ഇപ്പോൾ മാധ്യമങ്ങളിലും പൊതുമണ്ഡലത്തിന്റെ വിവിധ മേഖലകളിലുമെല്ലാം പ്രേമത്തെക്കുറിച്ചും സ്നേഹത്തെക്കുറിച്ചും ധാരാളമായി ചർച്ചചെയ്യുന്നു. പ്രേമിച്ചാൽ പൊലീസ് സ്റ്റേഷനിലേക്ക് ഓടുകയേ നിവൃത്തിയുള്ളു. പ്രേമം പാപമാണെന്ന് വിചാരിക്കുന്നവർ ഏറെയാണ്. പ്രേമിക്കുന്നു എന്ന് കേട്ടാലുടനെ രക്തസമ്മർദമേറുന്നവരുണ്ട്. യഥാർഥത്തിൽ, ആരെങ്കിലും നിരുപദ്രവകരമായി സ്നേഹിക്കുകയാണെങ്കിൽ പോലും, ഈ നശ്വരമായ ജീവിതത്തിൽ അതിനുള്ള അവസരം ലഭിച്ചതിൽ ദൈവത്തിന് നന്ദി പറയേണ്ടതല്ലേ? തന്നിൽതന്നെ സ്വയം അടക്കി എരിഞ്ഞുതീരുന്നതിന്റെ വേദാന്തമെന്തിനാണ് തലയിലേറ്റുന്നത്? ജീവിതത്തിന്റെ ജയിലിനു പുറത്ത് മഹത്തായ ഉദ്യാനങ്ങളും പൂക്കളുമുണ്ട്. എ.അയ്യപ്പന്റെ ഒരു കവിതയുടെ പേര് 'ജയിൽമുറ്റത്തെ പൂക്കൾ' എന്നാണ്. ജീവിതത്തിന്റെ യഥാർഥപ്രകൃതം നിരീക്ഷിച്ചാൽ അത് ഒരു തടവറയ്ക്കുള്ളിലാണെന്ന് കാണാം.
സ്നേഹത്തിന്റെ നാലുതലങ്ങൾ
ജനനം, മരണം എന്നീ പ്രതിഭാസങ്ങൾക്കിടയിലുള്ള സ്വപ്നാത്മകമായ ഒരവസ്ഥയാണത്. ജീവിതത്തിന്റെ സ്വാതന്ത്ര്യം ഒരു ഇടവേളയിലുള്ളതാണ്. അതുകൊണ്ട് സ്നേഹത്തിനെതിരേ യുദ്ധം പ്രഖ്യാപിക്കുന്നവർ വിയറ്റ്നാമിസ് സെൻബുദ്ധിസ്റ്റ് സന്യാസിയും ഗ്രന്ഥകാരനും തത്ത്വചിന്തകനുമായ തീച്ച് നാത് ഹാൻ 'ട്രൂ ലൗ :എ പ്രാക്റ്റിസ് ഫൊർ അവേക്കനിങ്'(യഥാർഥ സ്നേഹം: ഉണർവിനുള്ള പരിശീലനം) എന്ന പുസ്തത്തിൽ പറയുന്ന ചിന്തകൾ ശ്രദ്ധിക്കേണ്ടതാണ്. തീച്ച് നാത് ഹാൻ വലിയൊരു ആരാധകവൃന്ദത്തെ സൃഷ്ടിച്ച മഹാശയനായിരുന്നു. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾക്കും എഴുത്തിനും സ്വന്തം നിലയിൽ സത്യത്തെ ദർശിക്കാൻ ശ്രമിച്ചതിന്റെ തിളക്കമുണ്ടായിരുന്നു. അവനവന്റെ വഴിയിലൂടെ വലിയ ആശയങ്ങളിലേക്കും അനുഭവങ്ങളിലേക്കും സഞ്ചരിക്കുന്നതിന്റെ സാംഗത്യം മറ്റൊന്നിനുമില്ല. ഹാൻ എഴുതുന്നു: 'ബുദ്ധമതത്തിൽ യഥാർഥ സ്നേഹത്തിന്റെ നാലുതലങ്ങൾ കാണാം. ആദ്യത്തേത് മൈത്രിയാണ്. സ്നേഹത്തോടെയുള്ള ദയ അല്ലെങ്കിൽ പരോപകാരതാത്പര്യമാണിത്. നാം സ്നേഹിക്കുന്ന ഒരാളെ സന്തോഷിപ്പിക്കാനുള്ള ആഗ്രഹം മാത്രമല്ല, നാം സ്നേഹിക്കുന്നവർക്ക് സന്തോഷം കൊടുക്കാനുള്ള പ്രത്യേക കഴിവുമാണത്. എന്തെന്നാൽ, നിങ്ങൾ സ്നേഹിക്കുന്നത് ചിലപ്പോൾ മറ്റൊരാൾക്ക് യാതനയായി മാറാം. അതുകൊണ്ട് ഈ സ്നേഹം എന്താണെന്ന് പരിശീലിച്ചറിയണം.നിങ്ങൾ ആ വ്യക്തിയെ വേണ്ടപോലെ മനസ്സിലാക്കിയില്ലെങ്കിൽ നിങ്ങൾക്ക് ശരിയായി സ്നേഹിക്കാനാവുകയില്ല. മനസിലാക്കലാണ് സ്നേഹത്തിന്റെ സത്ത. മനസ്സിലാക്കാനാവശ്യമായ സമയം വേണം. അവനെ ശരിയായി നിരീക്ഷിക്കണം. സ്നേഹത്തിന്റെ രണ്ടാമത്തെ തലം കരുണയാണ്. മറ്റൊരാളുടെ വേദന ലഘൂകരിക്കാനുള്ള ആഗ്രഹമല്ല ഇത്; ലഘൂകരിക്കലാണ്. മറ്റൊരാളുടെ വ്യസനത്തെ ആഴത്തിൽ അറിയുകയാണ് പ്രധാനം. വസ്തുക്കളുടെ ആത്മാവിലേക്ക് നോക്കണം. ഇതാണ് ധ്യാനം. സ്നേഹത്തിന്റെ മൂന്നാമത്തെ തലം സന്തോഷമാണ്. സ്നേഹിക്കുമ്പോൾ സന്തോഷമുണ്ടായില്ലെങ്കിൽ അത് യഥാർഥസ്നേഹമല്ല. നിങ്ങൾ എപ്പോഴും യാതന അനുഭവിക്കുകയാണെങ്കിൽ, നിങ്ങൾ എപ്പോഴും കരയുകയാണെങ്കിൽ, നിങ്ങൾ പ്രേമിക്കുന്നയാളെ കരയിക്കുകയാണെങ്കിൽ അത് യഥാർഥസ്നേഹമല്ല. അത് സ്നേഹത്തിന് നേരെ വിപരീതമാണ്. സന്തോഷം തോന്നുന്നില്ലെങ്കിൽ അവിടെ സ്നേഹമില്ലെന്ന് തന്നെ ഉറപ്പിക്കാം.'
തീച്ച് നാത് ഹാൻ പറയുന്നത് സ്നേഹത്തിൻറെ ശാസ്ത്രമാണെന്ന് വ്യാഖ്യാനിക്കാം. സ്നേഹവും ഒരു ശാസ്ത്രമാവുകയാണ്. നമുക്ക് ഒരാളെ സ്നേഹിക്കാൻ കഴിയുന്നുണ്ടോ എന്ന് സ്വയം ചോദിച്ചാൽ പലർക്കും നിരാശയായിരിക്കും ഫലം. ഈ മൂന്നുതരം പ്രേമതലങ്ങളിലും മനുഷ്യനു അത്യാവശ്യം വേണ്ടത് സ്നേഹിക്കാനുള്ള യോഗ്യതയാണ്. സന്തോഷമാണത്. നമ്മൾ സ്നേഹിക്കുമ്പോൾ സ്നേഹിക്കപ്പെടുന്നയാൾ സന്തോഷിക്കണം; അതിലൂടെ നമുക്കും സന്തോഷിക്കാനാവണം. ക്ഷുദ്രവും നശ്വരവുമായ ഈ ജീവിതത്തിന് മുകളിൽ സുന്ദരമായ ഒരു ശലഭം പറക്കുകയാണ്. വന്യവും സ്നേഹരഹിതവുമായ ശരീരങ്ങൾക്ക് മുകളിൽ, ക്രൂരവും ബധിരവുമായ മനസ്സുകൾക്ക് മുകളിൽ വർണങ്ങളുടെ ഒരു മേഘത്തുണ്ട് നീങ്ങുകയാണ്.
