

അക്ഷരജാലകം | എം.കെ.ഹരികുമാർ
സംസ്കൃത പണ്ഡിതനും ദാർശനികനും സാഹിത്യ ചരിത്രകാരനുമായ കൃഷ്ണചൈതന്യയുടെ 'സംസ്കൃത സാഹിത്യത്തിലെ സാഹിത്യ തത്വചിന്ത' എന്ന ഗ്രന്ഥത്തിൽ സാഹിത്യ തത്വചിന്തയിലെ ഏറ്റവും വലിയ പൊരുൾ വിശദീകരിക്കുന്നുണ്ട്: 'ജീവിതത്തിന്റെ നാനാ സമ്മുഖീകരണങ്ങളിൽ, നാം നമ്മെ തന്നെ വീണ്ടും വീണ്ടും കണ്ടുമുട്ടുകയാണ്. നമ്മുടെ ആത്മവത്തയുടെ വൃത്തമണ്ഡലം നിരവരതം വികസിക്കുകയാണ്.' നാം എവിടെ ചെന്നാലും നമ്മെ തന്നെ കണ്ടുമുട്ടുന്നു. ലോകത്തിന്റെ മൂല്യങ്ങൾക്കൊപ്പം നാം വികസിക്കുകയും ആകർഷിക്കപ്പെടുകയും ചെയ്യുന്നു. ഇതാണു മഹത്തായ ആ തത്വം. ആത്യന്തികമായി, നമ്മളിലേക്കു തന്നെയാണു നമ്മുടെ യാത്ര.
സാഹിത്യകലയുടെ മൂല്യം മനുഷ്യന്റെ ഏറ്റവും മഹത്തായ സംസ്കാരമായി നിൽക്കുകയാണ്. അതുകൊണ്ടാണു ഷേക്സ്പിയർ ഇല്ലെങ്കിൽ മനുഷ്യരാശിക്കു ജീവിക്കാനാകില്ലെന്നു ദസ്തയെവ്സ്കി പറഞ്ഞത്. മനുഷ്യനെ ജീവിപ്പിക്കേണ്ടതുണ്ട്. അതായത്, തിന്നും കുടിച്ചും വിനോദിച്ചും ജീവിക്കുന്നതിനപ്പുറത്ത് മനുഷ്യനുള്ളിൽ ഒരു വെളിച്ചമുണ്ട്. അവന്റെ മഹത്വത്തെ മനസിലാക്കേണ്ടതുണ്ട്. മൃഗത്തിൽ നിന്നു മനുഷ്യൻ എന്ന പദത്തിലേക്കുള്ള പ്രയാണം ഓരോ മനുഷ്യനിലും സംഭവിക്കുന്നതിനായി ജൈവകോശങ്ങൾ കാത്തിരിക്കുകയാണ്. അത് അവനിലേക്കുള്ള വികസനോന്മുഖ യാത്രയാണ്. നേരും നുണയും എന്താണെന്ന് അറിയാൻ ശ്രമിക്കണം. നീതിയും അനീതിയും എന്താണെന്ന് ഇന്ന് ആർക്കും തന്നെ തീരുമാനിക്കാനാവാതെ വന്നിരിക്കുന്നു. എല്ലാം തർക്കവിഷയമാണ്. എന്തിനെയും ചോദ്യം ചെയ്യണമെന്നതാണു സമൂഹമാധ്യമങ്ങൾ നൽകുന്ന സൂചന. ഒരു സത്യവും ഉറയ്ക്കുന്നില്ല. എല്ലാ സത്യങ്ങളെയും ഇളക്കുകയും തകർക്കുകയും ചെയ്യുമ്പോഴാണു മനുഷ്യൻ ഒരു ആധുനിക ജീവിയാകുന്നതെന്ന ചിന്ത പോലും പ്രചരിക്കുന്നു. മനുഷ്യൻ അവന്റെ തന്നെ തരംതാണ ഒരു നിഴൽ മാത്രമാണെന്ന ലഘൂകരണമാണിപ്പോൾ വിജയിക്കുന്നത്.
