

ഹരിപ്പാട് സന്ദീപ് വാചസ്പതിക്ക് വോട്ട് തേടി നടി ഖുശ്ബു
ഹരിപ്പാട്: മണ്ഡലത്തിലെ ജനങ്ങളുടെ കഷ്ടപ്പാടിനും ദുരിതത്തിനും പരിഹാരമുണ്ടാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശപ്രകാരമാണ് സന്ദീപ് വാചസ്പതി ഹരിപ്പാട്ട് സ്ഥാനാർഥിയായതെന്ന് പ്രമുഖ ചലച്ചിത്ര താരവും ബിജെപി തമിഴ്നാട് വൈസ് പ്രസിഡന്‍റുമായ ഖുശ്ബു. സ്ഥാനാർഥിയോടൊപ്പം ഹരിപ്പാട് നഗരത്തിൽ നടന്ന റോഡ് ഷോയ്ക്ക് ശേഷം പള്ളിപ്പാട് പനംപള്ളി കോളനിയിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
മോദി രാജ്യത്തിന് വേണ്ടി 24 മണിക്കൂറും പ്രവർത്തിക്കുന്നതു പോലെ സന്ദീപ് എംഎൽഎ ആയാൽ 24 മണിക്കൂറും പ്രവർത്തിക്കും. കഴിഞ്ഞ ഒരു മാസമായി പനം പള്ളി കോളനിയിൽ ശുദ്ധജലമില്ല. ബിജെപി ഇവിടെ പൊതുസമ്മേളനം സംഘടിപ്പിച്ചപ്പോൾ കുടിവെള്ളമെത്തി- ഖുശ്ബു പറഞ്ഞു.
ഭരണാധികാരികൾ ബിജെപിയെ എത്രകണ്ട് ഭയക്കുന്നുണ്ടാകുമെന്ന് സന്ദീപ് വാചസ്പതി ചോദിച്ചു. എന്നെ എംഎൽഎയായി തെരഞ്ഞെടുത്താൽ ടാങ്കറിലല്ല വെള്ളമെത്തിക്കുക, നിങ്ങളുടെ അടുക്കളയിലെ ടാപ്പുകളിലും സ്വീകരണമുറികളിലും വെള്ളമെത്തിക്കും.
ദേശീയ പട്ടികജാതി- പട്ടികവർഗ കമ്മിഷന്‍റെ ശ്രദ്ധയിൽപ്പെടുത്താൻ കോളനി നിവാസികൾ നൽകിയ നിവേദനത്തിൽ യുവാക്കൾക്ക് കളിസ്ഥലം, വീട്, വെള്ളപ്പൊക്ക കെടുതിയിൽ ആശ്വാസം തുടങ്ങി ഉന്നയിച്ച എല്ലാ ആവശ്യങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിക്കും- സന്ദീപ് ഉറപ്പുനൽകി.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് ഡോ.അബ്ദുൾ സലാം, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ കെ.കെ. അനൂപ്, മണ്ഡലം പ്രസിഡന്‍റുമാരായ പി. സുമേഷ്, മഹേഷ്, പ്രണവം ശ്രീകുമാർ, പാല മുറ്റത്ത് വിജയകുമാർ, കെ.എസ്. വിനോദ് , ബി. ബാബുരാജ്, അഡ്വ. കെ. ശ്രീകുമാർ, ശാന്തകുമാരി, മോഹിനി ശിവദാസ്, അനുപ് വാസുദേവ് എന്നിവർ പ്രസംഗിച്ചു.