വായനക്കാരന്‍റെ ബോധോദയം

കവിയുടെ ഉല്പതിഷ്ണുത്വമാണ് മുണ്ടശേരിയെ ആകർഷിച്ചത്
Readers enlightenment

വായനക്കാരന്‍റെ ബോധോദയം

Updated on

സാഹിത്യ വിമർശനത്തിൽ സ്വന്തം ആശയ സംവേദനങ്ങളും ദാർശനിക പദ്ധതികളും ചിന്തകളും അകന്നു പോവുകയാണെന്നു തോന്നുന്നു. മുമ്പ് ഒരു വിമർശകൻ പറഞ്ഞു, വിമർശനം എന്നാൽ യുക്തിയാണെന്ന്. ടി.എസ്. എലിയറ്റ് പറഞ്ഞത് എത്രയൊക്കെ പഠിച്ചാലും, ഏതൊക്കെ ഊന്നുവടികൾ അവലംബിച്ചാലും അടിസ്ഥാനപരമായി വിമർശകനു ബുദ്ധിയില്ലെങ്കിൽ പ്രയോജനമില്ലെന്നാണ്. വിമർശകന്‍റെ ബുദ്ധിക്ക് എലിയറ്റ് ഒന്നാം സ്ഥാനം കൊടുത്തു. വിമർശനം ഒരു പ്രതികരണമെന്ന നിലയിലാണ് പൂർവകാലത്ത് പലരും സമീപിച്ചത്.

കുട്ടികൃഷ്ണ മാരാർ ലീലാകാവ്യത്തിലെ യുക്തിയാണ് ചർച്ച ചെയ്തത്. ജോസഫ് മുണ്ടശേരിയാകട്ടെ ആശാൻ കവിതയിലെ പ്രമേയപരമായ വൈവിധ്യവും ദാർശനിക ചിന്തകളും പിന്തുടരുകയായിരുന്നു. കവികളുടെ കവി എന്ന് ആശാനെ അദ്ദേഹം വിശേഷിപ്പിച്ചപ്പോൾ ഒരു കാര്യം പറഞ്ഞു: "കാളിദാസന്‍റെ അനന്തരകാലത്തെ പരിപക്വത തികഞ്ഞ വൈദർഭിക്കൊരു മലയാള പതിപ്പുണ്ടെങ്കിൽ അത് സംസ്കൃത ഛന്ദസുസുകളിൽ ആശാൻ വിരചിച്ച കൃതികളിലൊന്നാണെന്നം അന്നത്തെ കവിതാ മർമജ്ഞരിൽ പ്രാമാണികനായിരുന്ന രാജരാജൻ പറഞ്ഞത്, സമകാലികരിൽ പലരെയും ക്ഷോഭിപ്പിച്ചന്നാലും, വളരെ അർഥവത്താണ്.'

അതായത്, കവിയുടെ ഉല്പതിഷ്ണുത്വമാണ് മുണ്ടശേരിയെ ആകർഷിച്ചത്. വീണപൂവിനെക്കുറിച്ച് പറയുമ്പോഴും ഈ വാദത്തിനു സദൃശ്യമായ ഒരു നിലപാടാണ് അദ്ദേഹം അനുവർത്തിക്കുന്നത്. "വീണടിഞ്ഞ ഒരു വെറും പൂവിനെ ചൊല്ലി അദ്ദേഹം എന്തെല്ലാമോ എഴുതിക്കൂട്ടി' എന്നു പറഞ്ഞുകൊണ്ട് മുണ്ടശേരി ചൂണ്ടിക്കാണിക്കുന്നത് ഇതാണ്: "അതിൽ ഉൾക്കൊള്ളിച്ചിരുന്ന കവിത്വത്തിന്‍റെ മാറ്റ് ഉരസി നോക്കാൻ പറ്റിയ ചാണക്കല്ല് അധികം പേരുടെയും കൈയിലുണ്ടായിരുന്നില്ല. എത്ര നാൾ കഴിഞ്ഞിട്ടാണ് അതൊരു ഉത്തമ കവിതയാണെന്നു കേരളത്തിലെ സഹൃദയന്മാർ സമ്മതിച്ചത്!' ഈ കാവ്യപരമായ ഉല്പതിഷ്ണുത്വം, നൂതനത്വമാണ് മുണ്ടശേരി വ്യാഖ്യാനിക്കാൻ ശ്രമിച്ചത്. സുകുമാർ അഴീക്കോട് എഫ്.ആർ. ലിവിസിന്‍റെ ആശയമായ "ക്ലോസ് റീഡിങ് ' (സൂക്ഷ്മമായ വായനയാണ്) പിന്തുടർന്നത്. ഒരു സാഹിത്യ വിമർശകർ തന്‍റെ മുന്നിൽ വരുന്ന കൃതിയെ സമൂലമായി വ്യാഖ്യാനിക്കണമെന്ന വാദമാണത്.