അഭിരുചികൾക്ക് ക്ഷയം
വിദ്യാഭ്യാസവും അറിവും എത്രയും തലയിൽ വലിച്ചു കയറ്റിയാലും അവനിൽ നിന്നു നല്ല പെരുമാറ്റമോ ലോകോപകാരപ്രദമായ ഒരു ചിന്തയോ പ്രതീക്ഷിക്കേണ്ടതില്ല. അവൻ വിദ്യാസമ്പന്നതയുടെ മറവിൽ കള്ളനും ക്രൂരനുമായി തുടരുക തന്നെ ചെയ്യും. ഇതാണ് ഇപ്പോൾ സാഹിത്യത്തിനും അതിന്റെ ഫലമായ വായനയ്ക്കും മനുഷ്യമനസുകളിലേക്കു പ്രവേശിക്കാൻ കഴിയാതാക്കിയത്. അവിടെയാണു കൃഷ്ണചൈതന്യയുടെ വാക്കുകൾക്ക് പ്രസക്തി വർധിക്കുന്നത്.
വായന മരിച്ചു എന്നും മരിച്ചില്ല എന്നും പറഞ്ഞു ചിലർ തർക്കിക്കുകയാണ്. വായന മരിക്കുന്നതു പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാത്തതുകൊണ്ടല്ല. ആരും വായിക്കാത്തതു കൊണ്ടുമല്ല. പുസ്തകങ്ങൾ ആരും വായിക്കാതിരിക്കുന്നില്ല. കുറച്ചു പേർ വായിക്കുന്നു. വായന പല വൃത്തങ്ങളിലാണിപ്പോൾ. പൊതുവായന എന്നു പറഞ്ഞാൽ ജനസാമാന്യത്തെയാകെ അറിയിക്കുന്ന വിധമുള്ള വായനയാണ്. അതു മാധ്യമങ്ങളാണ് ഏറ്റെടുത്തു പൂർത്തീകരിക്കേണ്ടത്.
വിദ്യാസമ്പന്നരും പ്രൊഫഷണലുകളും സാഹിത്യതത്പരരും വായിക്കാതാകുമ്പോഴാണു വായന മരിക്കുന്നത്. വലിയ ആശയങ്ങളും ചിന്തകളുമുള്ള ഒരു തലവാചകമോ, ഖണ്ഡികയോ ഒരു കൃതി സംഭാവന ചെയ്യുമ്പോൾ അതു വിദ്യാസമ്പന്നർ പോലും മനസിലാക്കുന്നില്ലെങ്കിൽ അവിടെ വായന മരിച്ചു എന്നാണ് അർഥമാക്കേണ്ടത്. വായനയുടെ രസമുകുളങ്ങൾ, അഭിരുചിയുടെ അറിവുകൾ കൈവിട്ടുപോയാൽ ഇതു സംഭവിക്കും. അഭിരുചികൾ നശിക്കുകയാണ്. വായിക്കുന്നവർക്കിടയിൽ പുസ്തകങ്ങളെക്കുറിച്ചും എഴുത്തുകാരെക്കുറിച്ചും നിലനിൽക്കുന്ന ഗൗരവമായ ചില ചിന്തകളുണ്ട്. അതു നഷ്ടപ്പെട്ടാൽ വായന മരിച്ചു എന്നു കണക്കാക്കാം. വായിക്കുന്നവൻ പുസ്തകങ്ങളിലൂടെ ജീവിക്കുകയാണ്. മൊബൈലിലോ കംപ്യൂട്ടറിലോ അല്ലെങ്കിൽ മറ്റേതെങ്കിലും മാർഗത്തിലോ വായിക്കട്ടെ. വായനയുടെ അലിഖിതമായ ചർച്ചകൾ അവസാനിക്കുന്നില്ല. ഏതു സാങ്കേതികത്വത്തിൽ വിശ്വസിച്ചാലും വായനക്കാരന്റെ അഭിരുചി നഷ്ടപ്പെട്ടാൽ പിന്നെ എന്തു പ്രയോജനം? വായനക്കാരന്റെ ആത്മാവ് പ്രധാനമാണ് .