ലോക സാഹിത്യോത്സവത്തിന് തൃശൂർ വേദിയൊരുക്കു‌ന്നു

ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമായി മുപ്പതോളം എഴുത്തുകാരും കേരളത്തില്‍ നിന്നുള്ള അഞ്ഞൂറിലേറെ സാഹിത്യകാരന്മാരും പങ്കെടുക്കും
Representative image for literature fest
Representative image for literature fest

തൃശൂര്‍: കേരള സാഹിത്യ അക്കാഡമി ചരിത്രത്തിലാദ്യമായി സാര്‍വദേശീയ സാഹിത്യോത്സവത്തിന് അരങ്ങൊരുക്കുന്നു. ജനുവരി 28 മുതല്‍ ഫെബ്രുവരി മൂന്നുവരെ സാഹിത്യ അക്കാഡമി, ടൗണ്‍ഹാള്‍ എന്നിവിടങ്ങളില്‍ സജ്ജമാക്കുന്ന നാല് വേദികളിലാണ് സാഹിത്യോത്സവം. 28ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഏഴ് ദിവസങ്ങളിലായി 107 സെഷനുകള്‍ നടക്കും.

ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമായി മുപ്പതോളം എഴുത്തുകാരും കേരളത്തില്‍ നിന്നുള്ള അഞ്ഞൂറിലേറെ സാഹിത്യകാരന്മാരും പങ്കെടുക്കും. സാഹിത്യം, സംഗീതം, സിനിമ, നാടകം, ചിത്രകല, സാമൂഹ്യം, ശാസ്ത്രം, മാധ്യമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച, പ്രഭാഷണം, സംഭാഷണം എന്നിവയുണ്ടാകും. കേരളത്തില്‍ പൊതുമേഖലയിലുള്ള ആദ്യ സംരംഭമാണിത്. ടൗണ്‍ഹാളിലാണ് പുസ്തകോത്സവം. പ്രകൃതി, മൊഴി, പൊരുള്‍, അറിവ് എന്നീ നാലു വേദികളിലായാണ് സാഹിത്യോത്സവം.

പലസ്തീനിലെ നജ്വാന്‍ ദര്‍വീഷ്, ഫ്രാന്‍സിലെ ഫ്രാന്‍സിസ് കൂമ്ബ്സ്, അയര്‍ലണ്ടിലെ ബിയേല്‍ റോസന്‍ സ്റ്റോക്, ശ്രീലങ്കന്‍ സാഹിത്യകാരന്‍ ചേരന്‍, പാകിസ്ഥാനിലെ മുഹമ്മദ് അസീസ്, പോളണ്ടിലെ അലെക്സാന്ദ്ര ബ്യൂളര്‍, ഇംഗ്ലണ്ടിലെ അഡ്രിയാന്‍ ഫിഷര്‍, ലാറ്റിന്‍ അമെരിക്കയിലെ ഹുവാന അഡ്കൊക്, ലൂനാ മോണ്ടെനെഗ്രോ, നേപ്പാളിലെ തുളസി ദേവാസാ, ഇസ്രായേലിലെ അമീര്‍ ഓര്‍ തുടങ്ങിയ എഴുത്തുകാരും ശബ്നം ഹാഷ്മി, ഗൗഹാര്‍ രസ, പെരുമാള്‍ മുരുകന്‍, ബവ ചെല്ലാദുരൈ, എസ്. രാമകൃഷ്ണന്‍, എസ്. കണ്ണന്‍, അനിതനായര്‍, എച്ച്.എസ്. ശിവപ്രകാശ്, വിവേക് ഷാന്‍ ഭാഗ്, സല്‍മ, സുകുമാരന്‍, സോനറ്റ് മണ്ഡല്‍, രതി സാന, സച്ചിന്‍ കേത്കര്‍, ഹേമന്‍ഗ് ദേശായി, റോബിന്‍ ഗാനഗോം തുടങ്ങി ഇന്ത്യയിലെ വിവിധ ഭാഷകളിലെ എഴുത്തുകാരും പങ്കെടുക്കും. ആദ്യത്തെ ആറുദിവസവും കഥകളി, നാടകം, സംഗീതം, നൃത്തം തുടങ്ങിയ കലാപരിപാടികളുണ്ടാകും.

Trending

No stories found.

Latest News

No stories found.