ആധുനികതയുടെ വിമർശകർ വ്യക്തിനിഷ്ഠമായ തലങ്ങളിലാണ് കൃതിയെ സമീപിച്ചത്. ഒരു വാക്കിന്‍റെ ചുവടു പിടിച്ച് സാഹിത്യ കൃതിയിലേക്ക് പ്രവേശിക്കുന്നത് അവരുടെ ഒരു രീതിയാണ്. ഉദാഹരണത്തിന്, അറിഞ്ഞു എന്ന പദം ഒരു കൃതിയിൽ കണ്ടാൽ പൗരാണിക ക്ലാസിക് കൃതികളിലോ മതഗ്രന്ഥങ്ങളിലോ എങ്ങനെയെല്ലാം ഉപയോഗിച്ചിട്ടുണ്ടെന്നു പരിശോധിക്കുന്നു. ആ വാക്കിന്‍റെ വിപുലവും വ്യത്യസ്തവുമായ അർഥങ്ങളിൽ നിന്ന് ഒന്നു കണ്ടെടുത്ത് അത് വിമർശനത്തിലെ ആശയമായി, നിരീക്ഷണമായി കൊണ്ടുവരുന്നു. ചരിത്രമോ മിത്തോ മൂല്യമോ അല്ല ആധുനിക വിമർശകരെ നയിച്ചത്. സ്വാതന്ത്ര്യങ്ങളാണ്, സ്വന്തം ഇഷ്ടങ്ങളാണ്. കലയെ വൈകാരികമായി, സൗന്ദര്യാത്മകമായി സമീപിക്കുന്ന ഒരാൾ എവിടെയാണോ എത്തിച്ചേരുന്നത് അവിടെയായിരിക്കും ആധുനിക വിമർശകനും എത്തിച്ചേരുന്നത്.

വായന ഒരു സ്ഥാപനത്തെയും അംഗീകരിക്കുന്നില്ല

എന്നാൽ, വിമർശകൻ എന്ന കലാകാരനെ ഉപേക്ഷിക്കാതെ തന്നെ വായനയിൽ വിപ്ലവം സൃഷ്ടിക്കാനാണ് പുതിയ വിമർശകൻ ശ്രമിക്കുന്നത്. വായന ഒരു വിപ്ലവമാണ്. വായിക്കുന്നതോടെ നാം മാറുകയാണ്. വായനയുടെ പരിവർത്തനം വായനക്കാരനിലാണ് സൃഷ്ടിക്കപ്പെടുന്നത്. ഒരു നവലോകത്തിന്‍റെ സുവിശേഷം എവിടെയോ പറയപ്പെടുന്നുണ്ടെന്ന പ്രതീക്ഷയിലാണ് വായിക്കുന്നത്. വായിക്കുന്നവൻ തന്‍റെ മനസിൽ കൃതിക്ക് അന്യമായതും വിരുദ്ധവുമായ പാഠങ്ങൾ നിർമിക്കുന്നുണ്ട്. വായനയുടെ കർത്താവാണവൻ. അവൻ അതാണ് വായിക്കാൻ പ്രയത്നിക്കുന്നത്. ഇരുളിലാണ്ട ലിപികൾ തെളിച്ചെടുക്കാൻ അവനെ സഹായിക്കുകയാണ് പ്രസ്തുത കൃതി. ഉദാഹരണത്തിന്, "ധർമപുരാണം' വായിക്കുമ്പോൾ മറ്റൊരു കൃതി മനസിൽ തെളിയുകയാണ്. ആ കൃതിക്കു പേരില്ല, ഭാഷയില്ല. അത് മനസിന്‍റെ ഇരുട്ടിൽ മറയ്ക്കപ്പെട്ടതാണ്. അതിനു ജീവൻ വയ്പിക്കേണ്ടതുണ്ട്. അതിന് ഊർജം ആവശ്യമാണ്. മനസിന്‍റെ അടിത്തട്ടിൽ കിടക്കുന്ന ബിംബങ്ങൾ ഒരർഥം തേടി പുറത്തേക്കു വരികയാണ്. അത് വിമർശകന്‍റെ സ്വതന്ത്ര ജീവിതമാണ്. കലാ സങ്കല്പമാണ്, കലാനുഭൂതിയാണ്. അന്തർമുഖതയാണ്, സറിയലസമാണ്. വായനക്കാരനു താൻ ഉള്ളിൽ രചിക്കുന്ന കൃതിയുടെ സൗന്ദര്യത്തെക്കുറിച്ച് വെളിപാടു കിട്ടുകയാണ്.