എന്താണ് ഈ ആത്മാവ്? അതു കലയുടെയും സാഹിത്യത്തിന്റെയും ലോകത്തു നിലനിൽക്കുന്ന വായനയുടെയും പഠനത്തിന്റെയും ചർച്ചയുടെയും ഫലമായി ഉണ്ടായ അഭിരുചിയാണ്. അതാണ് ഇപ്പോൾ നഷ്ടപ്പെട്ടിരിക്കുന്നത്. അതുകൊണ്ടാണു വിവാദങ്ങളിൽപ്പെടുന്ന ചില കൃതികൾ വല്ലാതെ വാഴ്ത്തപ്പെടുന്നത്. പെരുമാൾ മുരുകൻ മതനിന്ദ നടത്തി; ഉടനെ പെരുമാൾ മുരുകൻ മിടുക്കനായി!. എസ്. ഹരീഷ് മതനിന്ദ നടത്തി. ഉടനെ ഹരീഷും വാഴ്ത്തപ്പെടുകയാണ്. ഫ്രാൻസിസ് നെറോണയും ഒരുമ്പെട്ടു. ഉടനെ നെറോണയ്ക്കും കിട്ടി വാഴ്ത്തൽ. ഇത് എന്തിന്റെ സൂചനയാണ്?. സാഹിത്യകലയെക്കുറിച്ചുള്ള അജ്ഞതയാണ് ഇത്തരം വാഴ്ത്തലുകൾക്കു പിന്നിൽ. കൃഷ്ണചൈതന്യ പറഞ്ഞ പരമോന്നതമായ ആ പൊരുളിനെ അറിയാത്തതിന്റെ ഭവിഷ്യത്തുകളാണ് ഇത്തരം വിവാദങ്ങളിലൂടെയുള്ള പ്രേരിത വായന.
ആ സുവിശേഷം എവിടെ?
എന്നാൽ മറ്റൊരു വലിയ വിപത്തും സംഭവിച്ചു. പതിറ്റാണ്ടുകൾക്കു മുൻപ് മാധ്യമ ലോകത്ത് വലിയൊരു അട്ടിമറി നടന്നു. മുഖ്യധാരാ പത്രങ്ങൾ, മറ്റൊരു വാർത്താവിതരണ സംവിധാനം ഇല്ലാതിരിക്കെ, സാഹിത്യത്തെയും കലയെയും വാർത്തകളിൽ നിന്ന് ഒഴിവാക്കി. അതിനു വായനക്കാരില്ലത്രേ. ഏതാനും ദശകങ്ങൾക്കു മുമ്പ് സുകുമാർ അഴീക്കോട്, കേശവദേവ്, വൈക്കം ചന്ദ്രശേഖരൻ നായർ, ജോസഫ് മുണ്ടശ്ശേരി തുടങ്ങിയവരുടെ പ്രസംഗങ്ങളുടെ വിവരണം ചില പത്രങ്ങളിലെങ്കിലും വന്നിരുന്നു. വായനക്കാർ പുതിയൊരു സുവിശേഷം കേൾക്കാനെന്നപോലെ ആ പ്രസംഗങ്ങൾക്കു വേണ്ടി പത്രങ്ങൾ വരുത്തുമായിരുന്നു. കുറവിലങ്ങാട് ദേവമാതാ കോളെജിലെ മലയാളം അധ്യാപകനായിരുന്ന ഫ്രാൻസിസ് പരമുണ്ട ഒരു ക്ലാസിൽ പറഞ്ഞത് ഇപ്പോഴും ഓർക്കുകയാണ്. ജി. ശങ്കരക്കുറുപ്പിന്റെ കവിതകളെ രൂക്ഷമായി വിമർശിച്ചുകൊണ്ട് സുകുമാർ അഴീക്കോട് ചെയ്ത പ്രസംഗത്തിന്റെ പത്രവാർത്തകൾ വായിച്ചാണു താൻ മലയാളഭാഷയിലേക്ക് ആകൃഷ്ടനായതെന്നാണ് ആ അധ്യാപകൻ പറഞ്ഞത്. അത് ഒരു ഫ്രാൻസിസ് പരമുണ്ടയുടെ മാത്രം വാക്കുകളല്ല; ഒരു കാലഘട്ടത്തിലെ സാഹിത്യമനസുള്ളവരുടെ പൊതുവികാരം അങ്ങനെയായിരുന്നു. അവർ വർത്തമാനപത്രങ്ങളിൽ നിന്ന് അതു പ്രതീക്ഷിച്ചു. എന്നാൽ പിന്നീട് അതു മാറി. സാഹിത്യകാരന്മാരെക്കുറിച്ച് ഒന്നും തന്നെ പത്രങ്ങളിൽ നിന്ന് അറിയാൻ നിവൃത്തിയില്ലാതായി. സാഹിത്യകാരന്റെ ജീവിതത്തിൽ ഒരിക്കൽ പോലും അവന് ഇത്തരം പത്രങ്ങളുമായി വൈകാരിക ബന്ധം പുലർത്തേണ്ടി വരുന്നില്ല. പുസ്തക പ്രകാശനത്തിന്റെ വാർത്ത പോലും കൊടുക്കാതായതു പൊടുന്നനെയാണ്.
