(ഗുരുവും ശിഷ്യനും നവോത്ഥാന സാഹിത്യഘാതകന്റെ അക്കാഡമിയുടെ മുമ്പിലുള്ള സ്റ്റോപ്പിൽ കുതിരവട്ടത്തേക്കുള്ള ബസ് കാത്തു നിൽക്കുകയായിരുന്നു. അപ്പോഴാണ് അക്കാഡമിയുടെ വരാന്തയിലെ ചവറ്റുകുട്ട റോഡിലേക്കു മറിഞ്ഞുവീണത്. അതോടെ അനകം കടലാസുകൾ തെരുവുകളിൽ പാറിപ്പറന്നുതുടങ്ങി. മിനിറ്റുകൾക്കുള്ളിൽ തൃശ്ശിവപേരൂർനഗരം പൊടിപടലങ്ങൾകൊണ്ടു മൂടി.)
ഗുരു: "എന്താണ് റോഡിലൊരു ബഹളം? നോക്കിയിട്ടു വരൂ."
ശിഷ്യൻ: "നോക്കാനൊന്നുമില്ല. അത് നമ്മുടെ പാട്ടുകവി തമ്പിയദ്ദേഹം സർക്കാരിനുവേണ്ടി എഴുതിയ കേരളഗാനത്തിന്റെ കടലാസുകൾ ചവറ്റുകുട്ടയിൽ നിന്ന് രക്ഷപെട്ടു പറന്നുപോയതാണ്."
ഗുരു: "കഷ്ടം! ഞാനും ഒരു കേരളഗാനം എഴുതിയയച്ചിട്ടുണ്ടെടോ! ആ കടലാസുകളും ഈവിധം വാനിൽ റാകിപ്പറക്കുന്നുണ്ടാവും!"
ശിഷ്യൻ: "ഭേഷ്! സത്യം പറയട്ടെ, ഞാനും ഒരെണ്ണം അക്കാഡമിയിലക്ക് അയച്ചിട്ടുണ്ട്."
ഗുരു: (കീശയിൽ നിന്ന് ഒരു കടലാസെടുക്കുന്നു): "ഞാൻ അയച്ചുകൊടുത്ത ഗാനം വായിക്കാം. ഇതാ പിടിച്ചോളൂ: 'പരശുരാമൻ വെറിയെടുത്തു മഴുവെറിഞ്ഞു നേടിയതാണെന്റെ കേരളം! ഹരിതമധുര സുന്ദരം, സഹ്യകേരളം! തെച്ചിയും തുളസിയും വിരിഞ്ഞ പുണ്യകേരളം! നാലുകെട്ടിന്റെ മുറ്റത്തെ ഇളനീർക്കേരളം!'
ശിഷ്യൻ: "അയ്യോ! തമ്പിസാറിന്റെ സൃഷ്ടി ഇതിലും എത്രയോഭേദം! താങ്കളുടെ പാട്ടുനിറയെ ക്ലീഷേയാണ്! സാമ്പാറിലെ വേവാത്ത കഷണങ്ങൾപോലെ ക്ലീഷേകൾ പാട്ടിന്റെ പാലാഴിയിൽ പൊങ്ങിക്കിടക്കുന്നു!"
ഗുരു: "ക്ലിഷേ എന്നു പറയുന്നത് എന്റെ നെറ്റിയിലെ ചന്ദനക്കുറിയെക്കുറിച്ചാണോ? എങ്കിൽ, മായ്ച്ചുകളയാം!"
ശിഷ്യൻ: "ക്ലിഷേ എന്നത് കേവലമൊരു ചന്ദനക്കുറിയല്ല. കവിയുടെ ജനിതകഘടനയുടെ കുഴപ്പം മൂലം ഉണ്ടാകുന്ന രോഗമാണ്. തുളസി, ചെമ്പരത്തി, നാലുകെട്ട്, പരശുരാമൻ, ഇളനീർ എന്നൊക്കെ ഭാവനചെയ്യാൻ താങ്കൾക്ക് ഈ സത്യാനന്തരകാലത്ത് എങ്ങനെ ധൈര്യംവന്നു?"
ഗുരു: "ഇളനീരിനു പകരം തോങ്ങാക്കുല എന്നു കാച്ചിയാൽ നവോത്ഥാനമാകുമോ?"
ശിഷ്യൻ: "പറയുന്നതിൽ വിഷമം തോന്നരുത്. താങ്കൾക്ക് ഫ്രസ്ട്രേഷനാണ്. പുതിയ തലമുറയോട് അസൂയയാണ്. ഒരു പത്തുമുപ്പതുവർഷം പിന്നിലാണ് നിങ്ങൾ ജീവിക്കുന്നത്."
ഗരു: "ഞാനൊരു സാധുവല്ലേ? മനുഷ്യനു മനസിലാകുന്നരീതിയിൽ എഴുതാനും പറയാനും മാത്രമേ എനിക്കറിയൂ. ആത്മവഞ്ചന ചെയ്യില്ല!"