അവൻ ആ ലോകത്തേക്ക് സഞ്ചരിക്കുന്നു. മനസിന്‍റെ പൂർവകാലങ്ങളിൽ നിന്നും മിത്തുകൾ രൂപപ്പെടുന്നു, ഭാഷയുണ്ടാകുന്നു. ഈ ലേഖകന്‍റെ "ആത്മായനങ്ങളുടെ ഖസാക്ക് ','വീണപൂവ് കാവ്യങ്ങൾക്കു മുൻപേ', "നവാദ്വൈതം വിജയന്‍റെ നോവലുകളിലൂടെ' എന്നീ പുസ്തകങ്ങളിലൂടെ ആവിഷ്കരിച്ചത് സംവേദനാത്മക വിമർശനം എന്ന ആശയമാണ്. ഇത് ഒരു സിദ്ധാന്തം തന്നെയാണ്. സാഹിത്യ കൃതി വിമർശകനിൽ ഒരു പ്രതിപ്രവർത്തനമാണ് സൃഷ്ടിക്കുന്നത്. ഒരു പാരസ്പര്യമുണ്ടാകുന്നു. അത് പരസ്പരം ആഴ്ന്നിറങ്ങുന്ന അനുഭവമാണ്. വായനയുടെ വേളയിലാണ് ഇത് സംഭവിക്കുന്നത്. ഇത് ബോധത്തിന്‍റെ അടിയിൽ നിന്നുദ്ഭവിക്കുന്ന ഒരു ആശയധാരയാണ്, സൗന്ദര്യാനുഭവമാണ്. ധ്യാനാത്മകമായ വായനയിൽ, അടഞ്ഞു കിടക്കുന്ന അഗാധതകൾ തുറക്കുന്നു. ക്ലാസ് മുറികളിലോ പ്രഭാഷണങ്ങളിലോ ഇത് സംഭവിക്കുന്നില്ല. വായന ഏകാന്തവും വ്യക്തിപരവുമാണ്. ഇത് ഒരു സ്ഥാപനത്തെയും അംഗീകരിക്കുന്നില്ല. ഒരു കലാസൃഷ്ടിക്ക് തുല്യമായ ഒരു ആവിഷ്കാരം, ആവിർഭാവം എന്നീ തലങ്ങളിലാണതിനു പ്രസക്തി.

അതുവരെ മനസിൽ ഇല്ലാതിരുന്ന ഒരാശയം പെട്ടെന്നുണ്ടാകുന്നു. ആസ്വാദനമെഴുതുമ്പോൾ വിപുലീകരിക്കപ്പെടുന്നു. ആത്മാവിൽ സ്വതന്ത്രമാകാനുള്ള ഒരവസരമായി വായനയും എഴുത്തും മാറുകയാണ്. അത് വിമർശകന്‍റെ സർഗാത്മകമായ തിരിച്ചറിവുകളുടെ നിമിഷമാണ്. പുറമേ കാണുന്ന വിമർശകൻ എന്ന വ്യക്തിയുടെ ഉല്പന്നമല്ല വിമർശന രചന. അത് വായനയുടെ വേളയിൽ, എഴുത്തിന്‍റെ വേളയിൽ മാത്രം സംഭവിക്കുന്നതാണ്. അത് വേറൊരു വ്യക്തിയുടെ വിളയാട്ടമാണ്. അതിന് ഉപാധികളില്ല.

വായിച്ചതിൽ നിന്നു വിഭിന്നമായ ചിലത് എഴുതുമ്പോൾ ഉണ്ടാകുന്നു. അവിടെ പൂർവകാലത്തിൽ നിന്നുള്ള വിടുതൽ ആരംഭിക്കുകയാണ്. ഓർമകളുടെയും ചിന്തകളുടെയും ഒരു ഭൂതകാലമുണ്ടല്ലോ. അതിൽ നിന്ന് അപരിചിതമായ ചിലതെല്ലാം പുറത്തേക്കു വന്ന് പുതിയ പദസംയോജനങ്ങൾക്കും ആശയ രൂപീകരണങ്ങൾക്കും നിമിത്തമാകുന്നു. വളരെ സർഗാത്മകമായ ഒരു മേഖലയാണത്. റിച്ചാർഡ് ബാക് എഴുതിയ "ജോനഥൻ ലിവിങ്സ്റ്റൺ സീഗൾ' എന്ന നോവലിൽ "കണ്ണുകൾ പറയുന്നത് വിശ്വസിക്കുരുത്. അത് കാണിക്കുന്നത് പരിമിതിയാണ്. നിങ്ങൾ ചിന്തിക്കുക. നിങ്ങൾ എന്താണ് ഉൾക്കൊണ്ടതെന്നു ചിന്തിക്കുക. അതിലൂടെ ദൂരേക്കു പറക്കാനാവും' എന്ന് എഴുതിയത് ഓർക്കുകയാണ്.