അവതാരകൻ ദൈവം
ചിലർക്കു പുരസ്കാരം കിട്ടുന്ന വാർത്തകൾ വന്നു തുടങ്ങിയതു പിന്നീടാണ്. എഴുത്തുകാരൻ മരിക്കുമ്പോൾ മാത്രം അവനെക്കുറിച്ചുള്ള വിവരങ്ങൾ കൊടുക്കാനുള്ളതാണോ പത്രങ്ങൾ? കുറേക്കൂടി ഉത്തരവാദിത്തം പത്രങ്ങൾ നിറവേറ്റേണ്ടതായിരുന്നു. എങ്കിൽ കൂടുതൽ കുട്ടികൾ സാഹിത്യത്തിലേക്കും അതിന്റെ വിശേഷങ്ങളിലേക്കും ആകൃഷ്ടരാവുമായിരുന്നു. സാമൂഹിക ജീവിതത്തിന്റെ അകക്കണ്ണാണ് എഴുത്തും വായനയും എന്ന തിരിച്ചറിവ് മാധ്യമങ്ങൾ സമീപകാലത്തു നഷ്ടപ്പെടുത്തി. അതിന്റെ ഫലമായി പൊതുസമൂഹത്തിൽ നിന്നു ധാർമികത, നന്മകളെറിച്ചുള്ള ചിന്തകൾ, ആശയചർച്ചകൾ, കലാജീവിതത്തെക്കുറിച്ചുള്ള അറിവുകൾ തുടങ്ങിയവ അപ്രത്യക്ഷമായി. പകരം പണത്തിന്റെ മൂല്യങ്ങൾ ശക്തി പ്രാപിച്ചു. അതിന്റെ ഫലമായാണു ടെലിവിഷൻ ചാനലുകൾ പൂർണമായി തന്നെ സാഹിത്യത്തെയും കലയെയും ഉപേക്ഷിച്ച ശേഷം ഉപരിപ്ളവവും മൂല്യരഹിതവും ആവർത്തന വിരസവുമായ രാഷ്ട്രീയ, വിനോദ പരിപാടികളിലേക്കു കൂപ്പുകുത്തിയത്. ചാനൽ അവതാരകർ 'ഞാനാണ് വാർത്ത' എന്ന മട്ടിൽ സ്വയം പരസ്യം ചെയ്യാൻ തുടങ്ങി. അവതാരകൻ ദൈവത്തെ അനുകരിക്കുകയാണ്. അയാൾക്കു മുകളിൽ ആരുമില്ല .
എന്തു ചെയ്തിട്ടായാലും സ്വന്തം കാര്യം നേടണമെന്ന ചിന്ത പുതിയ തലമുറയിലേക്കു സംക്രമിച്ചതു മാധ്യമങ്ങളിൽ നിന്നു സാഹിത്യത്തിന്റെ മഹാസംസ്കാരം ഒഴിഞ്ഞു പോയതോടെയാണ്. സാഹിത്യത്തിലെ തലമുറ മാറ്റം നടന്നപ്പോൾ ഇത് ഏറെ ദോഷം ചെയ്തു. അനർഹമായതു പലരും പിടിച്ചു വാങ്ങാൻ തുടങ്ങി. പുതിയ എഴുത്തുകാർക്കു വായിക്കുന്നതിലോ സഹിക്കുന്നതിലോ മൂല്യചർച്ചകളിൽ ഏർപ്പെടുന്നതിലോ താല്പര്യമില്ല. എന്നാൽ പെട്ടെന്ന് അവാർഡ് കിട്ടണം, പണമുണ്ടാക്കണം എന്ന ചിന്ത കഠിനമായി. ആശയങ്ങൾ ആവശ്യമില്ലെന്ന തലത്തിലേക്കു സാഹിത്യ ചർച്ചകൾ വഴിമാറിയിരിക്കയാണ്.
