എത്ര വേഗത്തിലാണ് നമ്മുടെ ലോകം മാറിക്കൊണ്ടിരിക്കുന്നത്. പുരോഗതിയുടെ കണ്ണഞ്ചിപ്പിക്കുന്ന ചിത്രങ്ങള്‍ ലോകത്തിന്‍റെ നാനാഭാഗത്തും കാണാന്‍ കഴിയും. ശാസ്ത്രവും സാങ്കേതികവിദ്യയും ഉപയോഗിച്ച് മനുഷ്യന്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു. ഭൂമിയും കടന്ന് അന്യ ഗ്രഹങ്ങളിലേക്ക് ചേക്കേറാന്‍ പറ്റുമോ എന്ന പരിശ്രമത്തിലാണ് മനുഷ്യര്‍. സര്‍വവും കീഴടക്കാന്‍ കഴിയുമെന്ന് അവകാശപ്പെടുന്ന മനുഷ്യന് എന്തുകൊണ്ട് സഹജീവികളുടെ പട്ടിണി അകറ്റാന്‍ കഴിയുന്നില്ല എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. ലോക ജനസംഖ്യ ഇപ്പോള്‍ 811 കോടിയില്‍ എത്തി നില്‍ക്കുന്നു. അതിന്‍റെ പത്തു ശതമാനം (ഏതാണ്ട് 82 കോടി പേര്‍) വിശപ്പ് അനുഭവിക്കുന്നു എന്ന കണക്കാണ് ഐക്യരാഷ്ട്ര സംഘടനയില്‍നിന്ന് നമുക്ക് കിട്ടുന്നത്. പട്ടിണിക്കാരില്‍ 35 കോടിയോളം കടുത്ത വിശപ്പ് നേരിടുന്നവരാണ് എന്നത് നാം നേടിയ പുരോഗതിയുടെ മേല്‍ കരിനിഴല്‍ വീഴ്ത്തുന്നു.
പട്ടിണിയകറ്റാന്‍ നമുക്ക് കഴിവില്ലാഞ്ഞിട്ടാണോ? ഒരിക്കലുമല്ല. മുഴുവന്‍ മനുഷ്യര്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും ഭക്ഷിക്കാനുള്ളത് നാം ഉത്പാദിപ്പിക്കുന്നുണ്ട്. എന്നിട്ടും നമ്മളില്‍ 10 ശതമാനമോ അതില്‍ കൂടുതലോ വിശന്ന വയറുമായി കിടന്നുറങ്ങുന്നു. ഇതില്‍?പ്പ?രം അപമാനകരമായി മറ്റെന്താണുള്ളത്? ഉയര്‍ന്ന വരുമാനം ലഭിക്കുന്ന രാജ്യങ്ങളില്‍ 40 ശതമാനം ഭക്ഷണം പാഴാ?ക്കിക്കളയുന്നു എന്നതാണു ഞെട്ടിക്കുന്ന വിവരം. കാരണം, മനുഷ്യര്‍ തങ്ങള്‍ ഭക്ഷിക്കുന്നതിന്‍റെ ഇരട്ടിയോളമാണ് ഉണ്ടാക്കുന്നത്. ഭക്ഷണം പാഴാക്കുന്നത് അവസാനിപ്പിച്ചാല്‍ തന്നെ പട്ടണി ലഘൂകരിക്കാന്‍ കഴിയുമെന്നാണ് ഇതു വ്യക്തമാക്കുന്നത്. സഹജീവി സ്നേഹം എന്നത് പ്രവൃത്തിയിലേക്ക് വന്നാല്‍തന്നെ ഭക്ഷണം പാഴായിപ്പോകുന്നത് തടയാന്‍ നമുക്ക് കഴിയും. വിവാഹം, സല്‍?ക്കാ?രം, മറ്റു ആഘോഷങ്ങള്‍ മുതലായ സന്ദര്‍ഭങ്ങളില്‍ ഭക്ഷണം വലിയതോതില്‍ പാഴാക്കുന്നത് നമ്മുടെ നാട്ടിലും കാണാന്‍ കഴിയും.