പദാർഥം, പദത്തിന്‍റെ അർഥം

ഈ ലേഖകൻ "ഭാരതീയ ദർശനമഞ്ജരി' എന്ന പുസ്തകത്തെക്കുറിച്ച് എഴുതിയപ്പോൾ സംവേദനാത്മക വിമർശനത്തിന്‍റെ ഒരു മുഹൂർത്തം വീണുകിട്ടി. ആകസ്മികമാണത്. നിലവിലുള്ള വിചാരധാരയിൽ നിന്ന് ഒരുപടി മുകളിലേക്ക് നമ്മെ വലിച്ചുകയറ്റുന്ന സന്ദർഭമാണത്. ഭാരതീയ ദർശനമഞ്ജരിയിൽ വ്യാസൻ, കപില മഹർഷി, കണാദ മഹർഷി, പതഞ്ജലി, ചാർവാകൻ, ക്ഷേമരാജൻ, അഭിനവ ഗുപ്തൻ, സ്വാമി വിവേകാനന്ദൻ തുടങ്ങിയവരുടെ ദർശനങ്ങളെക്കുറിച്ചാണ് വിവരിക്കുന്നത്. എന്നാൽ ഇത് വായിച്ചപ്പോൾ ഈ ദർശനങ്ങളെക്കുറിച്ച് ചുരുക്കിപ്പറയുന്നതിൽ നിന്ന് വ്യതിചലിച്ച് പുതിയൊരു ആശയ സ്ഫുലിംഗത്തിലേക്ക് സഞ്ചരിക്കാൻ ഇടവന്നു. ഒരു ഭാരതീയന്‍റെ ആത്മാവിൽ രണ്ടു ധാരകളുണ്ടെന്ന അറിവാണത്. അത് ചാർവാക ദർശനവും യോഗദർശനവും തമ്മിലുള്ള സംഘട്ടനമാണ്. മനസിന്‍റെ മജ്ജയിൽ, കോശസ്ത കീടത്തിൽ (പ്യൂപ്പ) ഈ രണ്ടു ധാരകളും പരസ്പരം ഏറ്റുമുട്ടുകയാണ്. ഒരു വ്യക്തി ആരായിത്തീരണമെന്നു തീരുമാനിക്കുന്നത് ഈ ഏറ്റുമുട്ടലിന്‍റെ ഒടുവിലാണ്.

ചാർവാക ദർശനം നാസ്തികമാണ്; ദൈവത്തെ വിട്ട് അത് യുക്തിയും സുഖചിന്തകളും ഭൗതികമായ ആസക്തികളുമായി ശക്തി പ്രാപിച്ച് ആ വഴിയേ നീങ്ങാൻ പ്രേരണയാകുന്നു. യോഗദർശനമാണ് ആധിപത്യം ചെലുത്തുന്നതെങ്കിൽ ആത്മാവിലും ശുദ്ധിയിലും ത്യാഗത്തിലും സത്യത്തിലും ജീവിക്കണമെന്നു ആഗ്രഹം തോന്നും. സാത്വികമായി ജീവിക്കാൻ ശ്രമിക്കും. തിന്മകളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാനുള്ള ആവേഗം സിരകളിലുണ്ടാവും. മനുഷ്യർ ഏറിയോ കുറഞ്ഞോ ഈ രണ്ടു വിഭാഗങ്ങളിലാണ് വരിക. ജീവിതത്തിലെ ഓരോ തെരഞ്ഞെടുപ്പിലും ഇത് നിർണായകമാകുന്നുണ്ട്. നാം ഏതു മാർഗം സ്വീകരിക്കണമെന്നു ചിന്തിക്കുമ്പോൾ നമ്മുടെ മനസിന്‍റെ പ്യൂപ്പയിൽ ആരാണ് ജയിച്ചതെന്നത് സൂചകമായിത്തീരുന്നു. ഇതാണ് നമ്മുടെ വിധി തീരുമാനിക്കുന്നത്.