ആത്മാവിൽ പുതിയ ചിറകുകൾ
മേഘങ്ങൾ ചിലപ്പോൾ നമുക്ക് വേണ്ടി സന്തോഷിക്കും. കാളിദാസന്റെ 'മേഘസന്ദേശ'ത്തിൽ ഒരു മേഘത്തിന്റെ സഞ്ചാരമാണല്ലോ പ്രധാനം. പ്രേമത്തിന്റെ ദൂത് ആ മേഘം ഏറ്റെടുക്കുന്നു. മനുഷ്യന്റെ വ്യസനമത്രയും അത് ഉള്ളിൽ വഹിക്കുന്നു. പ്രകൃതിയും ആകാശവും ഒരേ തരം വ്യസനം അനുഭവിക്കുന്നു. അവയ്ക്കിടയിൽ മാനസികവും ഐന്ദ്രിയവുമായ ചില സംവേദനങ്ങൾ ഏകാഗ്രമായിത്തീരുന്നു. ഇതല്ലേ ഭൂമിയിലെ മനുഷ്യമനസിന്റെ പരമോന്നതമായ അവസ്ഥ? ജീവിതത്തിന്റെ നാശോന്മുഖമായ തൂവലുകൾ താഴേക്ക് പൊഴിയുകയാണപ്പോൾ. ആത്മാവിൽ പുതിയ ചിറകുകളുമായി അനന്തതയുടെയും അപാരതയുടെയും കാഴ്ചകൾ നമ്മെ വന്നു മൂടുന്നു. സമ്പത്ത് പ്രണയത്തിനു ഒരു തടസ്സമായേക്കും. കാരണം, കാളിദാസന്റെ യക്ഷൻ ധനം മോഹിക്കുന്നവനാണെങ്കിൽ, അവനു തന്റെ പ്രിയസഖിയോടുള്ള പ്രേമം നിലനിർത്താനും അതിനെക്കുറിച്ചുള്ള ഓർമ്മകൾ കൊണ്ടുനടക്കാനും സമയം കിട്ടുകയില്ല.അവൻ ധനത്തിനു വേണ്ടിയുള്ള ഓട്ടത്തിന് പ്രാധാന്യം കൊടുക്കും. ഒരു മേഘം തരളമോഹങ്ങളുമായി ആത്മാവിനെ വഹിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത് യക്ഷൻ ധനത്തെ കൈവിട്ടതുകൊണ്ടാണ്.
തീച്ച് നാത് ഹാൻ എഴുതുന്നു: 'യഥാർഥ സ്നേഹത്തിൽ നിങ്ങൾ സ്വാതന്ത്ര്യം നേടുകയാണ്. നിങ്ങൾ സ്നേഹിക്കുമ്പോൾ നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിക്ക് സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നു. ഇതിനു വിപരീതമാണ് സത്യമെങ്കിൽ അത് യഥാർഥ സ്നേഹമല്ല. നിങ്ങൾ സ്നേഹിക്കുന്നയാൾക്ക് സ്വാതന്ത്ര്യം അനുഭവപ്പെടുന്ന തരത്തിലാണ് സ്നേഹിക്കേണ്ടത്.' സ്നേഹത്തിന്റെ ആകാശമാണ് ഹാൻ വ്യക്തമാക്കുന്നത്. നമ്മുടെ ശാഠ്യങ്ങൾക്കോ പെരുമാറ്റ വൈകൃതങ്ങൾക്കോ വേണ്ടിയല്ല നാം സ്നേഹിക്കുന്നത്. വ്യക്തിപരമായ വിഷമങ്ങളും പരിമിതികളും മറികടക്കാനാവണം സ്നേഹം. സ്നേഹത്തിലൂടെ നിങ്ങൾ സ്വയം ആദരിക്കുകയാണ്. ദുഷിച്ച ഭൂതകാലത്തെ അത് ഉപേക്ഷിക്കുകയും വസന്തങ്ങൾക്കും മഴവില്ലുകൾക്കുമായി മനസ്സിനുള്ളിൽ ആകാശം തുറന്നിടുകയുമാണ് ചെയ്യുന്നത്. സ്നേഹിക്കുമ്പോൾ നിങ്ങൾ എന്നും പൂക്കൾ ചൊരിയാൻ പര്യാപ്തമായ ഒരു വൃക്ഷമാകുകയാണ്. നിങ്ങൾ അപ്പോൾ വളർച്ചയുടെ ആദ്യഘട്ടങ്ങളിലെ പ്രതിസന്ധികളെക്കുറിച്ചോ, അല്ലെങ്കിൽ പിന്നീട് നേരിടേണ്ടിവന്ന വരൾച്ചയെക്കുറിച്ചോ, മോശം കാലാവസ്ഥയെക്കുറിച്ചോ പരിതപിക്കുകയില്ല. നിങ്ങൾക്ക് വേറൊരു ജന്മം ലഭിച്ചിരിക്കുകയാണല്ലോ. അപ്പോൾ നിങ്ങളുടെ മനസ്സിൽ അസൂയയ്ക്കും കുശുമ്പിനും പകയ്ക്കും സ്ഥാനമുണ്ടാവുകയില്ല. നിങ്ങൾ സ്നേഹിക്കുന്നയാൾ അതിലൂടെ സ്വതന്ത്രമാകുന്നില്ലെങ്കിൽ നിങ്ങളുടെ സ്നേഹം അയാളെ തടവറയിലാക്കുന്നു എന്നാണർഥം.തടവറകൾ ഒരിക്കലും സ്നേഹത്തെ പ്രതിനിധാനം ചെയ്തിട്ടില്ല.