എന്ത് എഴുതുന്നു എന്നതു പ്രധാനമല്ലാതായി. ഇത് എഴുത്തുകാരുടെ ആത്മീയമായ ദാരിദ്ര്യമാണ് തുറന്നുകാണിക്കുന്നത്.
ഉത്തരരേഖകൾ
1) മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ കവിതകളെക്കുറിച്ച് ജോസഫ് മുണ്ടശ്ശേരി പുലർത്തിയ നിലപാട് ശരിയാണോ ?
ഉത്തരം: മുണ്ടശ്ശേരിക്കു കവിതയെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും സ്വന്തം കാഴ്ചപ്പാടുണ്ട്. ഒരു കവിക്ക് കവിത ആഴത്തിലുള്ള അനുഭവമായിരിക്കണം. കവിയുടെ സാമൂഹിക വീക്ഷണവും പ്രവാചകത്വവും സഹൃദയത്വവും പ്രകൃതിയും ചേർന്നു വരുമ്പോഴാണു മികച്ച കവിതയുണ്ടാകുന്നതെന്നു മുണ്ടശ്ശേരി ചിന്തിച്ചു. ജി. ശങ്കരക്കുറുപ്പിന്റെ ഷഷ്ഠിപൂർത്തി ആഘോഷവേളയിൽ മുണ്ടശ്ശേരി അദ്ദേഹത്തിന്റെ കവിതകളെ വിമർശിക്കുകയാണു ചെയ്തത് ; തകഴി ആ വേദിയിലുണ്ടായിരുന്നു.
2)വേദാന്തികൾ പറയുന്നു, ജീവിതം ഒരു യാഥാർഥ്യമല്ല, മിഥ്യയാണെന്ന്. ഇരുട്ടിൽ കയറിനെ കണ്ട് പാമ്പാണെന്ന് തെറ്റിദ്ധരിക്കുന്നതു പോലെയാണത്രേ ജീവിതം. പിന്നെന്തിനാണു ജീവിക്കുന്നത് ?
ഉത്തരം: വേദാന്തികൾ പറയുന്നതു മഹാഋഷിമാരുടെ മന്ത്രങ്ങളുടെ അർഥമാണ്. ജീവിതം നശ്വരവും ക്ഷണികവുമാണല്ലോ. പ്രത്യേകിച്ച് മുൻകൂട്ടി ഒരർഥവും നിശ്ചയിക്കപ്പെട്ടതായി കാണാനാവില്ല. കണ്ടുമുട്ടുന്നതും സ്നേഹിക്കുന്നതുമെല്ലാം യാദൃശ്ചികതകൾ മാത്രം. എന്നാൽ ജീവിതത്തിന് അർഥം കൊടുക്കാൻ നാം വിധിക്കപ്പെട്ടിരിക്കുകയാണ്. എല്ലാത്തിനെയും സൗന്ദര്യബോധത്തോടെ നോക്കണം. എല്ലാത്തിലും സൗന്ദര്യം കാണാൻ ശ്രമിക്കണം. നമ്മുടെ ചീത്ത വാസനകളിൽ നിന്നു വസ്തുക്കളെ മോചിപ്പിക്കുക. അർഥശൂന്യമെന്നു പറയുന്നതിലെല്ലാം മനുഷ്യൻ അർഥം കണ്ടെത്തണം. അപ്പോൾ നമുക്കു പ്രവർത്തിക്കാൻ തോന്നും.