"ദർശനമഞ്ജരി' വായിക്കുന്നതു വരെ എന്‍റെ മനസിൽ ഈ സംഘട്ടനത്തെക്കുറിച്ച് യാതൊരറിവും ഉണ്ടായിരുന്നില്ല. ഈ പുസ്തകത്തിൽ ഓരോ ദർശനത്തിന്‍റെയും സംക്ഷിപ്ത വിവരം നൽകുന്നതല്ലാതെ ഇങ്ങനെയൊരു താരതമ്യമോ ആത്മീയ പ്രതിസന്ധിയിൽ ഉഴലുന്ന ഒരുവന്‍റെ ആകുലതയോ മനുഷ്യ മനസിനെക്കുറിച്ചുള്ള അപഗ്രഥനമോ സ്പർശിക്കുന്നില്ല. അതിന്‍റെ ആവശ്യവുമില്ല. ഓരോ ദർശനത്തെയും പരിചയപ്പെടുത്തുക മാത്രമാണ് ചെയ്തിരിക്കുന്നത്. ആ പുസ്തകം അതിനുള്ളതാണ്. എന്നാൽ ദർശനങ്ങളെക്കുറിച്ച് വായിച്ച് എഴുതാനിരുന്നപ്പോൾ മനസിൽ മറ്റൊരു ജാലകം തുറന്നു.

എഴുത്ത് വായന തന്നെ

ഒരു രാസപ്രവർത്തനം എന്നപോലെ പുതിയൊരു പദാർഥം, പദത്തിന്‍റെ അർഥം ഉണ്ടാകുന്നു. മനുഷ്യ മനസിലേക്കുള്ള ദാർശനികമായ ഒരു പര്യവേക്ഷണമായി അത് രൂപാന്തരപ്പെട്ടു. ഇതാണ് സംവേദനാത്മക വിമർശനത്തിന്‍റെ സ്വഭാവം. ഇങ്ങനെയാണ് വിമർശകൻ തന്‍റെ കല കണ്ടെടുക്കുന്നത്. വാസ്തവത്തിൽ ഇത് സമീപനമല്ല, സംഭവിക്കലാണ്. കാരണമില്ലാതെ സംഭവിക്കുകയാണ്. വിമർശകൻ നേരത്തെ തന്നെ കരുതിക്കൂട്ടിവച്ച ഒരാശയത്തിന്‍റെ പ്രായോഗിക വിജയമല്ല ഇത്; എഴുതുമ്പോൾ സംഭവിച്ചതാണ്. എഴുത്ത് വായനയുടെ മറ്റൊരു ഭാവമാണ്. എഴുതുമ്പോഴും വിമർശകൻ വായിക്കുകയാണ്. ആ വായന മനസിലാണ്. വായന സൃഷ്ടിച്ച ഓർമകളിലൂടെ വീണ്ടും വായിക്കുകയാണ്.

ഇതുപോലെയാണ് "കുലപതികൾ' എന്ന നോവൽ വായിച്ചപ്പോൾ സംവേദനാത്മക പ്രക്രിയയിലേക്ക് വിമർശനം എത്തിച്ചേർന്നത്. ഈ നോവൽ ബൈബിൾ പഴയ നിയമത്തിലെ പൂർവ പിതാക്കന്മാരിലൂടെ സഞ്ചരിക്കുന്ന ഒരു സ്വതന്ത്ര ആഖ്യാനമാണ്.

മൂല്യങ്ങൾക്കു ക്ഷയം സംഭവിച്ചത് നോവലിസ്റ്റ് ആരായുന്നു. അത് സമകാലിക ജീവിതത്തിലും തെളിഞ്ഞു കാണാം. മനുഷ്യൻ വ്യർഥതയിൽ പരസ്പരം പോരടിക്കുകയാണ്. ആരെയാണ് സ്നേഹിക്കുന്നതെന്ന ചോദ്യം ശൂന്യതയിൽ എത്തുന്നു. നോവലിനെക്കുറിച്ച് എഴുതിക്കൊണ്ടിരിക്കുന്ന വേളയിൽ സംവേദനാത്മകമായ പ്രതിപ്രവർത്തനത്തിന്‍റെ ഉജ്വലമായ ഒരു തലം പെട്ടെന്നു വെളിപ്പെട്ടു. അത് ദൈവത്തിന്‍റെ ചിന്തയിൽ മനുഷ്യൻ മരിച്ചു എന്ന ആശയമായിരുന്നു. ദൈവചിന്തയെക്കുറിച്ചോ മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചോ പ്രത്യക്ഷത്തിൽ ഒരു നിരീക്ഷണവും നോവലിലില്ല. പഴയ നിയമത്തിലെ കഥാപാത്രങ്ങളിലൂടെ ആധുനിക മനുഷ്യരുടെ മൂല്യത്തകർച്ചയാണ് വിവരിക്കുന്നത്. എന്നാൽ അതിനെക്കുറിച്ച് എഴുതിയ വേളയിൽ മനസിൽ എന്തുകൊണ്ടാണ് സ്വയം അന്യവത്കരിക്കുന്നതെന്നും ദൈവത്തിൽ നിന്ന് എങ്ങനെയാണ് അവൻ അകന്നു പോയിരിക്കുന്നതെന്നും ചിന്തിക്കുകയും അതിനു സർഗാത്മക ചിന്തയിൽ പ്രസക്തമായ ഒരു ഉത്തരം ലഭിക്കുകയും ചെയ്തു.