യഥാർഥ സന്ദേശം
ബുദ്ധമതത്തിൽ ബോധിസത്വൻ അല്ലെങ്കിൽ അവലോകിതേശ്വരൻ എന്ന് വിളിക്കുന്നത് മറ്റുള്ളവരുടെ യാതനകൾ കേൾക്കാൻ കഴിയുന്നവനെയാണ്, ഹാൻ ഓർമിപ്പിക്കുന്നുണ്ട്. അതുകൊണ്ട് സ്നേഹം സ്വാർഥമായ ആവശ്യത്തിനല്ല ;മറ്റുള്ളവർക്കുള്ള കാഴ്ചയാണത്. നമ്മുടെ കണ്ണുകളാണ് കാണുന്നത്. ശരിയായി നോക്കിയാൽ നാനാവർണങ്ങൾ കാണാം. എന്നാൽ ഈ സിദ്ധി നഷ്ടപ്പെട്ടാൽ എല്ലാം വികൃതമായി തോന്നും. 'നമ്മുടെ കണ്ണുകളാണ് നമ്മുടെ സന്തോഷത്തിന്റെ അടിസ്ഥാനം'- ഇത് തിരിച്ചറിയാനുള്ള മനസ്സാണ് പ്രധാനം.സ്നേഹം ഒരു അനുഷ്ഠാനമല്ല ;ഒരു ജോലിയല്ല. ഒരു കടമയല്ല അത്. അത് നമ്മെ ഉദ്ബുദ്ധരാക്കുകയാണ്. സ്നേഹത്തിനു മാനസികമായ പരിശീലനം വേണമെന്ന് ഹാൻ പറയുന്നത് അത് സൂചിപ്പിക്കുന്നുണ്ട്. മനുഷ്യന്റെ മഹത്വത്തിലേക്കുള്ള ഒരു പര്യവേക്ഷണമാണത്. സ്നേഹിക്കുമ്പോൾ വ്യക്തിത്വപരമായ പരിവർത്തനം ഉണ്ടാകുകയാണ്. സ്നേഹശാസ്ത്രത്തിൽ, സ്നേഹിക്കുന്നയാൾ അപരനിലൂടെ ഈ പ്രപഞ്ചത്തോടുള്ള സ്നേഹമാണ് അനുഭവിക്കുന്നത്. അതിൽ മനുഷ്യവംശം ആകെയുമുണ്ട്;മറ്റു ജീവജാലങ്ങളും. സ്നേഹിതനോടൊപ്പം ജീവിക്കുമ്പോൾ എല്ലാവരെയും സ്നേഹിക്കാനുള്ള ഒരുപാഠമാവുകയാണ്.
ഒരാളെ സ്നേഹിക്കുന്നതിൽ വിജയിക്കുകയാണെങ്കിൽ എല്ലാവരെയും സ്നേഹിക്കാനുള്ള സിദ്ധി നേടുകയാണ്. ഇതാണ് ഹാൻ സ്നേഹത്തിന്റെ യഥാർഥ സന്ദേശമായി അവതരിപ്പിക്കുന്നത്. ഇത് ആത്മീയമായ ഒരു ശുദ്ധീകരണമാണ്. ഉള്ളിൽ നിന്നു അസുഖകരവും നിസ്സാരവും അർഥശൂന്യവുമായ ചിന്തകളെ നിർമാർജനം ചെയ്യുന്നതിന്റെ ഫലമാണിത്.
