പ്രണയം നടിച്ച് പീഡനം; 18-കാരൻ അറസ്റ്റിൽ

2022 ജൂണിൽ പെൺകുട്ടിക്ക് ഫോൺ കൊണ്ടുക്കൊടുക്കാനായി വീട്ടിലെത്തി അവിടെവച്ച് ലൈംഗികമായി പീഡിപ്പിച്ചു.
പ്രണയം നടിച്ച് പീഡനം; 18-കാരൻ അറസ്റ്റിൽ
Updated on

പത്തനംതിട്ട : ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച്, വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തശേഷം പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പതിനെട്ടുകാരൻ പിടിയിൽ. മലപ്പുറം കുറ്റിപ്പാല സുഖപുരം ഐക്കാപ്പാടം വേങ്ങാപ്പറമ്പിൽ അഭിനന്ദ് (18) ആണ് ആറന്മുള പോലീസിന്റെ പിടിയിലായത്.

മലപ്പുറം സ്വദേശിയായ യുവാവ് പലതവണ പെൺകുട്ടിയുടെ വീട്ടിലും,സ്കൂളിലും എത്തി കാണുകയും, രണ്ടുതവണ സ്കൂട്ടറിൽ സ്കൂളിൽ നിന്നും വിളിച്ചിറക്കി ആലപ്പുഴ ബീച്ചിൽ എത്തിച്ച് ലൈംഗിക അതിക്രമം കാട്ടുകയും ചെയ്തു. കഴിഞ്ഞവർഷം മാർച്ചിൽ ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ട് പോകാൻ ശ്രമിക്കുകയും ചെയ്തിരുന്നു. 2022 ജൂണിൽ പെൺകുട്ടിക്ക് ഫോൺ കൊണ്ടുക്കൊടുക്കാനായി വീട്ടിലെത്തി അവിടെവച്ച് ലൈംഗികമായി പീഡിപ്പിച്ചു.

കോഴഞ്ചേരി സഖി വൺ സ്റ്റോപ്പ്‌ സെന്ററിൽ കഴിഞ്ഞുവന്ന കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ആറന്മുള പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തിച്ചപ്പോൾ കുട്ടി, പീഡനത്തിന് വിധേയയായതായി തെളിഞ്ഞു. പൊലീസ് കുട്ടിയുടെ മൊഴി രണ്ടാമത് വിശദമായി രേഖപ്പെടുത്തിയിരുന്നു. തിരുവല്ല കോടതിയിലും ഹാജരാക്കി മൊഴിയെടുത്തു. കുട്ടിയെ കൊണ്ടുപോയ ഇടങ്ങളിലെത്തി പൊലീസ് അന്വേഷണം നടത്തി.

യുവാവ് ഉപയോഗിച്ച സ്കൂട്ടർ വായ്പതവണ മുടങ്ങിയതിനാൽ ഫിനാൻസ് സ്ഥാപനം പിടിച്ചെടുത്തതായി അന്വേഷണത്തിൽ തെളിഞ്ഞു. ഊർജ്ജിതമായ അന്വേഷണത്തിൽ മലപ്പുറത്തെ വീടിനടുത്തുനിന്നും പ്രതിയെ ഇന്നലെ കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തതിനെ തുടർന്ന് പ്രതി കുറ്റം സമ്മതിച്ചു. കുട്ടിയെ കാണാൻ വേണ്ടി മാത്രമാണ് മലപ്പുറത്ത് നിന്നും ഇവിടെ എത്തിയിരുന്നതെന്ന് പോലീസിനോട് പറഞ്ഞു. ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.ആറന്മുള പൊലീസ് ഇൻസ്‌പെക്ടർ സി കെ മനോജിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.എസ് ഐ അലോഷ്യസ്,എസ് സി പി ഓ നാസർ,സി പി ഒമാരായ ജിതിൻ, ഫൈസൽ സുജ എന്നിവരാണ് സംഘത്തിലുള്ളത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com