

അങ്കമാലിയിലെ അങ്കക്കലിയിൽ ആരാവും ജേതാവ്
ജിബി സദാശിവൻ
കൊച്ചി: അങ്കമാലി നഗരസഭയും കറുകുറ്റി, മഞ്ഞപ്ര, അയ്യമ്പുഴ, മൂക്കന്നൂര്‍, പാറക്കടവ്, തുറവൂര്‍, കാലടി, മലയാറ്റൂര്‍, നീലിശ്വരം എന്നിങ്ങനെ എട്ട് പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് അങ്കമാലി നിയമസഭാ മണ്ഡലം. 1965 മുതലുള്ള തെരഞ്ഞെടുപ്പുകളിലെ ചരിത്രം പരിശോധിച്ചാൽ എട്ട് തവണ വലതു പക്ഷത്തെയും ആറുതവണ ഇടതുപക്ഷത്തെയുമാണ് അങ്കമാലി പിന്തുണച്ചത്. 1,67,727 വോട്ടര്‍മാരാണു മണ്ഡലത്തിലുള്ളത്. 84,996 സ്ത്രീ വോട്ടര്‍മാരും 82,730 പുരുഷ വോട്ടര്‍മാരും, ഒരു ട്രാന്‍സ്ജന്‍ഡറുമുണ്ട്. വാശിയേറിയ പോരാട്ടം നടക്കുന്ന നിയമസഭാ മണ്ഡലം കൂടിയാണ് അങ്കമാലി. ചാലക്കുടി ലോകസഭാ മണ്ഡലത്തിന്‍റെ ഭാഗമാണ് അങ്കമാലി നിയോജകമണ്ഡലം.
കൊച്ചിയുടെ സാമ്പത്തിക ഭൂമിശാസ്ത്രവുമായി അടുത്ത ബന്ധമുള്ള ഒരു പ്രധാന വാണിജ്യ കേന്ദ്രം കൂടിയാണ് അങ്കമാലി. കൊച്ചി മെട്രോ ഉള്‍പ്പെടെ അങ്കമാലിയിലേക്ക് നീട്ടണമെന്ന ആവശ്യാം ചർച്ച ചെയ്യുന്ന പശ്ചാത്തലത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് എന്നതും ശ്രദ്ധേയമാണ്. നിര്‍ദിഷ്ട ശബരി റെയില്‍പാത ആരംഭിക്കുന്നതും അങ്കമാലിയില്‍നിന്നാണ്.
ഒരു പതിറ്റാണ്ടായി അങ്കമാലി നിയമസഭ നിയോജക മണ്ഡലത്തില്‍ നിന്നും എതിരില്ലാതെ മുന്നേറിയിരുന്ന യുഡിഎഫിന്‍റെ റോജി എം ജോണ്‍ തന്നെയാണ് ഇത്തവണയും തെരഞ്ഞെടുപ്പ് ഗോദയിലുള്ളത്. ജില്ലയുടെ വടക്കേ അറ്റമായ അങ്കമാലിയില്‍ റോജി എം ജോണിന്‍റെ സ്ഥാനാര്‍ഥിത്വം ഉറപ്പായിരുന്നു. 2016 ല്‍ ജെ.ഡി.എസിലെ ബെന്നി മൂഞ്ഞേലിയെ 9816 വോട്ടിനും 2021ല്‍ ജോസ് തെറ്റയിലിനെയും 15929 വോട്ടിനും പരാജയപ്പെടുത്തിയാണ് റോജി നിയമസഭയിലെത്തിയത്. എന്‍.എസ്.യു.ഐ ദേശീയ അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കണ്ണൂര്‍ തളിപ്പറമ്പ് എം.വി ജോണിന്‍റെയും എല്‍സമ്മയുടെയും മകനാണ്.
കഴിഞ്ഞ വര്‍ഷമാണ് റോജി വിവാഹിതനായത്. കാലടി മാണിക്യമംഗലം സ്വദേശിയും യുവ സംരംഭകയും ആയ ലിപ്‌സിയാണ് ഭാര്യ. ഇന്‍റിരിയര്‍ ഡിസൈനറാണ് ലിപ്‌സി.
സാജു പോളാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മല്‍സര രംഗത്തുള്ളത്. എറണാകുളം മണ്ഡലം ജനതാദളിന് നല്‍കിയാണ് സി.പി.എം അങ്കമാലിയിലെത്തുന്നത്. പാര്‍ട്ടിക്കകത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സീറ്റ് വച്ച് മാറല്‍ നടന്നത്. സമീപ മണ്ഡലമായ പെരുമ്പാവൂരിനെ മൂന്ന് തവണ നിയമസഭയില്‍ പ്രതിനിധീകരിച്ചതിന് ശേഷമാണ് സാജു പോള്‍ അങ്കമാലിയിലെത്തുന്നത്. 2016ല്‍ പരാജയപ്പെടുകയായിരുന്നു. പെരുമ്പാവൂര്‍ നിയമസഭാ മണ്ഡലത്തില്‍നിന്ന് 2001, 2006, 2011 വര്‍ഷങ്ങളില്‍ നിയമസഭയിലെത്തിയ സാജു പോള്‍ നിലവില്‍ സി.പി.എം പെരുമ്പാവൂര്‍ ഏരിയാ കമ്മിറ്റിയംഗമാണ്. ജില്ലാ സാക്ഷരത മിഷന്‍, ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നിവയുടെ നേതൃനിരയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മുന്‍ എം.എല്‍.എ പി.എ പൗലോസിന്‍റെയും സാറാമ്മയുടെയും മകനാണ്.
ട്വന്‍റി20 യുടെ പ്രോമി കുര്യാക്കോസാണ് എന്‍ഡിഎ സ്ഥാനാര്‍ഥിയായി മല്‍സര രംഗത്തുള്ളത്. ബിസിനസ് രംഗത്ത് പ്രവര്‍ത്തിച്ച് വരുന്ന പ്രോമിയുടെ നിയമസഭയിലേക്കുള്ള കന്നിയങ്കമാണിത്. സോഷ്യല്‍ മീഡിയ ഇന്‍ഫുളുവന്‍സര്‍ കൂടിയാണ് പ്രോമി. 'വെറുതെ അല്ല ഭാര്യ' എന്ന റിയാലിറ്റി ഷോയിലൂടെ സുപരിചിതരാണ് പ്രോമി കുര്യാക്കോസും ഭാര്യാ നിത പ്രോമിയും. ബിസിനസ് മാനേജ്മന്‍റ് രംഗത്ത് കാല്‍ നൂറ്റാണ്ടിലേറെ പ്രവര്‍ത്തി പരിചയമുണ്ട് പ്രോമിക്ക്.
അങ്കമാലി നിയമസഭാ നിയോജക മണ്ഡലത്തില്‍ രാഷ്ട്രീയ ചിത്രം ഇതിനോടകം ഏറെക്കുറെ വ്യക്തമാണ്. എങ്കിലും ജനഹിതം വ്യക്തമാകാൻ ഇനിയും കാത്തിരിക്കേണ്ടി വരും.