ബാലികാബലി | കവിതവര: സുഭാഷ് കല്ലൂർ
ഡോ. ഷീജ വക്കം
ഒറ്റയടിപ്പാത
കൽത്തുറുങ്കിൻ
മുറ്റത്തു നിന്നും,
കിതച്ചിറങ്ങും.
കുറ്റിരുട്ടിൻ മറ പറ്റിയേതോ
ലക്ഷ്യത്തിലേയ്ക്കതു
സഞ്ചരിയ്ക്കും.
കുത്തിയൊലിക്കും
മഴയിലൂടെ
കൊച്ചുകരച്ചിലൊലിച്ചിറങ്ങും.
പെട്ടെന്നതിന്നുമേൽ
ആകമാനം
പത്തികൾ ചേർന്നു
കുടപിടിക്കും.
ഇത്തിരിപ്പോകെ -
പ്പുഴയിലേയ്ക്കാ
വിഖ്യാതയാത്ര
നടന്നു ചേരും.
മദ്ധ്യത്തു രണ്ടായ്-
പ്പിളർന്നുമാറി
കുത്തൊഴുക്കാഴം
വഴിയൊരുക്കും.
അക്കരെച്ചെന്നു
നനഞ്ഞു കേറി
തപ്പിത്തടഞ്ഞൊരു
വീട്ടിലെത്തും,
പറ്റിക്കിടക്കുന്ന
വാവയെത്തൻ
പെറ്റമ്മയിൽ നിന്നു
വേർപ്പെടുത്തും.
ഉച്ചി പിളർന്നു
കല്ലിൽച്ചിതറാൻ,
കഷ്ടമതിനെയും
കൊണ്ടു പോകും,
രക്തസാക്ഷിക്കുഞ്ഞു
പോയ വീട്ടിൽ
രക്ഷകൻ
പൊന്നുണ്ണിയായ് വളരും..!

വര: സുഭാഷ് കല്ലൂർ