ഉത്തരരേഖകൾ
1)ഒരു കവിക്ക് പ്രായമാകുന്തോറും തന്റെ കവിതയുടെ യൗവനം നഷ്ടപ്പെടുത്തുകയല്ലേ ചെയ്യുന്നത്?
ഉത്തരം: കവിക്ക് കവിതയെ രക്ഷിക്കാൻ വേണ്ടി പ്രായമാകാതിരിക്കാനാവില്ല. എന്നാൽ കവിയുടെ വാർധക്യത്തിൽ അയാളുടെ വിപ്ലവത്തിന് ഒരു വിലയും കിട്ടില്ല. അപ്പോൾ അയാൾ മൗനിയായില്ലെങ്കിൽ വാക്കുകൾ അപഹാസ്യമായി വിലയിരുത്തപ്പെടും. കവിതയുടെ വിപ്ലവം യൗവനത്തിന്റേതാണ്. കുമാരനാശാനും പി.ബി. ഷെല്ലിയും വ്യത്യസ്ത ബോട്ടപകടത്തിലാണ് മരിച്ചത്. ആശാന് അമ്പത് വയസ്സും ഷെല്ലിക്ക് മുപ്പത് വയസുമായിരുന്നു അപ്പോൾ. കവിതയിൽ യൗവനം നിലനിർത്തിക്കൊണ്ട് അവർ ലോകത്തോട് വിട പറഞ്ഞു. അത് അവരുടെ കവിതയുടെ മാറ്റ് വർദ്ധിപ്പിക്കുകയാണ് ചെയ്തത്. എന്നാൽ ആശാനും ഷെല്ലിയും തൊണ്ണൂറ് വയസ്സിലാണ് മരിച്ചതെങ്കിൽ അവർക്ക് കവിതയുടെ വിപ്ലവത്തെ നഷ്ടപ്പെടുമായിരുന്നു.
2)ഗദ്യത്തിൽ കവിതയെഴുതുന്നതിനെ പരിഹസിക്കുന്നവരുണ്ടല്ലോ ഇപ്പോഴും ?
ഉത്തരം: കവിതയിലെ ഗദ്യത്തിന്റെ കല മനസ്സിലാക്കാത്തതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്. ബൈബിൾ ഗദ്യത്തിലാണ് എഴുതിയിരിക്കുന്നത്. അതുപോലെയാണ് കവിതയിലെ ഗദ്യവും. കവിതയുടെ ഗദ്യം കലയായി മാറുകയാണ്.
3)ശ്രീകുമാരൻ തമ്പി സാഹിത്യ അക്കാഡമിയോട് പ്രതിഷേധിച്ചതിനെ എങ്ങനെ കാണുന്നു ?
ഉത്തരം: സാഹിത്യ അക്കാഡമിയെ ആക്ഷേപിച്ചത് നന്നായി. ശരിയായി ഒരു കാര്യവും ചെയ്യാത്തവരാണ് അവർ. സ്വന്തമായി ഒരു ക്ലിക്ക് ഉണ്ടാക്കാനാണ് അവർ നോക്കുന്നത്. അക്കഡമി അധ്യക്ഷനെ മുഖ്യധാരാ ചാനലുകളിലിരുന്ന് തെറിവിളിച്ച ശ്രീകുമാരൻ തമ്പിയെ എത്ര പ്രശംസിച്ചാലും മതിയാകില്ല. കേരളത്തിലെ അനേകം കവികൾക്കും കഥാകൃത്തുക്കൾക്കും എഴുത്തുകാർക്കും വേണ്ടിയാണ് അദ്ദേഹം അങ്ങനെ ചെയ്തതെന്ന് വിലയിരുത്താവുന്നതാണ്.
4)ഫെയ്സ്ബുക്കിൽ സ്വന്തം
പുസ്തകങ്ങളുടെ ചിത്രവും സ്വന്തം ഫോട്ടോയും പോസ്റ്റ് ചെയ്യുന്നവരെ അപലപിക്കുന്ന ചില
എഴുത്തുകാരെ കണ്ടിട്ടുണ്ട്. ?
