷ്യമാക്കുന്നത് ഒന്നാണ്. ഈ മാർഗങ്ങളെല്ലാം വ്യാസൻ സമ്മേളിപ്പിക്കുന്നു. ഈ സമീപനങ്ങൾക്ക് വേദ പശ്ചാത്തലമുണ്ടായിട്ടും അതിനു പൂർണത ലഭിക്കുന്നില്ലെന്നാണ് വ്യാസൻ ചിന്തിച്ചത്. വേദത്തെ വാക്കുകൾ വച്ച് അർഥം തിരയുന്ന രീതിക്ക് പകരം കുറേക്കൂടി വലിയ ഒരു രംഗവേദിയുണ്ടാക്കി. കൃഷ്ണൻ ആ രംഗവേദിയുടെ മഹത്തായ രൂപമാണ്.

അമൂർത്തമായ കേവല ബ്രഹ്മത്തെ നിഷ്കാസനം ചെയ്ത് ആ സ്ഥാനത്ത് മനുഷ്യരാശിക്കു ആരാധ്യനായ പരമപുരുഷനെ അധിഷ്ഠാനം ചെയ്തു. അതുകൊണ്ടാണ് കൃഷ്ണൻ ഇപ്രകാരം വെളിപ്പെടുത്തുന്നത്: "വേദങ്ങളാൽ അറിയപ്പെട്ടവൻ ഞാനാണ്, എന്നെ അറിയുന്നവൻ എന്നെ ആരാധിക്കുന്നു, എന്നിൽ മനസുറപ്പിക്കുക, എന്നിൽത്തന്നെ ബുദ്ധിയും അർപ്പിക്കുക, എന്നാൽ എന്നിൽ തന്നെ നീ വസിക്കും'.

കൃഷ്ണൻ മനുഷ്യരുടെ ഹൃദയ സാരള്യത്തെയാണ് ഇഷ്ടപ്പെടുന്നത്. ബ്രഹ്മവുമായി ഒരു മുഖാമുഖം സാധ്യമല്ല; കൃഷ്ണനുമായി സാധ്യമാണ്. ഇതാണ് വ്യാസന്‍റെ ധിഷണയുടെ പ്രത്യേകത. എന്താണ് കൃഷ്ണന്‍റെ ഭാഷണത്തിന്‍റെ പൊരുൾ? വേദ ദർശനമനുസരിച്ച് ജൈവലോകവും അതീതവും ഒന്നാണ്. ദൈവവും ജൈവവസ്തുവും ഒന്നാണ്. മനുഷ്യനും ദൈവവും ഒന്നാണ്. കൃഷ്ണൻ ലോകത്തോട്, തന്നെ ആരാധിക്കൂ എന്നു പറയുമ്പോൾ ഓരോരുത്തരും സ്വയം കണ്ടെത്തണമെന്നാണ് സാരം. കൃഷ്ണനിൽ സ്വയം അർപ്പിക്കുന്നതുകൊണ്ട് അത് മലിനമാകുന്നില്ല, സ്വാർഥമാകുന്നില്ല, തിന്മയാകുന്നില്ല. കൃഷ്ണനിൽ അർപ്പിക്കുമ്പോൾ അത് സർവ്വവസ്തുക്കളോടുമുള്ള സമഭാവനയാണ്. അവിടെ കാരുണ്യവും ആദരവുമാണ് തെളിയുന്നത്. അതേസമയം കൃഷ്ണൻ "ചരിത്രസംഭവങ്ങളുടെ തലത്തിൽ മർത്ത്യനായാണ് പ്രവർത്തിച്ചത്. അതിനാൽ പോവുകയും വേണം' എന്നു കൃഷ്ണചൈതന്യ കൂട്ടിച്ചേർക്കുന്നു.

വ്യാസന്‍റെ കലാപരവും ദാർശനികവുമായ ദാഹമാണ് കൃഷ്ണനെ ഉത്തമപുരുഷബിംബമായി അവതരിപ്പിക്കാൻ നിമിത്തമാകുന്നത്. കൃഷ്ണന്‍റെ ചരിത്രപരമായ പ്രസക്തി അവസാനിക്കുന്നതോടെ പിൻവാങ്ങുന്നത് അതുകൊണ്ടാണ്. "ചരിത്രം ഈശ്വര പരിപാടിയാണെങ്കിൽ മനുഷ്യൻ അതിനുള്ള ഉപകരണമാണ്. ഉപകരണത്തിനു പ്രകൃതിയുടെ നശ്വരതയെ അതിജീവിക്കാൻ സാധ്യമല്ല'.

