

ക്വാറന്റൈൻ | കെ.ആർ. പ്രമോദ്
മിമിക്രി എന്ന കലാരൂപം പ്രചരിച്ചു തുടങ്ങിയ കാലം.
അത് എഴുപതുക്കളുടെ അവസാനമാണെന്നു തോന്നുന്നു. നാട്ടിലെ ഉത്സവങ്ങളിലും ക്ലബ് വാർഷികങ്ങളിലും അവാർഡ് ദാനച്ചടങ്ങുകളിലും മിമിക്രി അനിവാര്യക്രിയയായി മാറി.
അക്കാലത്ത് പല മിമിക്രിക്കാരും തങ്ങളുടെ പ്രധാന ഇനങ്ങളിൽ ഒന്നായി കാഴ്ച്ചവച്ചിരുന്നത് തുമ്പയിലെ സാങ്കൽപ്പിക റോക്കറ്റ് വിക്ഷേപണമായിരുന്നു.
'വൺ, ടൂ, ത്രീ......' എന്നു പറയുമ്പോഴേക്കും ആകാശത്തേക്ക് കുതിച്ചുയരുന്ന റോക്കറ്റ് അതിവേഗം പോക്കറ്റു താഴോട്ടു വരുന്ന രംഗമാണ് ഈ പഹയന്മാർ അവതരിപ്പിച്ചിരുന്നത്. ഇതു കാണുമ്പോൾ സദസ് ചിരിച്ചു മണ്ണ് കപ്പി തളർന്നു വീഴുകയാണ് പതിവ്.
ഒരു റോക്കറ്റ് വിക്ഷേപിക്കാൻ തക്ക കോപ്പൊന്നും നമ്മൾക്ക് ഒരിക്കലും ഉണ്ടാകില്ല എന്നായിരുന്നു നമ്മുടെ ആത്മ വിശ്വാസം. സ്വരാജ്യത്തെ നാനാവിധങ്ങളിലും ഇകഴ്ത്തി കാട്ടുന്നത് അന്നും ഇന്നും ഒരു അഹങ്കാരവും സുഖവും ലക്ഷ്യവും ആണല്ലോ.
ഈ അസുഖം ഭേദമാകില്ല.
നവോത്ഥാന കേരളവും 'ഫാസിസ്റ്റ്' ഭാരതവും തമ്മിലുള്ള വടംവലി - ഈഗോ ക്ലാഷ് - അങ്ങനെ അഭംഗുരം തുടരട്ടെ! കൃത്യമായ ഭ്രമണപഥത്തിൽ ഇരുകൂട്ടരും
സാറ്റലൈറ്റ് ഇൻജെക്റ്റ് ചെയ്യട്ടെ!
പോഴത്തങ്ങളുടെ പൊള്ളത്തരം
കൊച്ചിയിൽ കപ്പൽ നിർമാണശാല അനുവദിച്ചപ്പോൾ ഉണ്ടായ പൊല്ലാപ്പുകൾ ഈ അവസരത്തിൽ ഓർമിച്ചു പോകുന്നു. അതും മിമിക്രിക്ക് വിഷയമായ ഒരു തമാശയായിരുന്നു. അറ്റകുറ്റപ്പണികൾക്കായി അമേരിക്കൻ പടക്കപ്പലാണ്
ഇനി ഇവിടെ എത്താൻ പോകുന്നതെന്നത് മറ്റൊരു ഫലിതം.
കംപ്യൂട്ടറിനും ട്രാക്റ്ററിനും എടിഎം കാർഡിനും കപ്പൽ ശാലയ്ക്കുമെതിരേ
തമാശ പ്രയോഗിച്ചിരുന്നവർ ഇപ്പോൾ അപകടകരമായ മൗനത്തിലാണ്!
ചന്ദ്രനെ തൊട്ടറിയാനുള്ള മൂന്നാം ദൗത്യമായ 'ചന്ദ്രയാൻ മൂന്നി'ന്റെ കഴിഞ്ഞ ദിവസത്തെ
വിജയകരമായ വിക്ഷേപണം ഇത്തരം നവോത്ഥാന പോഴത്തങ്ങളുടെ പൊള്ളത്തരം തുറന്നു കാട്ടുന്നുണ്ട്.
അപ്പോളോ എന്ന കോളെജ് ബ്യൂട്ടി!