ശിഷ്യൻ: " സർ! താങ്കളുടെ കാലം കഴിഞ്ഞു! ഈ യാഥാർഥ്യം അങ്ങു തിരിച്ചറിയണം. പുതിയ കാലഘട്ടത്തിന്റെ രാഷ്ട്രീയ-സ്കാരിക - സാഹിത്യ പൊതുബോധമനുസരിച്ചു പാട്ടും കഥയും നോവലും ഉത്പാദിപ്പിക്കുന്ന വിത്തുകാളകളായ ആൺകുട്ടികളെയാണ് ഇന്നാവശ്യം."
ഗുരു: "എന്താണ് താൻ പറയുന്ന ഈ പൊതുബോധം?'
ശിഷ്യൻ: "ഗംഗ, യമുന, നാലുകെട്ട്, താമര, തേങ്ങ, ഇളനീർ, കൂഴച്ചക്ക, പൂവ്, പ്രസാദം, തെച്ചി, മന്ദാരം, മാതാവ്, തുളസി തുടങ്ങിയ സംസ്കൃത ദുർഗന്ധം വമിക്കുന്ന സവർണപദങ്ങളൊക്കെ നിരാകരിക്കുന്ന പൊതുബോധത്തെക്കുറിച്ചാണ് ഞാൻ പറഞ്ഞത്. ആര്യപുത്രനായ രാമനല്ല, ദ്രാവിഡവീരനായ രാവണനാണ് നമ്മുടെ യഹോവയായ ദൈവം. ഞാൻ എഴുതി സമർപ്പിച്ചിരിക്കുന്ന കേരളദ്രാവിഡഗാനം തന്നെ ഉദാഹരണം. അത് മഹത്തായ സൃഷ്ടിയാണ്. അതിൽ ജീവിതയാഥാർഥ്യങ്ങളായ രക്തവും മൂത്രവും മലവും ചലവും ഉമിനീരും മാംസവും ബീഫും മട്ടണും മദ്യവും കാമവും ക്രോധവും മോഹവുമുണ്ട്! മാരീചനും രാവണനും ശൂർപ്പണഖയും ശിഖണ്ഡിയും അശ്വത്ഥാമാവുമുണ്ട് "
ഗുരു: "ഇതൊക്കെ കേൾക്കുമ്പോൾ പതിതന്നും പാമരനുമായ അടിയനൊരു സംശയം - താനെഴുതിക്കൊടുത്ത കേരളഗാനം കട്ടിങ് സൗത്തിന്റെ ഉദയഗാനമായിരിക്കുമോ?"
ശിഷ്യൻ: "അക്കാഡമിക്ക് ഞാൻ അയച്ചുകൊടുത്ത നവീനകവിത ഇപ്പോൾ ചൊല്ലാം. താങ്കളുടെ സംശയം മാറും. കേട്ടോളൂ.....
"രക്തവുംചലവും നിറഞ്ഞ ഗാസഭൂമി! തലയോട്ടികൾ ചിതറിയ വ്യാസഭൂമി! ഉറുമ്പുതീനികൾ വാഴുന്ന ഉറുഗ്വേ! ഉണ്ടകൾ പായുന്ന ഉഗാണ്ട! സർവദുഃഖിതർക്കും ഐക്യദാർഢ്യമേകും എന്റെ ഖേരളം! എന്റെ സുന്ദര,ധീര,നൂതന ഖേരളം! എന്റെ പ്രേഷിതകേരളം!"
ഗുരു: "കൊള്ളാം! പക്ഷെ, സുഗതകുമാരിയുടെ അച്ഛൻ ബോധേശ്വരൻ ഒരു കേരളഗാനം പണ്ടേ എഴുതിയിട്ടുണ്ടല്ലോ. അത് സാംസ്കാരികഗാനമായി സർക്കാർ അംഗീകരിച്ചതുമാണല്ലോ. പിന്നെന്തിനാണ് ഈ നവീന പെടാപ്പാടുകൾ?" '
ശിഷ്യൻ: "'നിങ്ങൾ സൂചിപ്പിക്കുന്ന ബോധേശ്വരഗാനം മുഴുവൻ ഞാൻ മുമ്പു ചൂണ്ടിക്കാട്ടിയപോലുള്ള സവർണ - സനാതന - ഫാസിസ്റ്റ് ക്ലീഷേകളാണ്! 'ജയജയ കോമള കേരളധരണി, ജയജയ മാമക പൂജിതജനനി' - എന്നുതുടങ്ങുന്ന വരികൾ വന്ദേമാതരതുല്യമായ മാതൃപൂജയെ ഓർമിപ്പിക്കുന്നില്ലേ? കോമളവും പൂജിതയുമായ ജനനിയെ നമ്മൾക്കു വേണ്ടേ,വേണ്ട! സാധാരണക്കാരായ എത്രമാത്രം അമ്മമാരും പിഞ്ചുകുട്ടികളുമാണ് ഗാസയിലും ഉറുഗ്വേയിലും ഉറിയിലും നിക്കരാഗ്വേയിലും സയണിസ്റ്റ് - ഫാസിസ്റ്റ് തോക്കുകൾക്കു മുമ്പിൽ ഈയാംപാറ്റകളെപ്പോലെ വീണുമരിക്കുന്നത്!"