ദൈവചിന്തയിൽ മനുഷ്യൻ ഇല്ലാതായി. മനുഷ്യൻ ക്രൂരതയിലും താന്തോന്നിത്തരത്തിലും ഏതറ്റം വരെയും പോകുമെന്നു തെളിയിച്ചിരിക്കുന്നു. ദൈവം ആവിഷ്കരിച്ച സ്നേഹം, സാഹോദര്യം, തുല്യത തുടങ്ങിയ ആശയങ്ങൾ മനുഷ്യൻ വർജിച്ചു; പകരം അവൻ ഹീനമായ എന്തും ചെയ്ത് തന്‍റെ ദൈവവിരുദ്ധവും മനുഷ്യവിരുദ്ധവുമായ പുതിയ ചിന്ത കൈവരിച്ചിരിക്കുന്നു. അവൻ ജീവികളെ ജീവനോടെ തൊലിയുരിച്ച് വേവിക്കുന്നു. പാപത്തിന്‍റെ നിർവചനത്തിൽ ഒതുങ്ങാത്ത വിധം പാപം വർധിച്ചിരിക്കുന്നു. ഈ മനുഷ്യനോട് ആശയ വിനിമയം നടത്താനുള്ള ഭാഷ ദൈവത്തിനു നഷ്ടമായി.

ദൈവചിന്തയിൽ മനുഷ്യനില്ല. മനുഷ്യനെ ദൈവം മറന്നു. അതുകൊണ്ട് മനുഷ്യൻ സ്വന്തം ദൈവികതയ്ക്കായി പരിശ്രമിക്കേണ്ടിയിരിക്കുന്നു. സ്വന്തം പാപങ്ങൾ തിരിച്ചറിയേണ്ടതുണ്ട്. അതാണ് ആത്മീയത. അതിലാണ് പരിവർത്തനം. ഇത് നോവലിൽ നിന്നു ലഭിച്ച ആശയമല്ല. എഴുതുന്ന വേളയിൽ എത്തിച്ചേർന്നതാണ്. ഇങ്ങനെയാണ് സംവേദനാത്മക വിമർശനം സഞ്ചരിക്കുന്നത്.

രജതരേഖകൾ

1) കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ പതിവുപോലെ സമൂഹ മാധ്യമങ്ങളിൽ എതിർപ്പും വിമതസ്വരവുമുണ്ടായി. ഇതൊക്കെ സ്വാഭാവികം അല്ലെങ്കിൽ കിട്ടാത്തവർക്കുണ്ടായ അസൂയ എന്നൊക്കെപ്പറഞ്ഞ് അധികൃതർക്ക് രക്ഷപ്പെടാം. ഒരാൾക്കു തന്നെ രണ്ടു വർഷം തുടർച്ചയായി അക്കാദമി അവാർഡ് കൊടുത്തതായി ഒരു ഫെയ്സ്ബുക്കർ എഴുതിക്കണ്ടു. അതും സ്വാഭാവികം. മിക്കപ്പോഴും രാഷ്‌ട്രീയ അനുകൂലികൾക്ക് അല്ലെങ്കിൽ വളരെ അടുത്ത സഹയാത്രികൾക്ക്, അവരുടെ മക്കൾക്ക്, പ്രിയപ്പെട്ട പ്രസാധകരുടെ നോമിനികൾക്ക് തുടങ്ങിയവർക്കാണ് അവാർഡ് കൊടുക്കുന്നതെന്നു പറഞ്ഞുനടക്കുന്ന ദോഷൈകദൃക്കുകൾക്കു മറുപടി പറയാൻ പോകരുത്; ദോഷം ചെയ്യും.

അക്കാദമി അധ്യക്ഷനായതോടെ സച്ചിദാനന്ദന്‍റെ യശസിനും ക്ഷീണം സംഭവിച്ചു. അക്കാദമി അധ്യക്ഷന്മാരുടെ വിധിയാണിത്. ആ പദവി കിട്ടുന്നതോടെ ആ വ്യക്തിയുടെ രചനകളോടുണ്ടായിരുന്ന താത്പര്യം, ആവേശം വായനക്കാരിൽ കെട്ടടങ്ങുന്നതായാണ് കണ്ടുവരുന്നത്. ഒ.വി. വിജയനും ആനന്ദുമൊക്കെ രക്ഷപ്പെട്ടത് അക്കാദമി പദവിയിൽ എത്താതിരുന്നതു കൊണ്ടാണ്. പല എഴുത്തുകാരെയും എരപ്പാളികളാക്കി എന്ന പേരുദോഷമാണ് അക്കാദമി ഭാരവാഹിയെ കാത്തിരിക്കുന്നത്.