അമ്പിളി അമ്മാവന്റെ താമരക്കുമ്പിളിൽ എന്താണെന്ന് നമ്മൾക്ക് ശരിക്കും പിടികിട്ടിയത്
1969 ജൂലൈ 21 നായിരുന്നു. അന്നായിരുന്നല്ലോ അമെരിക്കയുടെ 'അപ്പോളോ -11' ദൗത്യം സഫലമായത്.
അതുകൊണ്ടുതന്നെ 'അപ്പോളോ'യിലെ യാത്രക്കാരായിരുന്ന നീൽ ആംസ്ട്രോങ്ങ്, എഡ്വിൻ ആൾഡ്രിൻ, മൈക്കിൾ കോളിൻസ് തുടങ്ങിയ മനുഷ്യർ ലോകത്തിന്റെയും സർവോപരി മലയാളികളുടെയും ഹൃദയം കവർന്നു. ആംസ്ട്രോങ്ങും ആൽഡ്രിനും ചന്ദ്രോപരിതലത്തിൽ 21 മണിക്കൂറും 36 മിനിറ്റും ചെലവഴിച്ചു സാക്ഷര മലയാളികളെ ഞെട്ടിപ്പിച്ചു.
'ലൂണാർ!', 'അപ്പോളോ' തുടങ്ങിയ പേരുകൾ അഭിമാനത്തോടെ നമ്മൾ ഹോട്ടലുകൾക്കും ബസുകൾക്കും കോളെജ് ബ്യൂട്ടികൾക്കും നൽകിത്തുടങ്ങി. ആധുനിക വാർത്താവിനിമയ
സംവിധാനങ്ങളും മൊബൈൽ ഫോണും ഫോട്ടൊഗ്രാഫിയും ഇല്ലാതിരുന്ന അക്കാലത്ത് മലയാള മാസികകളും ആഴ്ചപ്പതിപ്പുകളും പോലും ചന്ദ്രയാത്ര സംബന്ധിച്ച് പ്രത്യേക പതിപ്പുകൾ ഇറക്കി! ഇതോടെ പത്രങ്ങൾ ശാസ്ത്ര വാർത്തകൾക്കു പ്രാധാന്യം കൊടുത്തു തുടങ്ങി.
'അപ്പോളോ'യുടെ യാത്ര സഫലമായതോടെ മറ്റൊരു നവോത്ഥാനം കൂടി നമ്മുടെ നാട്ടിൽ സംഭവിച്ചു- പരമ്പരാഗത വിശ്വാസങ്ങളെയും ആചാരങ്ങളെയും ചോദ്യം ചെയ്യുന്ന ബുദ്ധിജീവികളും യുക്തിവാദികളും പെറ്റു പെരുകി. 'മനുഷ്യൻ ചന്ദ്രനിൽ എത്തിയ കാലമാണ്!'- എന്ന് മറ്റു പാമരന്മാരായ പൗരന്മാരെ ബുദ്ധിജീവികൾ ഓർമിപ്പിച്ചു തുടങ്ങി. കറുത്ത വാവിനും വെളുത്ത വാവിനും മറ്റുമുള്ള ആചാരങ്ങൾ വെറും തട്ടിപ്പാണെന്നും ഇവർ വാദിച്ചു. ചന്ദ്രബിംബം ഒരു തങ്കത്താഴികക്കുടമല്ലെന്നും താരാപഥത്തിന്റെ രഥമല്ലെന്നും 'പേൾ വ്യൂ' ചിത്രത്തിനുവേണ്ടി പാട്ടൊരുക്കേണ്ടി വന്നു വയലാറിന്!
ചന്ദ്രനിലെ കല്ലുകൾ
അപ്പോളോയിലെ യാത്രക്കാർ കൊണ്ടുവന്ന ചന്ദ്രനിലെ കല്ലുകൾ നമ്മുടെ നാട്ടിലെ ചില സ്ഥലങ്ങളിലും പ്രദർശിപ്പിക്കുകയുണ്ടായി. ജ്യോതിഷപ്രകാരം നോക്കിയാൽ 12 രാശികളെ ശരീരമായി സങ്കൽപ്പിക്കുന്ന കാലപുരുഷന്റെ മനസാണ് ചന്ദ്രൻ. ബുദ്ധി, സുഖം, വെള്ളം, മാതാവ് എന്നിവയൊക്കെ ചന്ദ്രനുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. മാതാവുമായുള്ള ബന്ധം കൊണ്ടാവാം ചന്ദ്രൻ നമ്മുടെ അമ്പിളി അമ്മാവനായി "ആചന്ദ്രതാരം' വാഴിക്കപ്പെട്ടത്.
ടിവി എന്ന അത്ഭുതം!