ഗുരു: ( തെല്ലുനേരം ആലോചിച്ചുനിന്ന ശേഷം) "കറക്റ്റ് ! കാലം മാറി! എനിക്കും ബോധോദയം കിട്ടിത്തുടങ്ങിയിരിക്കുന്നു. ബോധേശ്വരനെയും കേരളീയനെയും കേളപ്പനെയുമൊക്കെ ഇപ്പോഴും മനസിൽ കരുതുന്നവരുണ്ടെങ്കിൽ അവറ്റകളുടെ ചന്തിയിൽ തെരണ്ടിവാൽ പ്രയോഗിക്കണം!"
ശിഷ്യൻ: "വൈകിയാണെങ്കിലും താങ്കൾക്ക് ബുദ്ധിയുദിച്ചിരിക്കുന്നു. മാറ്റങ്ങളുടെ കാഹളനാദം അങ്ങ് കേട്ടുതുടങ്ങിയിരിക്കുന്നു. അതെന്തായാലും കൊള്ളാം!"
ഗുരു: "ഞാൻ മാറും! തോപ്പിൽ ഭാസിയുടെ നാടകത്തിലെ പരമുപിള്ളയെപ്പോലെ ഞാൻ പുതിയ മനുഷ്യനാകും! തുളസിയും തെച്ചിയും താമരയും നാലുകെട്ടും പഴവും പപ്പടവും പായസവും ഒന്നും നമ്മൾക്കു വേണ്ട! ആറാട്ടു സദ്യയെക്കാൾ എത്രയോ നവോത്ഥാനപരമാണ് ബീഫ്ഫെസ്റ്റ് എന്നു ഞാൻ തിരിച്ചറിയുന്നു. നെറ്റിയിലെ പാപക്കറ ഞാനിതാ കഴുകിക്കളയുന്നു!"
ശിഷ്യൻ: "വെരിഗുഡ്! ഇത് കേരളമാണെനോർക്കണം! പുതിയ കാലഘട്ടത്തിൽ നമുക്കു വേണ്ടത് സവർണ മാതൃബിംബങ്ങളും ബ്രാഹ്മണിക്കൽ വിഗ്രഹങ്ങളുമില്ലാത്ത നവഖേരള ദ്രാവിഡ, മോഹന, നിത്യഹരിത രാജ്യവും അതിനുചേർന്ന ഗാനവുമാണ്!"
ഗുരു: "അപ്പോൾ ഒരു സംശയം - വല്ലപ്പോഴും ഭാര്യയ്ക്കു കൂട്ടായി ക്ഷേത്രദർശനം നടത്തുന്നതിനും സർവാണിസദ്യയുണ്ണുന്നതിനും വിരോധമുണ്ടോ?"
ശിഷ്യൻ: "ദ്രാവിഡമായ ബ്രദർഹുഡും യുക്തിബോധവും ഉള്ളിൽ കനൽപോലെ ജ്വലിക്കുന്നുണ്ടെങ്കിൽ ദേവസ്വംബോർഡ് പ്രസിഡന്റാകുന്നതിനും കഴപ്പമില്ല. ജീവിക്കാൻ പണംവേണമല്ലോ."
ഗുരു: "ഇനിമുതൽ നീയാണെന്റെ ഗുരു! നീയാണെന്റെ ബോധേശ്വരൻ!കാലടികലാശാലയിലോ മറ്റോ എനിക്കുമൊരു ചെറിയ പുണ്ടവേല തരപ്പെടുത്തിത്തന്നാൽ ഞാൻ ഒതുങ്ങി ഒരു പശുക്കുട്ടിയെപ്പോലെ കഴിഞ്ഞുകൊള്ളാം."
ശിഷ്യൻ: "ഇത്രയൊക്കെയായിട്ടും പശുവിനെവിട്ടൊരു കളിയുമില്ലല്ലേ?ഇത് വിശുദ്ധപശുവിന്റെയല്ല, മഹിഷിയുടെ കാലമാണ്!"
ഗരു: "യേസ് സർ! താങ്കളാണ് പൊളിറ്റിക്കലികറക്റ്റ്. രാമൻവാണാലും രാവണൻവാണാലും താങ്കളാണ് എന്റെ അന്നദാതാവ്!"
(ബസ് സ്റ്റോപ്പിൽ, ബസ്സിന്റെ ശംഖനാദം മുഴങ്ങവേ, ശിഷ്യൻ ഗുരുവിനെ അനുഗ്രഹിക്കുന്നു. ഗുരു സ്വന്തം നെറ്റിതുടച്ച് പാപക്കറ മായ്ച്ചുകളയുന്നു.)
(കർട്ടൻ)
(ലേഖകന്റെ ഫോൺ- 9447809631).'