

വി.ഡി. സതീശൻ
file image
കൊച്ചി: മുഖ്യമന്ത്രിയോട് എങ്ങനെയാണ് ഫെയ്സ്ബുക്കില്‍ സംവാദം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എന്തെങ്കിലും ചോദ്യം ചോദിച്ചാല്‍ അദ്ദേഹത്തിന് മറുപടിയില്ല. അദ്ദേഹം ഉന്നയിക്കുന്ന ആരോപണത്തിനു മറുപടി കൊടുത്തു കഴിഞ്ഞാല്‍ പിന്നെ അതിനെപ്പറ്റി ഒന്നും പറയില്ല. "കണ്ടംവഴി ഓടും' എന്ന സോഷ്യല്‍ മീഡിയ പ്രയോഗം ഞാന്‍ ഉപയോഗിക്കുന്നില്ല.
ജമാ അത്തെ ഇസ്‌ലാമിയെ കുറിച്ച് പറഞ്ഞതും പിന്നീട് മാറ്റിപ്പറഞ്ഞു. ജനസംഘത്തെ വെള്ളപൂശി കൊടുത്ത പാര്‍ട്ടിയാണ് സിപിഎം. ആര്‍എസ്എസ് പിന്തുണയോടെ ജയിച്ച പിണറായി വിജയനാണ് ഞങ്ങള്‍ക്ക് മതേതരത്വത്തിന്‍റെ ക്ലാസെടുക്കുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടി ഞങ്ങള്‍ക്ക് പിന്തുണ നല്‍കിയപ്പോള്‍ ബഹളമുണ്ടാക്കിയ സിപിഎം അവർക്ക് പിഡിപിയും എസ്ഡിപിഐയും പിന്തുണ നല്‍കിയപ്പോള്‍, ഞങ്ങളെ അവർ പിന്തുണച്ചാല്‍ എന്തു ചെയ്യാന്‍ പറ്റുമെന്നാണ് പറയുന്നത്. ഇതെല്ലാം ഇരട്ടത്താപ്പും കാപട്യവുമാണ്. മുഖ്യമന്ത്രിയുടെ കാപട്യവും ഇരട്ടത്താപ്പുമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. അതുകൊണ്ടാണ് മുഖ്യമന്ത്രി സംവാദത്തിന് വരാത്തത്- സതീശൻ പറവൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
എല്ലാത്തിനും മറുപടി പറയാന്‍ ഞങ്ങള്‍ തയാറാണ്. ഞങ്ങള്‍ പറയുന്ന കാര്യങ്ങള്‍ക്ക് യുക്തിഭദ്രതയുണ്ട്. ഞങ്ങളുടെ കയ്യില്‍ ഡാറ്റയുണ്ട്. നാലു വോട്ടിന് വേണ്ടി രാഷ്‌ട്രീയ ചെറ്റത്തരം കാണിക്കില്ലെന്നു പറയുന്ന സിപിഎം നാലു വോട്ടിന് വേണ്ടി ആര്‍എസ്എസുമായും ജമാഅത്തെ ഇസ്‌ലാമിയുമായും പിഡിപിയുമായും എസ്ഡിപിഐയുമായും കൂടാമെന്നു തെളിയിച്ച പാര്‍ട്ടിയാണ്.
എഫ്സിആര്‍എ ഭേദഗതിയിലൂടെ ന്യൂനപക്ഷ വിഭാഗങ്ങളുടെ ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വസ്തുവകകളും പിടിച്ചെടുക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. അത് ഭരണഘടനാ വിരുദ്ധമാണ്. ക്രൈസ്തവ വിഭാഗങ്ങളുടെ സ്വത്ത് തട്ടിയെടുക്കാനാണ് നിയമം ഭേദഗതി ചെയ്യുന്നത്. നിയമ ഭേദഗതിയെ പാര്‍ലമെന്‍റിനകത്തും പുറത്തും കോണ്‍ഗ്രസ് ശക്തമായി പ്രതിരോധിക്കുമെന്നും സതീശൻ പറഞ്ഞു.