ലോകത്ത് സമാധാനം പുലര്‍ന്നാലേ പട്ടിണിയില്ലാതെ മനുഷ്യര്‍ക്ക് ജീവിക്കാന്‍ കഴിയൂ. ഏതുകാലത്തും ഏറ്റവുമധികം ജനങ്ങള്‍ പട്ടിണി അനുഭവിച്ചിട്ടുള്ളത് സംഘര്‍ഷ മേഖലകളിലാണ്. ബോംബുകള്‍ക്കും തോക്കുകള്‍ക്കുമിടയില്‍ ജീവിക്കുന്നവര്‍ക്ക് ഭക്ഷണം കിട്ടാനുള്ള പ്രയാസം നമുക്ക് ഊഹിക്കാം. സംഘര്‍ഷ മേഖലകളില്‍ ഭക്ഷണമെത്തിക്കുന്നത് യുഎന്‍ ഏജന്‍സികളാണ്. പലപ്പോഴും അതും അസാധ്യമാകുന്നു. 2012ലാണ് ഐക്യരാഷ്ട്ര സംഘടന പട്ടിണിരഹിത ലോകം (സീറോ ഹംഗര്‍) എന്ന പരിപാടിക്ക് തുടക്കം കുറിച്ചത്. പ്രകൃതി ദുരന്തങ്ങളും കാലാവസ്ഥയിലുണ്ടാകുന്ന തകിടംമറിച്ചിലുകളും മനുഷ്യരെ പെട്ടെന്ന് പട്ടിണിയിലേക്ക് തള്ളിവിടും. വരള്‍ച്ച, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, ഭൂകമ്പം എന്നിവ സംഭവിക്കുമ്പോള്‍ കൃഷി നശിക്കുകയും അടിസ്ഥാന സൗകര്യങ്ങളെല്ലാം തകര്‍ക്കപ്പെടുകയും ചെയ്യുന്നു. ഇത്തരം ദുരന്തങ്ങള്‍ നമുക്ക് തീര്‍ത്തും ഒഴിവാക്കാനാവില്ല. എന്നാല്‍, കാലാവസ്ഥ വ്യതിയാനം നിയന്ത്രിക്കുന്നതിന് രാജ്യങ്ങള്‍ക്കു മാത്രമല്ല, ഓരോ കുടുംബത്തിനും അവരവരുടേതായ പങ്ക് നിര്‍വഹിക്കാന്‍ കഴിയും. പട്ടിണിയുടെ കാരണമന്വേഷിച്ചാല്‍ ദാരിദ്ര്യം, അസമത്വം എന്നീ ഉത്തരങ്ങള്‍ നമുക്ക് കിട്ടും. അതുതന്നെയാണ് അടിസ്ഥാന കാരണവും. നാം ആര്‍ജിക്കുന്ന വിഭവങ്ങളില്‍ ഒരു പങ്ക് മറ്റുള്ളവരുമായി പങ്കുവയ്ക്കാനുള്ള സന്മനസുണ്ടായാല്‍ വിശപ്പ് എന്ന ആഗോള പ്രശ്നത്തിന് പരിഹാരമാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
പട്ടിണിയുടെ കണക്ക് നോക്കിയാല്‍ ഇന്ത്യക്കും അഭിമാനിക്കാവുന്ന നിലയില്ല. ആഗോള പട്ടിണി സൂചിക പ്രകാരം 125 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം പിറകില്‍ 111ല്‍ നില്‍ക്കുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍റെ കണക്കു പ്രകാരം ഇന്ത്യയില്‍ 22 കോടിയോളം ജനങ്ങള്‍ പോഷകാഹാരക്കുറവ് നേരിടുന്നവരാണ്. 5 വയസിനു താഴെയുള്ള കുട്ടികളില്‍ 22.3 ശതമാനം കുട്ടികള്‍ക്ക് പ്രായത്തിനനുസരിച്ച് ഉയരമില്ല. 6.8 ശതമാനം തൂക്കക്കുറവ് നേരിടുന്നു. ഇതെല്ലാം പോഷകാഹാര കുറവിന്‍റെ ഫലങ്ങള്‍ തന്നെ. ആവശ്യത്തിന് പോഷകമുള്ള ഭക്ഷണം കിട്ടാത്തതും ഇന്നത്തെ നിര്‍വചനപ്രകാരം പട്ടിണി തന്നെ.