2) കെ.പി. അപ്പന് അവാർഡ് ഉണ്ടെന്നു പറഞ്ഞ് അക്കാദമിയിൽ നിന്നു വിളിച്ചപ്പോൾ അദ്ദേഹം ഇങ്ങനെ ചോദിച്ചു: "നിങ്ങൾ വാർത്ത പത്രങ്ങൾക്ക് കൊടുത്തോ?'

കൊടുത്തു എന്നു മറുപടി. അപ്പോൾ അപ്പൻ പറഞ്ഞു: "ഞാൻ ഇത് വാങ്ങാൻ വരില്ല. എനിക്ക് ഇത് വേണ്ട. നിങ്ങൾ ഇത് എന്നോടു നേരത്തേ ചോദിക്കണമായിരുന്നു. എന്തായാലും പറഞ്ഞതു പറഞ്ഞു. ഇനി ഇതാരോടും പറയരുത്'. അപ്പൻ അവാർഡ് വാങ്ങിയില്ല. അദ്ദേഹം നിരസിച്ചു എന്ന വാർത്ത വന്നതുമില്ല.

3) പി.എൻ. ഗോപീകൃഷ്ണൻ എഴുതിയ "ഴാങ് വാൽ ഴാങ്ങും പാവങ്ങളിലെ രാഷ്‌ട്രീയ ശരിയും' (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ജൂൺ 8) അല്പം പോലും "കവിത'യില്ലാത്ത കവിതയാണ്. ഒരു കവിത എഴുതേണ്ടത് ഗുരുതരമായ ഒരാവശ്യമായിരിക്കണം. കവിത എഴുതാതിരിക്കാനാവില്ല എന്നു തോന്നണം. "പാവങ്ങളി'ലെ നായകനെ പുന്നയൂർക്കുളത്ത് കണ്ട കാര്യമാണ് പറയുന്നത്. അയാൾ മോഡേൺ ബ്രഡ് വാങ്ങാൻ പുന്നയൂർക്കുളത്ത് വന്നിരിക്കയാണത്രേ! അസംബന്ധം എഴുതുകയാണ് കവി. വിക്റ്റർ യൂഗോയുടെ കഥാപാത്രമാണ് ഴാങ്. അയാൾ ജീവിതകാലമത്രയും തെണ്ടിത്തിരിയുകയായിരുന്നു എന്ന അർഥത്തിൽ എഴുതിയത് മര്യാദകേടാണ്. അയാളുടെ മഞ്ഞ പാസ്പോർട്ട് കവിയെ ഏൽപ്പിച്ചുവെന്ന്! അതും അസംബന്ധം. ഇതുപോലെ വികാരമില്ലാത്ത, വരണ്ട, കവിതയില്ലാത്ത വരികൾ കൊണ്ട് ഒരു പ്രയോജനവുമില്ല; കൃത്രിമമാണിത്.

4) ദസ്തയെവ്സ്കിയുടെ "നോട്ട്സ് ഫ്രം അണ്ടർഗ്രൗണ്ട് ' എന്ന നോവലിലെ കഥാപാത്രം ഒരു അന്തർമുഖനാണ്, സംശയാലുവാണ്. അയാൾ ഒന്നിലും വിശ്വസിക്കുന്നില്ല. താൻ വെറുമൊരു ആത്മവഞ്ചകനാണെന്ന് അയാൾ ഓരോ നിമിഷവും മന്ത്രിച്ചുകൊണ്ടിരിക്കുന്നതു പോലെ തോന്നും. ഒരു സന്ദർഭത്തിൽ അയാൾ പറയുന്നുണ്ട്, "അർഥശൂന്യമായ ഒച്ചവയ്ക്കലും ബോധപൂർവമായ നിഷ്ക്രിയത്വവും എല്ലാ ബുദ്ധിജീവികളുടെയും ശരിയായ ജോലിയാണെന്നിരിക്കെ, നമുക്കെന്താണ് ചെയ്യാൻ കഴിയുക' എന്ന്. ഇന്നത്തെ സാംസ്കാരിക ജീവിതത്തിൽ "സർക്കാരിനും പ്രതിപക്ഷത്തിനും ഒപ്പം നീങ്ങുന്ന' ധാരാളം എഴുത്തുകാർക്കിടയിൽ വേറെന്താണ് നമുക്ക് ചെയ്യാൻ കഴിയുക? അവരുടെ പ്രസ്താവനകൾ, ഒരു പ്രമേഹ രോഗിയുടെ അനിവാര്യമായ ഗുളിക വിഴുങ്ങൽ പോലെ ഉള്ളിലാക്കുക. എന്നിട്ട് അതിന്‍റെ ആത്മനിന്ദയിൽ സ്വന്തം ജോലിയിലേക്ക് മടങ്ങുക.