ജൈവ സംവേദനത്തിന്‍റെ മഹാലോകം

വ്യാസന്‍റേത് ഒരു കർമദർശനമാണെന്നു കൃഷ്ണചൈതന്യ ചൂണ്ടിക്കാട്ടുന്നു. ബ്രഹ്മം കർമത്തിലാണിരിക്കുന്നത്. കർമം ഇല്ലാതായാൽ ഈ വിശ്വം നിന്നുപോകും. കർമം ചെയ്യാൻ നാം വിധിക്കപ്പെട്ടിരിക്കുന്നു. അപ്പോഴാണ് ബ്രഹ്മമുള്ളത്. കൃഷ്ണന്‍റെ വാക്കുകൾ ഉദ്ധരിക്കുന്നു: "കർമപരതയിലൂടെയാണ് കാറ്റ് വീശുന്നത്. കർമപരതയിലൂടെ ദിനരാത്രങ്ങൾ സൃഷ്ടിച്ചുകൊണ്ട് നിർന്നിദ്രനായ സൂര്യൻ എന്നും ഉദിക്കുന്നു. ചന്ദ്രനും അതിന്‍റെ പക്ഷങ്ങളിലൂടെ കൃത്യമായി ചരിക്കുന്നു. കർമപരതയിൽ വിറക് തീപിടിച്ച് ജീവികളുടെ നന്മയ്ക്ക് വേണ്ടി കത്തുന്നു, വസുധ ഭീമഭാരം വഹിക്കുന്നു, അക്ഷീണങ്ങളായ വാഹിനികൾ, ജീവികളുടെ ആവശ്യം നിറവേറ്റുന്ന ജലവും വഹിച്ച് വേഗതയോടെ ഒഴുകുന്നു. കൃത്യകാലത്തിൽ മഴ പെയ്ത് ദിഗന്തങ്ങളൊക്കെ ശബ്ദമുഖരിതമാക്കുന്നു'.

ഇതാണ് വ്യാസന്‍റെ സദാ വികസിക്കുന്ന ജൈവസംവേദനത്തിന്‍റെ മഹാലോകം. ഇതാണ് കർമദർശനത്തിന്‍റെ അടിയിലുള്ള ചരാചര ബാന്ധവം. അനുസ്യൂതമായ കർമപരതയിൽ അധഃപതനമില്ല; പരിവർത്തനം മാത്രമേയുള്ളൂ. പല ദിശകളിലൂടെ കടന്നു പരിവർത്തനം നീളുന്നു. ഇതാണ് വിശ്വാത്മകമായ സൗന്ദര്യം. അല്ലെങ്കിൽ പ്രാപഞ്ചികമായ സിംഫണി. വ്യാസൻ സൃഷ്ടിക്കുന്ന കലാദർശനമാണിത്.

രജതരേഖകൾ

1) ബി.എം. അലി എഴുതിയ "കുറുങ്കവിതകൾ' (പ്രഭാതരശ്മി, മാർച്ച്) ആശയപരമായ ശക്തിയില്ലാതെ നിർജീവമായിപ്പോയി. അനുഭവത്തെ ആഴത്തിൽ കവർന്നെടുക്കാനുള്ള ഭാഷ ഇതിലില്ല.

"വർഗീയത മഹാമാരി

മനുഷ്യജന്മം ഓർമ

സിദ്ധൗഷധം ഉൾക്കാഴ്ച'

ഇതാണ് അലിയുടെ ഒരു കുറുങ്കവിത. ഇത് കവിത എന്ന വാക്കിനെ തന്നെ അപമാനിക്കുന്നതിനു തുല്യമാണ്. കുറെ വാക്കുകൾ എഴുതി വച്ചാൽ കവിതയാകില്ല. മറ്റൊരു കവിത നോക്കൂ.

"മതഭ്രാന്ത്

മദം പൊട്ടിയ മനസ്

വിഡ്ഢികളുടെ സ്വർഗം'.

ഇതേ പോലെ വാക്കുകൾ അടുക്കി വയ്ക്കുന്നതാണ് കവിത എന്നു തെറ്റിദ്ധരിക്കുന്നതാണ് അപകടം.

2) വായനക്കാരൻ ഒരു കൃതി വായിച്ചശേഷം അത് മനസിൽ പുനസൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്ന് ആഷാ മേനോൻ പറയുന്നതിൽ കഴമ്പുണ്ട്. എഴുത്തുകാരൻ വിട്ടുപോയ ഭാഗങ്ങൾ പൂരിപ്പിക്കാൻ സർഗാത്മകവായനക്കാരൻ തയ്യാറാവുന്നു എന്ന നിരീക്ഷണം ശ്രദ്ധേയമാണ്. വായനക്കാരന്‍റെ ഭാവനയും കൂടി ചേരുന്നതാണ് വായന.