സര്‍വമേഖലകളിലും വലിയ പുരോഗതി നേടിയ ഇന്ത്യക്ക് എന്തുകൊണ്ടാണ് പട്ടിണിയകറ്റാന്‍ കഴിയാത്തത് എന്ന ചോദ്യം സ്വാഭാവികം. 1960കളിലെ ഹരിത വിപ്ലവത്തിലൂടെ കാര്‍ഷികോത്പാദനത്തില്‍ രാജ്യം വലിയ കുതിച്ചുചാട്ടമാണ് നടത്തിയത്. നവീന സാങ്കേതിക വിദ്യ, മെച്ചപ്പെട്ട ജലസേചനം, കൂടുതല്‍ വിളവ് തരുന്ന വിത്തുകള്‍, നല്ല വളം എന്നിവ ഉപയോഗിച്ചപ്പോള്‍ ഉത്പാദനം വലിയ തോതില്‍ ഉയര്‍ന്നു. കാര്‍ഷികോത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറി. എന്നിട്ടും പട്ടിണി നിലനില്‍ക്കുന്നു എന്ന പ്രശ്നമാണ് നാം നേരിടുന്നത്.
ജനസംഖ്യാ വര്‍ധന?യും ജനങ്ങളുടെ വരുമാനത്തില്‍ വന്ന ഉയര്‍ച്ചയും ഭക്ഷ്യവസ്തുക്കളുടെ ആവശ്യം വര്‍ധിപ്പിച്ചിട്ടുണ്ട്. മാത്രമല്ല, ഗുണനിലവാരമുള്ളതും കൂടുതല്‍ പോഷകമുള്ളതുമായ ഭക്ഷണത്തിന്‍റെ ആവശ്യവും വര്‍ധിച്ചു. ഇതനുസരിച്ച് ഉത്പാദനം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിലൊരു വിരോധാഭാസമുണ്ട്. കൃഷിക്ക് ഉപയുക്തമായ ഭൂമിയുടെ വിസ്തൃതി കൊണ്ട് അനുഗൃഹീതമായ രാജ്യമാണ് ഇന്ത്യ. എല്ലാതരം കാലാവസ്ഥയും ഇന്ത്യയിലുണ്ട്. രാജ്യത്തിന്‍റെ ഒരു ഭാഗത്തല്ലെങ്കില്‍ മറ്റൊരു ഭാഗത്ത് ഏത് ഇനം കൃഷിയും ചെയ്യാം. വൈവിധ്യമാര്‍ന്ന കാര്‍ഷികോത്പന്നങ്ങള്‍ക്കുള്ള മണ്ണും മഴയും ചൂടും തണുപ്പുമെല്ലാം ഇവിടെയുണ്ട്. അരി, ഗോതമ്പ്, എണ്ണക്കുരുക്കള്‍, പഴങ്ങള്‍, പച്ചക്കറികള്‍, കരിമ്പ്, പരുത്തി എന്നിവയുടെ ഉത്പാദനത്തില്‍ നമുക്ക് രണ്ടാം സ്ഥാനമുണ്ട്. പയര്‍വര്‍ഗങ്ങളുടെയും സുഗന്ധവിളകളുടെയും കാര്യത്തില്‍ നാം ഒന്നാം സ്ഥാനത്തുനില്‍ക്കുന്നു.
എന്താണ് നമുക്കുള്ള കുറവ്? ഭൂമി തുണ്ടം തുണ്ടമായി കിടക്കുന്നതുകൊണ്ട് കൃഷി അത്ര ആദായകരമല്ല. പുതിയ സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലും നാം പിറകിലാണ്. ഇതൊക്ക കാരണം ഉത്പാദനക്ഷമത കുറഞ്ഞുനില്‍ക്കുന്നു. കാര്‍ഷികമേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും വേണ്ടത്ര വികസിച്ചിട്ടില്ല. കാലാവസ്ഥയെ ആശ്രയിച്ചാണ് കൃഷി ഇപ്പോഴും മുന്നോട്ടുപോകുന്നത്. വിപണനം, വിതരണം മുതലായ കാര്യങ്ങളിലും പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നു. ഇതൊക്കെ പരിഹരിക്കാനുള്ള സാമ്പത്തികവും സാങ്കേതികവുമായ ശക്തി ഇന്ത്യക്കുണ്ട്. നയപരമായ ഉറച്ച തീരുമാനമുണ്ടെങ്കില്‍ എല്ലാം നടക്കും. തുണ്ടം തുണ്ടമായ ഭൂമി എന്ന പ്രശ്നത്തിനും പരിഹാരമുണ്ട്. സഹകരണാടിസ്ഥാനത്തിലുള്ള കൃഷി. എന്തുകൊണ്ട് വിപുലമായ രീതിയില്‍ നിയമ പിന്‍ബലത്തോടെ സഹകരണ കൃഷി നമുക്ക് പരീക്ഷിച്ചുകൂടാ?