5) സക്കറിയയുമായി പ്രമീള ഗോവിന്ദ്. എസ് നടത്തിയ അഭിമുഖം (പച്ച മലയാളം, ജൂൺ) വായിച്ചു. നല്ല നിരീക്ഷണങ്ങളുണ്ട്. അദ്ദേഹം മലയാള കഥയെ നവീകരിച്ച എഴുത്തുകാരനാണ്. "ഒരിടത്ത്' എന്ന കഥ മലയാള സാഹിത്യത്തെ ആധുനികമാക്കി. എഴുത്തുകാരുടെ ആരാധകവൃന്ദത്തെപ്പറ്റി ചോദിച്ചപ്പോൾ അദ്ദേഹം ഒ.വി. വിജയനെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആലോചനയ്ക്കുള്ള വിഷയമാണ്: "വിജയൻ ഭാഷ കൊണ്ട് അതുവരെ മലയാള സാഹിത്യരംഗത്ത് ആരും ചെയ്യാത്ത കാല്പനിക മന്ത്രവാദം സൃഷ്ടിച്ചു. സ്വാഭാവികമായി ഒരാരധകവൃന്ദം ഉണ്ടായി വരുകയാണ് ചെയ്തത്. വിജയന്‍റെ എഴുത്തിലെ കുറവുകളും കുറ്റങ്ങളുമെന്നും അവർ കണ്ടില്ല. സ്വാഭാവികം. ഇപ്പോഴും അവർ കാണുന്നില്ല. തന്‍റെ രാഷ്‌ട്രീയത്തെയും വിജയൻ റൊമാന്‍റിക്കാക്കി മാറ്റി. ഇതെല്ലാം കൂടിച്ചേർന്ന് ഒരു വമ്പിച്ച ആരാധകവൃന്ദമുണ്ടായി. അവർ വിജയനെ വിഗ്രഹവത്കരിച്ചു. അത് അങ്ങനെ തന്നെ തുടരുന്നു. അത് അധികം പേർക്കൊന്നുമില്ല. എം.ടിക്ക് പോലും അങ്ങനെ കിട്ടിയിട്ടുണ്ടോ എന്ന് എനിക്ക് ഉറപ്പില്ല. മലയാളത്തിൽ അങ്ങനെ വേറെ ആരെങ്കിലുമുണ്ടോ എന്ന് എനിക്കറിയില്ല.

6) കാദര്‍ഷാ കോട്ടപ്പുറത്തിന്‍റെ "പ്രേമഗണിതം' എന്ന നോവൽ മനുഷ്യനു മനുഷ്യനോടുള്ള പ്രേമം അവസാനിക്കുന്നില്ലെന്നു ബോധ്യപ്പെടുത്തി. വികാരങ്ങൾ നഷ്ടപ്പെട്ട്, വെറും പണിയെടുക്കൽ യന്ത്രങ്ങളായി, റോബോട്ടുകളായി അധഃപതിച്ച ഇന്നത്തെ മനുഷ്യർക്കിടയിൽ രക്തവും മാംസവും മനസും രൂപവുമെല്ലാം നിരന്തരമായ, വികാരജന്യമായ, ജീവദായകമായ അനുഭൂതിയാക്കി മാറ്റുന്ന ഒരുവനിൽ ഉയർത്തെഴുന്നേൽക്കുന്നു. കാദർഷാ മനുഷ്യമനസിലേക്ക് ആസക്തിയോടെ നോക്കുകയാണ്. ഒരു കാര്യം വ്യക്തമാണ്, പ്രണയത്തിൽ പെണ്ണാണെങ്കിലും ആണാണെങ്കിലും അത് ഭാവിയുടെതല്ല; ഇന്നിന്‍റേതാണ്.

7) "പ്രഭാവം' മാസികയുടെ പുതിയ ലക്കത്തിൽ (ഏപ്രിൽ-മെയ്) ജി. അഴീക്കോടിന്‍റെ ചിത്രകലാ പഠനവും ഡോ. ഷാജി നെല്ലായിയുടെ ചിത്രകലയുടെ ചരിത്രവും കനമുള്ള ലേഖനങ്ങളാണ്. സജിത്ത് എ. റെമഡി, പ്രദീപ് പേയാട്, എൻ.ബി. ലതാദേവി, റോബർട്ട് ലോപ്പസ് തുടങ്ങിയവരുടെ പെയിന്‍റിങ്ങുകൾ വളരെ ആകർഷകമാണെന്നു പറയാതിരിക്കാനാവില്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com