ഉത്തരം: അവിഹിതമായി, അധികാര സ്ഥാനങ്ങളിലിരുന്ന് അധാർമികമായ സാംസ്കാരിക പ്രവർത്തനം നടത്തി അനർഹമായത് തട്ടിപ്പറിക്കുന്നവരുടെ പ്രവൃത്തിയെ വച്ച് നോക്കുമ്പോൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇടുന്നവരെ ആക്ഷേപിക്കുന്നത് തെറ്റാണ്. ഫെയ്സ്ബുക്ക് ഇത്തരം പോസ്റ്റുകൾക്കുള്ള മാധ്യമമാണ്.
5)പക്ഷികളെ നിരീക്ഷിക്കുന്നത് കവികളോ കഥാകൃത്തുക്കളോ ?
ഉത്തരം: പക്ഷികൾ ആർക്കും തങ്ങളുടെ ജീവിതം വച്ചുനീട്ടുന്നില്ല. കവികൾ ചിലപ്പോഴൊക്കെ പ്രകൃതി സ്നേഹമുണ്ടെന്നു കാണിക്കാൻ പക്ഷികളെക്കുറിച്ച് എഴുതാറുണ്ട്. എന്നാൽ കഥാകൃത്തുക്കളും പക്ഷികളെ നന്നായി നിരീക്ഷിക്കും. എം.ടിയുടെ 'ദുഃഖത്തിന്റെ താഴ്വര' എന്ന കഥയിൽ പക്ഷിയെ നിരീക്ഷിക്കുന്നുണ്ട്. സി.വി.ശ്രീരാമന്റെ 'അസമയത്ത് ഒരു അതിഥി 'എന്ന കഥയിൽ ഇങ്ങനെ വായിക്കാം: ' പക്ഷി അൽപ്പം ദൂരെ ചെന്ന് ആർദ്രമായി കൂവി വിളിക്കുന്നു. മറുപടിയും കാത്ത്. പിന്നെ ഒന്നുകൂടെ നീട്ടിക്കൂവി. ഒപ്പം വരാൻ വിസമ്മതിച്ച ഇണയോടുള്ള യാത്രാമൊഴിയുടെ സ്വരം ആണോ ശബ്ദങ്ങൾ?'
6)കവിത ഒരു കാലാവസ്തുവാകാറുണ്ടോ ഇപ്പോൾ ?
ഉത്തരം:പലരും തങ്ങളുടെ ഔദ്യോഗിക അധികാരവും ശക്തിയും ഉപയോഗിച്ച് താണതരം കവിതയെഴുതി പേരെടുക്കുന്നു. എന്നാൽ വേറെയും കവികളുണ്ട്. കളത്തറ ഗോപൻ എഴുതിയ 'ഒരു കലാവസ്തു'(പച്ചമലയാളം, ഫെബ്രുവരി) എന്ന കവിതയിലെ വരികൾ പുതിയൊരു കല സൃഷ്ടിക്കാനുള്ള ശ്രമമാണ്.
"മരത്തിന്റെ ചുവട്ടിൽ ആരെയോ പ്രതീക്ഷിച്ചിരിക്കുന്ന
പെൺകുട്ടിയെ
കണ്ടമാത്രയിൽ ഇതൊരു
കലാവസ്തു അല്ലല്ലോ എന്നുതോന്നി.
ഒരു വാക്കിന്റെ നിഴലിൽ
ഇരുന്നുകരയുന്ന
മനുഷ്യനും കലാവസ്തു
അല്ലെന്നു തോന്നി.
അസാധാരണമായ കലാവസ്തു
എന്ന നിലയിൽ ഒരു കവിതയിൽ കയറിയെങ്കിലും
ആവർത്തിക്കുന്ന പരിസരം മടുപ്പുളവാക്കി.'
ഇവിടെ ഗദ്യം മറ്റൊരു താളമാണ് സൃഷ്ടിക്കുന്നത്. പേരിട്ടു വിളിക്കാനാവാത്ത അനുഭവങ്ങളിലേക്ക് വാക്കുകൾ കയറിച്ചെല്ലുകയാണ്. കവിതയെ തന്നെ പഴയ കാവ്യാത്മകതയിൽ നിന്നു മോചിപ്പിക്കുന്നു.