3)ഐ. വി. ശശിയുടെ ഹിറ്റുകളായ ഈറ്റ, ഇതാ ഇവിടെ വരെ, വാടകയ്ക്ക് ഒരു ഹൃദയം, ഞാൻ ഞാൻ മാത്രം, മീൻ, ആവനാഴി തുടങ്ങിയ സിനിമകളിൽ നിന്ന് ഇന്നത്തെ റിയലിസ്റ്റ് സിനിമകൾക്ക് (മഹേഷിന്റെ പ്രതികാരം, ജയ ജയ ജയ ജയഹോ ,ആനന്ദം പരമാനന്ദം ,ഹോം )എന്താണ് വ്യത്യാസം?
ഉത്തരം: ഐ. വി. ശശിയുടെ സിനിമകൾ ജീവിതത്തിന്റെ എല്ലാ വികാരങ്ങളെയും ആഘോഷമാക്കി അവതരിപ്പിക്കുന്നു. എല്ലാ വികാരങ്ങൾക്കും സൗന്ദര്യമുണ്ട്. അദ്ദേഹത്തിനു ലൈംഗികത ഒരാഘോഷമാണ്. അതു കാണാൻ പ്രേക്ഷകർ കൂട്ടത്തോടെ വരുമായിരുന്നു. എന്നാൽ ഇന്നത്തെ സിനിമകൾക്കു വേറൊരു ശൈലിയാണുള്ളത്. എല്ലാറ്റിനെയും ഏറ്റവും കുറച്ചു പ്രതിപാദിക്കുകയാണ്. ഒന്നും ആഘോഷമല്ല. അതിവൈകാരികതയോ മഹത്വവത്ക്കരണമോ ഇല്ലാതെ കഥ പറയുകയാണ്. രണ്ടും പ്രേക്ഷകർ സ്വീകരിച്ചു.
4)കാക്കനാടൻ, എം.പി. നാരായണപിള്ള, ഉണ്ണികൃഷ്ണൻ തിരുവാഴിയോട് തുടങ്ങിയവരുടെ തലമുറയ്ക്കു ശേഷം ചെറുകഥയിൽ ഗൗരവത്തോടെ വായിച്ചത് ആരെയൊക്കെയാണ് ?
ഉത്തരം: വി. പി. ശിവകുമാറിനെയും യു. പി. ജയരാജിനെയുമാണ് ഏറ്റവും ഗൗരവമായി വായിച്ചത് .വിക്ടർ ലീനസ്, ടി. പി. കിഷോർ തുടങ്ങിയവരെ മറക്കുന്നില്ല. ശിവകുമാറിന്റെ ഭാരത മാതാവ്, മൂന്നു കഥാപാത്രങ്ങൾ തുടങ്ങിയ കഥകൾ അസാധാരണമാണ്. ജയരാജിന്റെ ബിഹാർ, മഞ്ഞ് തുടങ്ങിയ കഥകൾ ഓർക്കുകയാണ്.
5)എം.ടിക്കും മാധവിക്കുട്ടിക്കും ശേഷം ആ പാരമ്പര്യത്തെ മുറുകെപ്പിടിച്ച കഥാകൃത്തുക്കൾ ഉണ്ടായോ ?
ഉത്തരം: അനുകർത്താക്കളായി കാണുന്നില്ല - ഇ.ഹരികുമാർ, രഘുനാഥ് പലേരി, മുണ്ടൂർ കൃഷ്ണൻകുട്ടി, ബാലചന്ദ്രൻ എൻ.ടി എന്നിവരുടെ കഥകൾ കഥാസാഹിത്യത്തിനു കാമ്യമായ ഓർമകൾ നൽകി. ഇ. ഹരികുമാറിന്റെ ശ്രീപാർവ്വതിയുടെ പാദം, പച്ചപ്പയ്യിനെ പിടിക്കാൻ തുടങ്ങിയ കഥകൾ ഒരു മലയാളിക്കു മലയാള ഭാഷകൊണ്ട് എഴുതാവുന്ന മികച്ച കഥകളാണ്.
6)ഒരു സാഹിത്യകൃതിയെക്കുറിച്ച് വിമർശനം എഴുതുമ്പോൾ അതിന്റെ രചയിതാവിനെ പരിഗണിക്കേണ്ടതുണ്ടോ ?