3) കാളിദാസന്‍റെ "മേഘസന്ദേശം' ലോകത്തു തന്നെ അപൂർവമായ ഒരു കാവ്യമാണ്. രബീന്ദ്രനാഥ് ടാഗോർ അതിനെ "മ്യൂസിക് ഓഫ് സോറോ' - സങ്കടത്തിന്‍റെ സംഗീതം എന്നു വിളിക്കുന്നുണ്ട്. സന്തോഷം ഉണ്ടാക്കുന്ന കാര്യങ്ങളെക്കുറിച്ച് ഓർക്കുന്നത് മനസിന്‍റെ ഗാനാത്മകതയാണ്. അതുപോലെ വിരഹവും ഗാനാത്മകമാണ്.

4) നോവൽ എന്ന വാക്ക് പുതിയത് എഴുതുക എന്ന ആഹ്വാനമാണ് നല്കുന്നത്. നിരന്തരം നവീകരിക്കപ്പെടുന്നതാണ് നോവൽ. ഒരു നോവൽ മറ്റൊരു നോവൽ പോലെ ആയിരിക്കരുത്. വൈക്കം ചന്ദ്രശേഖരൻ നായരുടെ സ്മൃതികാവ്യം, ആനന്ദിന്‍റെ മരണസർട്ടിഫിക്കറ്റ്, ഒ.വി. വിജയന്‍റെ മധുരം ഗായതി, ബഷീറിന്‍റെ മാന്ത്രികപ്പൂച്ച, കേശവദേവിന്‍റെ ഓടയിൽ നിന്ന് എന്നീ നോവലുകൾ നോക്കൂ. ഒന്നിനൊന്ന് വ്യത്യസ്തമാണ് ഈ കൃതികൾ. നോവൽ ഇത് ആവശ്യപ്പെടുന്നുണ്ട്.

5) കുമാരനാശാൻ "കരുണ' എന്ന് കാവ്യത്തിനു പേരിട്ടത് എന്തുകൊണ്ടാണ്? കരചരണങ്ങളറ്റ് ചുടുകാട്ടിൽ കിടക്കുന്ന വാസവദത്തയോട് ബുദ്ധ സന്യാസി കരുണ കാണിക്കുന്നു എന്നു പറയാനല്ല കാവ്യം എഴുതിയത്. ഒരു സ്ത്രീ സ്നേഹം അഭ്യർഥിച്ചിട്ടും അത് മാനിക്കാതെ ഒഴിഞ്ഞുമാറി നടന്ന ഒരു സന്യാസി, അവൾ ചോരയിൽ കുളിച്ചു കിടക്കുമ്പോൾ കാണാൻ വരുന്നതിലെ ജുഗുപ്സ ചൂണ്ടിക്കാണിക്കുക ആശാന്‍റെ ലക്ഷ്യമായിരുന്നു. മനുഷ്യത്വത്തോട് കരുണ കാണിക്കണമെന്നാണ് ആശാൻ നല്കുന്ന ധ്വനി.

6) മലയാളത്തിലെ ഏറ്റവും വലിയ നോവൽ "അവകാശികൾ' (നാലു വാല്യം) എഴുതിയ വിലാസിനിക്ക് ഇനിയും വേണ്ടപോലെ ആദരവ് നൽകിയിട്ടില്ല. ഊഞ്ഞാൽ, ഇണങ്ങാത്ത കണ്ണികൾ എന്നീ നോവലുകളിൽ വിലാസിനി തന്‍റെ ദാർശനിക വീക്ഷണം അവതരിപ്പിച്ചിട്ടുണ്ട്. "അവകാശികളെ'ക്കുറിച്ച് മൂന്നോ നാലോ ദിവസം നീണ്ടു നിൽക്കുന്ന ചർച്ച സംഘടിപ്പിക്കേണ്ടതാണ്. നോവൽ വായിക്കാത്തവരെ അത് വായിപ്പിച്ചു വേണം ചർച്ചയിൽ പങ്കെടുപ്പിക്കാൻ.

7) ബ്രിട്ടീഷ് ചിത്രകാരനും എഴുത്തുകാരനുമായ വിന്താം ലിവിസ് പറഞ്ഞു: ആൾക്കൂട്ടം ഒരു വിചിത്രജീവിയാണ്. അത് ദുർഗ്രഹമാണ്. അതിനു പലരൂപങ്ങൾ ആർജിക്കാൻ കഴിയും. ഇത് മനസിലാകണമെങ്കിൽ നിങ്ങൾ ആൾക്കൂട്ടത്തോടൊപ്പം കഴിയണം. ഒട്ടും സ്വതന്ത്രമല്ലാത്ത ഒരു ലോകത്തെ കൈകാര്യം ചെയ്യണമെങ്കിൽ നിങ്ങൾ പരമാവധി സ്വതന്ത്രമാകണം. നിങ്ങളുടെ അസ്തിത്വം തന്നെ ഒരു പ്രക്ഷോഭമാകണം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com