ആഗോളമായി തന്നെ ദാരിദ്ര്യവും പട്ടിണിയും അതിന്‍റെ ഭാഗമായ വിശപ്പും പരിഹരിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ക്ക് പ്രാപ്തിയുണ്ട്. ഓരോ രാജ്യവും ഓരോ കുടുംബവും ഓരോ വ്യക്തിയും വിശപ്പിനെതിരായ പോരാട്ടത്തില്‍ അവരവരുടേതായ പങ്കുവഹിക്കണം. ഒരു ബിസിനസ് സ്ഥാപനമെന്ന നിലയില്‍ ഇക്കാര്യത്തില്‍ മലബാര്‍ ഗ്രൂപ്പ് അതിന്‍റെ പങ്കു വഹിക്കുന്നു എന്ന് പറയുന്നതില്‍ സന്തോഷമുണ്ട്.
ആരും വിശപ്പ് സഹിച്ച് കിടന്നുറങ്ങരുത് എന്ന ചിന്തയില്‍നിന്നാണ് ""ഹംഗര്‍ ഫ്രീ വേള്‍ഡ് '' എന്ന പദ്ധതി ഞങ്ങള്‍ ആവിഷ്കരിച്ചത്. 2022ല്‍ ആരംഭിച്ച ഈ പദ്ധതി പ്രകാരം ഇന്ത്യയിലെ 13 സംസ്ഥാനങ്ങളിലെ 37 നഗരങ്ങളില്‍ ദിവസം 31,000 ഭക്ഷണപ്പൊതികള്‍ മലബാര്‍ ഗ്രൂപ്പ് വിതരണം ചെയ്യുന്നുണ്ട്. ആധുനിക സൗകര്യമുള്ള അടുക്കള സജ്ജീകരിച്ച് ഗുണനിലവാരവും പോഷകഗുണവുമുള്ള ഭക്ഷണമാണ് വിതരണം ചെയ്യുന്നത്. സാമൂഹിക സേവന രംഗത്ത് സത്പേരും അംഗീകാരവും നേടിയ "തണല്‍' എന്ന സന്നദ്ധ സംഘടന വഴിയാണ് ഈ പരിപാടി നടപ്പാക്കുന്നത്. ആഫ്രിക്കന്‍ രാജ്യമായ സാംബിയയിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണപ്പൊതി വിതരണം ചെയ്യാനുള്ള പദ്ധതിക്കും മലബാര്‍ തുടക്കം കുറിച്ചിട്ടുണ്ട്. പ്രതിദിനം വിതരണം ചെയ്യുന്ന ഭക്ഷണപ്പൊതികളുടെ എണ്ണം ഒരു വര്‍ഷത്തിനകം ഇന്ത്യയിലും വിദേശത്തുമായി 51,000 ആയി വര്‍ധിപ്പിക്കാനാണ് തീരുമാനം.
അഗതികളായ അമ്മമാരെ പുനരധിവസിപ്പിക്കുന്നതിന് ആരംഭിച്ച ""ഗ്രാന്‍മ ഹോം'' പദ്ധതിയും വിശപ്പിനെതിരായ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. ബംഗളൂരുവിലും ഹൈദരാബാദിലും ഗ്രാന്‍മ ഹോം ആരംഭിച്ചു കഴിഞ്ഞു. കേരളത്തിലെ വിവിധ നഗരങ്ങളിലും ചെന്നൈ, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലും താമസിയാതെ ഗ്രാന്‍മ ഹോമുകള്‍ ആരംഭിക്കും. ഇതൊന്നും എന്തെങ്കിലും പ്രതിഫലം ആഗ്രഹിച്ച് ചെയ്യുന്നതല്ല. പ്രതിഫലത്തിന്‍റെ കാര്യമെല്ലാം ദൈവം നിശ്ചയിക്കും.
മലബാര്‍ ഗ്രൂപ്പ് നടത്തുന്നത് ചെറിയൊരു ശ്രമമാണ്. പലതുള്ളി പെരുവെള്ളം എന്നാണല്ലോ. വിശപ്പകറ്റാനുള്ള ഉദ്യമത്തില്‍ എല്ലാ വിഭാഗമാളുകള്‍ക്കും പങ്കാളികളാകാന്‍ കഴിയും. നമുക്ക് ഒന്നിച്ചു സഹകരിച്ച് നീങ്ങാം.