അന്നത്തെ യുഎസ് പ്രസിഡന്റ് നിക്സൺ, തന്റെ പ്രജകൾ ചന്ദ്രനിൽ
കാലുകുത്തുന്നത് വൈറ്റ് ഹൗസിലെ ടിവിയിലൂടെ നേരിട്ട് കണ്ടു. ഈ വാർത്ത മലയാള പത്രങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. സാധാരണക്കാരായ മലയാളികൾ അക്കാലത്തായിരുന്നു ടിവി എന്ന അത്ഭുതത്തെക്കുറിച്ച് പത്രങ്ങളിൽ വായിച്ചറിഞ്ഞത്. രാജ്യ തലസ്ഥാനമായ ഡൽഹിയിൽപ്പോലും ടിവി അന്ന് വിരളമായിരുന്നു.
അപ്പോളോയിലെ മനുഷ്യർ ചന്ദ്രനിൽ കാലുകുത്തുന്ന ദൃശ്യങ്ങൾ ടിവിയിലൂടെ കണ്ടിട്ടും അങ്ങിനെയൊരു സംഭവം നടന്നു എന്ന് വിശ്വസിക്കാത്തവർ
ധാരാളമുണ്ടായിരുന്നു. അക്കൂട്ടത്തിൽ മലയാളികളും ഉൾപ്പെടും എന്നത് പറയേണ്ടതില്ല. എല്ലാം ടിവി സ്റ്റുഡിയോയിൽ തയാറാക്കിയ ഒരു നാടകമായിരുന്നു ചിലരുടെ വാദം.
തമാശയില്ല, ഇത്!
കേരളത്തിലെ പഴയ ചില മിമിക്രി കലാകാരന്മാരിലേക്ക് തിരിച്ചു പോകാം. തുമ്പയിലെ റോക്കറ് വിക്ഷേപണ സാഹസങ്ങളെ അപമാനിച്ചിരുന്ന അവർ
ഇപ്പോൾ എന്തായിരിക്കും പറയുക? തുമ്പയിലെ വിക്രം സാരാഭായി സ്പേസ് സെന്ററും ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്ററും സ്പേസ് ഫിസിക്സ് ലാബും കെൽട്രോണും കേരള മിനറൽസ് ആൻഡ് മെറ്റൽസും ചന്ദ്രയാൻ ദൗത്യത്തിനായി ഏറെ പ്രവർത്തിച്ചെന്ന് അവർ അറിഞ്ഞു കാണുമെന്നു കരുതാം. 2008ലെ ചന്ദ്രയാൻ ഒന്നിനും 2019ലെ ചന്ദ്രയാൻ രണ്ടിനും ഇത്തരം അഭിമാനകഥകൾ പറയാനുണ്ടു താനും.
ദൈവത്തിന്റെ റോൾ!
ചന്ദ്രയാൻ - 3 എന്ന വാഹനത്തിന്റെ മാതൃകയുമായി ചില ശാസ്ത്രജ്ഞർ തിരുപ്പതി വെങ്കടേശ്വരനെ കണ്ടു വണങ്ങി എന്ന ഫാസിസ്റ്റു വൃത്താന്തവും ഇതിനിടയിൽ കേട്ടു. സത്യത്തിൽ വിക്ഷേപണ വിവരമല്ല, ഈ വാർത്തയാണ് നവോത്ഥാന വാദികളുടെ ഇപ്പോഴത്തെ അടുക്കള വർത്തമാനം. മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയ കാലത്ത് ചില മലയാളി ബുദ്ധിജീവികൾ കാണിച്ച ആവേശത്തെക്കാൾ പതിമടങ്ങ് ശക്തമാണ്
ഈ തിരുപ്പതി യാത്രയുമായി ബന്ധപ്പെട്ടുള്ള ഒച്ചപ്പാടുകൾ! നമ്മുടെ ഏതെങ്കിലും ഒരു രക്തസാക്ഷി പഠന കേന്ദ്രത്തിലോ സാഹിത്യ അക്കാഡമി അങ്കണത്തിലോ പുഷ്പാഞ്ജലി അർപ്പിച്ച ശേഷം തിരുപ്പതിയിലേക്ക്പോ വുകയായിരുന്നെങ്കിൽ ഈ വിദഗ്ധർ ഇത്ര അപമാനം സഹിക്കേണ്ടി വരുമായിരുന്നില്ല.
സാരമില്ല! പോയ ബുദ്ധി ആന പിടിച്ചാൽ കിട്ടില്ലല്ലോ!
(9447809631)