ഉത്തരം: വിമർശനത്തിൽ എഴുത്തുകാരനെ പരിഗണിക്കേണ്ടതില്ല എന്നാണു ഫ്രഞ്ച് സാഹിത്യ സൈദ്ധാന്തികനായ റൊളാങ് ബാർത്ത് 'ദ ഡെത്ത് ഓഫ് ദ് ഓതർ'(എഴുത്തുകാരന്റെ മരണം) എന്ന പ്രബന്ധത്തിൽ എഴുതുന്നത്.
അദ്ദേഹം പറയുന്നത് ഇതാണ്: ഒരു കൃതിയെ അതിന്റെ മൂല്യത്തിൽ അന്വേഷിക്കുക. ആ കൃതി ഏത് യൂണിവേഴ്സിറ്റിയിൽ പഠിപ്പിക്കുന്നു, അതെഴുതിയ ആൾ വ്യക്തിപരമായി എങ്ങനെയാണ് തുടങ്ങിയ കാര്യങ്ങൾ ഒന്നും നോക്കരുത്. സാഹിത്യചരിത്രപരമായ സ്ഥാനം പോലും പരിഗണിക്കരുത്. കൃതിയുടെ പ്രസക്തി മാത്രമേ നോക്കാവൂ.
ജീർണിച്ച അഭിരുചികൾ
ജീർണിച്ച അഭിരുചികൾക്ക് പരവതാനി വിരിക്കുന്ന അവാർഡ് കമ്മിറ്റിക്കാരാണ് എഴുത്തുകാരേക്കാൾ ഇന്ന് സമൂഹത്തെ ദുഷിപ്പിക്കുന്നത്. മറ്റുള്ളവരുടെ സാഹിത്യരചനകൾ വായിക്കാത്തവർ പരിമിതമായ അറിവുകൊണ്ടായിരിക്കും എഴുതുക. അവർക്ക് സമകാലിക സാഹിത്യത്തെക്കുറിച്ച്, ശൈലിയെക്കുറിച്ച് അറിവുള്ളവരായിരിക്കില്ല. പലരും പറഞ്ഞ കാര്യങ്ങൾ ഗതികെട്ട് വീണ്ടും വീണ്ടും പറയാനാണ് അവരുടെ വിധി. അവരുടെ ഭാഷ പലരും നൂറ്റൊന്ന് ആവർത്തിച്ചതായിരിക്കും. എന്നാൽ ഇത്തരം കൃതികൾക്കു മാത്രമേ അവാർഡ് കൊടുക്കൂ എന്ന് വാശിപിടിക്കുന്നവർക്ക് ഒരു രാഷ്ട്രീയമുണ്ട്. പുതിയതും വേറിട്ടതും ഭാവിയിലേക്കു വേണ്ടതുമായ യാതൊന്നും ഇവിടെ ഉണ്ടാകരുതെന്നാണ് അവർ ആഗ്രഹിക്കുന്നത്.
വിശ്വമംഗലം സുന്ദരേശന്റെ കവിത
ഒരു നാട് വരണ്ട് പോകുന്നതിന്റെ വിവിധ തലങ്ങൾ തിരയുകയാണു വിശ്വമംഗലം സുന്ദരേശൻ 'വേനൽ ചൂട്'(ആശ്രയ മാതൃനാട്, മെയ് ) എന്ന കവിതയിൽ.
ഒഴുകാൻ മടിക്കുന്ന
പുഴതൻ സിരകളിൽ
വറ്റുന്നു ജീവൽധാരാ,
ഉന്നതങ്ങളിൽ നിത്യം
വിളയും മാലിന്യങ്ങൾ
കുന്നു കൂടവേ വീർപ്പു
മുട്ടുന്നു താഴ്വാരങ്ങൾ
കണ്ണുകൾ പൂട്ടി കാലം
നിദ്രയിലമരുമ്പോൾ
വിണ്ണിലെപ്പൂവാകകൾ
ഉണങ്ങിക്കരിയുന്നു .
ആറിന്റെയിരുപുറം
നിറയും പൂങ്കാവനം
ആരെന്നോ മോഷ്ടിച്ചെന്നോ ! '
ഫോൺ: 9995312097
ഇമെയിൽ: mkharikumar33@gmail.com